ബ്രിട്ടീഷുഭരണകാലത്തു കാനേഷുമാരിക്കണക്ക് എടുക്കുമ്പോള്‍, ഓരോരുത്തരുടേയും ജാതിസൂചനകളും ഉള്‍പ്പെടുത്തിയിരുന്നു. ചിലരുടെ കാര്യത്തില്‍ പറയത്തക്കതോ അറിയാവുന്നതോ ആയ ജാതിപ്പേരുകള്‍ ഇല്ലാതെവന്നപ്പോള്‍, അവരോരോരുത്തരുടേയും തൊഴിലിന്റെ പേരില്‍ ജാതിനാമങ്ങള്‍ രേഖപ്പെടുത്തിപോലും. ഇതില്‍ ജനങ്ങള്‍ക്കു പരക്കെ പ്രതിഷേധമുണ്ടായിരുന്നുവെന്നും കാനേഷുമാരിക്കാര്‍ ബ്രിട്ടീഷുമേധാവികള്ക്കു റിപ്പോര്‍ട്ടു ചെയ്തതായി രേഖപ്പെടുത്തീട്ടുണ്ട്.
അവര്‍ കൂട്ടത്തില്‍ നിര്‍ദേശിച്ച കാര്യമാണ് കൂടുതല്‍ വെളിച്ചംനല്കുന്ന വസ്തുത: ‘ജാതിചിന്തയേയും അതില്‍ അടിസ്ഥാനപ്പെടുത്തിയ വേര്‍തിരിവുകളേയും നാം (ബ്രിട്ടീഷുകാര്‍) ശരിക്കും വിനിയോഗിയ്ക്കുന്നപക്ഷം, ഭാരതത്തെ ദുര്‍ബലപ്പെടുത്താനും അതുവഴി ഭാരതജനതയെ ഭരിയ്ക്കാനും സൗകര്യമായിരിയ്ക്കും.’ നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാര്‍ ശാസ്ത്രവിരുദ്ധമായ ഈ നിലപാട് ആസൂത്രണംചെയ്ത്, അതുവഴി അവരുടെ ആധിപത്യം ഇവിടെ നിലനിര്‍ത്തിപ്പോന്നു.
ജാതിസിദ്ധാന്തത്തെ സമര്‍ഥമായി കൈകാര്യം ചെയ്യുന്നപക്ഷം, അതിനു ബഹുകോടി വരുന്ന ഭാരതജനതയെ വിഭജിപ്പിച്ച്, ഐക്യത്തിനു തടസ്സമാക്കി നിര്‍ത്താനാകും, അങ്ങനെ വരുന്നതു ബ്രിട്ടീഷുഭരണത്തെ ശക്തമാക്കി നീണാള്‍ വാഴിയ്ക്കാന്‍ സഹായിയ്ക്കുമെന്നും ബംഗാളിലെ കാനേഷുമാരി സൂപ്രണ്ട് ലണ്ടന്ഭരണകൂടത്തെ അറിയിച്ചുപോലും. അവര്‍ അന്നു കണ്ടുപിടിച്ചു തുടങ്ങിവെച്ച ജാതിത്തിരിവും പിരിവുമല്ലേ ഇന്നും ഭാരതത്തെ ശിഥിലമാക്കാന്‍ കാരണമായിരിയ്ക്കുന്നത്? എണ്ണമറ്റ ഈ ജാതികളും അവയില്‍ ആധാരമാക്കിയുള്ള മൂല്യസിദ്ധാന്തങ്ങളും അശാസ്ത്രീയമാണ്, അനര്‍ഥകരവും, എന്നു പൊതുവെ അറിയിയ്ക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. എന്തിനിതു പറഞ്ഞു? വര്‍ണവ്യവസ്ഥ പ്രകൃതിരചിതമാണ്. അതിനെ തത്ത്വചിന്തകര്‍ കണ്ടെത്തി പ്രഖ്യാപിച്ചുവെന്നുമാത്രം. ജാതിവ്യത്യാസങ്ങള്‍ അന്നന്നു വന്നുചേര്‍ന്ന പലരുമായി രചിച്ച കൃത്രിമവും അനര്‍ഥകരവുമായ വിഭജനവലയങ്ങളാണ്. ഇതു രണ്ടുംകൂടി കുഴയ്ക്കരുത്. രണ്ടിന്റേയും അടിസ്ഥാനവും ഉദ്ദേശ്യവും വേറെയാണെന്നുള്ള വാസ്തവം വിട്ടുകളയുന്നതു തീരെ തെറ്റുതന്നെ.
ഗുണമഹിമ ജാതിയെക്കവച്ചും ഉണ്ടാകുംആരില് ഏതു വര്ണലക്ഷണങ്ങള് കാണുന്നുവോ ആ ആളെ ആ വര്ണക്കാരനായിവേണം പരിഗണിയ്ക്കാന്‍ എന്നു വ്യാസദേവന് പറയുന്നുവല്ലോ. ഈ തത്ത്വത്തിനും ഭാരതത്തില്‍ പണ്ടേക്കുപണ്ടേ അംഗീകാരവും അനുസരണവും ലഭിച്ചിട്ടുണ്ട്.അതിന്റെ തെളിഞ്ഞ ദൃഷ്ടാന്തമാണ് വാല്മീകിവ്യാസമഹര്ഷിമാര്. ഇതിഹാസത്തില്‍ പ്രഥമമായ രാമായണം, ആദികാവ്യം, വാല്മീകി രചിച്ചതാണ്. സര്‍വാരാധ്യനായ രാമന് വാല്മീകിതൂലികയുടെ സമ്മാനമല്ലേ. ധര്മാര്ഥകാമമോക്ഷമെന്ന ചതുര്വിധപുരുഷാര്ഥത്തെ പ്രതിപാദിക്കുന്നതാണ് ഇതിഹാസം. ധര്‍മാചരണത്തില്‍ മുമ്പനായ രാമനും, ധര്മപ്രതിപാദനത്തില് അഗ്രിമമായ രാമായണവും അന്നുമുതല്‍ ഭാരതത്തില്‍ ‘ചിരംഞ്ജീവികളാണ്.’വനവേടനായിരുന്ന വാല്മീകിയുടെ ധര്‍മാവിഷ്കരണം അങ്ങനെ സര്‍വസ്വീകാര്യത കൈവരിച്ച് അനുസരിക്കപ്പെട്ടുവരുന്നു. അഞ്ചാംവേദമെന്നു പറയുന്ന മഹാഭാരതം കൂടുതല്‍ സങ്കീര്‍ണവും സമഗ്രവുമായ പ്രായോഗിക ധര്‍മശാസ്ത്രമാണ്. അതില്‍പ്പെട്ടതാണല്ലോ വേദോപനിഷത്തുകള്‍ക്കു വ്യാഖ്യാനമെന്നു കരുതിവരുന്ന ഭഗവദ്ഗീത.
മുത്തച്ഛന്റേ യും ഗുരുവിന്റേയും സൈന്യത്തിനു മുമ്പില്‍നിന്നുകൊണ്ട് ധര്മസംമൂഢനായിത്തീര്ന്ന പാര്‍ഥനു യുദ്ധസമ്മതത്തിനായി സാമാന്യധര്മങ്ങളെല്ലാം അപര്യാപ്തമാണെന്നു വന്നപ്പോഴാണ് പരമാത്മജ്ഞാനവും, അതില്‍ അധിഷ്ഠിതമായ കര്‍മസിദ്ധാന്തവും കൃഷ്ണന് ഉപദേശിച്ചത്. ഈ ധര്‍മസന്ദേശമാണ് സനാതനധര്മശാസ്ത്രത്തില് അവസാനവാക്ക്.ഇതിനു രൂപംനല്കിയവര് ഇടയക്കൃഷ്ണനും മുക്കുവവേദവ്യാസനുമാണ്. വ്യാസന് സമ്പാദനംചെയ്ത വേദങ്ങളാണ് ഇന്നും നമ്മുടെ മുമ്പില്‍.
ജന്മനാ, ജാത്യാ, ബ്രാഹ്മണ്യമില്ലാത്തവരും, അതിനാല്‍ അധ്യാപനത്തിന് അര്‍ഹതയില്ലെന്നു പറയേണ്ടവരുമാണ് വ്യാസകൃഷ്ണന്മാര്; എന്നാലോ, അവരില്‍ തെളിയുന്ന സത്ത്വഗുണമഹിമകള് ജാതിബ്രാഹ്മണരെ അതിശയിയ്ക്കുന്നതും! ബ്രാഹ്മണര്‍തന്നെയാണ് അവരെ ആരാധിക്കുന്നതിലും ആരാധിപ്പിക്കുന്നതിലും അഗ്രഗണ്യര്‍!ഗുണാഃ സര്‍വത്ര പൂജ്യന്തേപിതൃവംശോ നിരര്ഥകഃവാസുദേവം നമസ്യന്തിവസുദേവം ന മാനവാഃ (ചാണക്യനീതി.16.7)എല്ലായിടത്തും ഗുണങ്ങളാണ് പൂജിയ്ക്കപ്പെടുന്നത്. പിതൃവംശം നിരര്‍ഥകമാണ്. ഉദാഹരണത്തിനു വാസുദേവനെ പൂജി ച്ചുനമസ്കരിയ്ക്കുന്നു; എന്നാല്‍ മനുഷ്യര്‍ അതുപോലെ വസുദേവനെ ചെയ്യുന്നില്ല.ഗുണമൂല്യഗണന വെളിപ്പെടുത്താന്‍ ഇതിലേറെ എന്തുവേണം?
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: