കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതി(പിഎംജിഎസ്വൈ)യില്‍ നിന്ന് കേരളം പുറത്തേക്ക് എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കേന്ദ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം കാണിക്കുന്ന ഗുരുതരമായ അനാസ്ഥയുടെ ഒരു ഉദാഹരണം കൂടിയാണിത്.
ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതോടെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനം ഇടംപിടിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ മൂന്നാം ഘട്ടത്തിലേക്കു പരിഗണിക്കൂ. പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സിയുടെ കെടുകാര്യസ്ഥതയും കരാറുകാരുടെ ടെന്‍ഡര്‍ ബഹിഷ്ക്കരണവുമാണ് ഈ നിലയിലെത്തിച്ചത്. പിന്നാക്ക സംസ്ഥാനങ്ങളായ ബീഹാര്‍, ഒഡിഷ, മദ്ധ്യപ്രദേശ് എന്നിവ കൂടുതല്‍ റോഡ് നിര്‍മ്മിച്ച് മുന്നിലെത്തിയപ്പോഴാണ് കേരളം പദ്ധതിയില്‍നിന്നുതന്നെ പുറത്താകുന്നത്. കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയായി. കര്‍ണാടകത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളേക്കാള്‍ കൂടുതല്‍ നിര്‍മ്മിച്ചത് പിഎംജിഎസ്വൈ പ്രകാരമുള്ള ഗ്രാമീണ റോഡുകളാണ്. കേരളത്തില്‍ തുടക്കംമുതല്‍ പദ്ധതി മന്ദഗതിയിലായിരുന്നു.
ഒന്നാം ഘട്ടത്തില്‍ 3,300 കിലോമീറ്റര്‍ റോഡാണ് അനുവദിച്ചത്. എന്നാല്‍, സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് 2,600 കിലോമീറ്റര്‍. ബാക്കി 700 കിലോമീറ്റര്‍ നിര്‍മ്മാണം തടസപ്പെട്ടു, അല്ലെങ്കില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. രണ്ടാംഘട്ടത്തില്‍ 570 കിലോമീറ്റര്‍ മാത്രമാണ് അനുവദിച്ചത്. ഇതില്‍ 320 കിലോമീറ്റര്‍ റോഡിന് നിര്‍മ്മാണ അനുമതിയായി. ടെന്‍ഡര്‍ നടപടി തുടരുന്നു. നിര്‍മ്മിച്ചത് 95 കിലോമീറ്റര്‍ റോഡുമാത്രം. നിരക്കുകൂട്ടി നല്കാന് തയാറാകാത്തതിനാല്‍ കരാറുകാര്‍ പിഎംജിഎസ്വൈയുടെ ടെന്‍ഡറുകള്‍ ബഹിഷ്ക്കരിച്ചതും നോഡല്‍ ഏജന്‍സിയുടെ മെല്ലെപ്പോക്കും പദ്ധതിയെ പിന്നോട്ടടിച്ചു. ഇതുമൂലം കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടില്ല. ഇതിന്റെ കണക്കുകള്‍ യഥാസമയം നല്‍കാത്തതും തിരിച്ചടിയായി. കേന്ദ്രം അനുവദിച്ച തുക ചെലവഴിക്കാന്‍ കഴിയാത്ത കഴിവുകേട് മറയ്ക്കാന്‍ തുക വിനിയോഗിക്കാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്.
കേന്ദ അവഗണന എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അവസരം നല്കാന് കഴിയാത്ത തരത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ കേരളത്തെ സഹായിക്കുന്നത്. വികസന പദ്ധതികള്‍ക്ക പണം പ്രശ്നമാകില്ലന്ന് പ്രഥമ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നല്കിയ ഉറപ്പില്‍ മാറ്റമുണ്ടായി എന്നാരും പറയില്ല. 34000കോടി രൂപയാണ് സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രം നല്‍കിയത്. 200ല്‍ പരം സേവന പദ്ധതികളും നടപ്പിലാക്കി. സമൂഹത്തിന്റെ എല്ലാ തുറകളിലും വികസനനേട്ടമെത്തിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വയ്ക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികളെ സംസ്ഥാനത്തിന്റെ പദ്ധതികളാക്കി മാറ്റാന്‍ ശ്രമിച്ച് പദ്ധതികള്‍ പേരുമാറ്റി സംസ്ഥാന സര്‍ക്കാരിന്റെതാക്കുകയാണ്. സാധാരണക്കാരായ യുവാക്കള്‍ക്ക് ഗുണം ചെയ്യുന്ന ‘മുദ്ര’ ബാങ്ക് പദ്ധതി വേണ്ടരീതിയില്‍ വിതരണം ചെയ്യാത്ത സംസ്ഥാനമാണ് കേരളം.
ഫുട്ട്വെയര് രംഗത്ത് പഠനവും പരിശീലനവും ഗവേഷണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫുട്ട്വെയര് ഡിസൈന്‍ ആന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്കാത്തതിനാല് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്. ഒപ്പം പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങളില്‍ നാലു കേന്ദ്രങ്ങളില്‍ കോഴ്സുകള്‍ ആരംഭിച്ചിട്ടും കേരളത്തിന് നല്കിയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാര്‍, ആന്ധ്ര, സംസ്ഥാനങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഇതിനകം പ്രവര്‍ത്തനക്ഷമമായത്. രാജ്യത്ത് ആകെ എട്ട് കേന്ദ്രങ്ങളിലാണ് ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ജലാശയങ്ങള്‍ സംരക്ഷിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുവാനുള്ള ‘കൃഷി സിഞ്ചായ് യോജന’ പോലുള്ള കേന്ദ്രപദ്ധതികള്‍ സംസ്ഥാനം അട്ടിമറിച്ചു. കൃഷിവകുപ്പ് നടപ്പാക്കേണ്ട മറ്റു ചില പദ്ധതികളും നടപ്പാക്കാതെയും കണക്കുകള്‍ സമര്‍പ്പിക്കാതെയും പദ്ധതിവിഹിതം നഷ്ടപ്പെടുത്തി. കേന്ദ്ര സില്‍ക്ക് ബോര്‍ഡും കൈത്തറി ബോര്‍ഡും ചേര്‍ന്ന് 113 കോടി രൂപ നല്കി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. സംസ്ഥാനത്തിന്റെ അനാസ്ഥമൂലം സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലവസരമാണ് നഷ്ടപ്പെടുന്നത്.
കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കിയാല്‍ അതിന്റെ ക്രഡിറ്റ് നരേന്ദ്ര മോദിക്കും രാഷ്ട്രീയ നേട്ടം ബിജെപി കിട്ടിയേക്കും എന്ന സങ്കുചിത കാഴ്ചപ്പാടാണ് കേന്ദ്ര പദ്ധതികളേ, കടക്ക് പുറത്ത് എന്നുപറയാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വികസനത്തിന്റെ പങ്ക് പറ്റുക എന്നത് ആരുടേയും ഔദാര്യമല്ല. ജനങ്ങളുടെ അവകാശമാണ്. അതിനവസരം നിഷേധിക്കുന്നവരോട് കടക്ക് പുറത്ത് എന്നുപറയാന്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: