ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിനിടെയുണ്ടായ കലഹത്തെ തുടര്‍ന്നുള്ള കൂട്ടകൊലപാതകക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2003ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ശത്രുതയില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. ജസ്റ്റിസ് ദീപക് മിശ്ര, അമിതവ റോയ്, എ. എം. റാന്‍ വില്‍കര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഈ വിധി. കൂടാതെ കേസിലെ പ്രതി മദന്‍ സുപ്രീം കോടതി ജാമ്യവും അനുവദിച്ചു.
യുപി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥിയെ കൂടെ നിന്ന് വഞ്ചിച്ചെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ കലഹത്തിനിടെ മദനും കൂട്ടാളികളും ഇവരെ തീവെച്ചു കൊന്നെന്നാണ് കേസ്.
2015ലാണ് മദന്‍ കുറ്റവാളിയാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതി വിധി ശരിവെച്ചു. അസാധാരണ സംഭവമായി കണക്കാക്കിയാണ് ഹൈക്കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: