കൊച്ചി: കീഴ്ക്കോടതി വെറുതെ വിട്ട പ്രതികളില്‍ ഇത്രയും പേരെ ഒരുമിച്ച് ജീവപര്യന്തം കഠിന തടവിന് ഹൈക്കോടതി ശിക്ഷിക്കുന്നത് അത്യപൂര്‍വം. അപ്പീല്‍ കേസുകളില്‍ ശിക്ഷ ശരിവയ്ക്കുന്നതും ഇളവ് നല്‍കുന്നതും സാധാരണമാണെങ്കിലും നിലവിലുള്ള ശിക്ഷ ശരിവയ്ക്കുന്നതോടൊപ്പം കൂടുതല്‍ പേര്‍ക്ക് ശിക്ഷ വിധിച്ചെന്ന പ്രത്യേകതയും മാറാട് കൂട്ടക്കൊലക്കേസിന് ലഭിച്ചു.
സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് വിട്ടയച്ചവര്‍ക്ക് കൂടി ശിക്ഷ നല്‍കുന്നതെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ബെഞ്ച്, ശിക്ഷ നല്‍കുംമുമ്പ് പ്രതികളെ കേള്ക്കേണ്ടതുണ്ടെങ്കിലും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ മിനിമം ശിക്ഷയായ ജീവപര്യന്തം നല്‍കുകയാണെന്ന് വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. മാറാട് ജുമാമസ്ജിദില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതുള്‍പ്പെടെയുള്ള വിവരങ്ങള്‍ വിലയിരുത്തിയ കോടതി സാക്ഷിമൊഴികള്‍ അവഗണിക്കാനാവില്ലെന്നും പറഞ്ഞു. പെപ്സിയുടെ ചെറിയ ക്യാനുകളില്‍ ബോംബ് നിര്‍മ്മിച്ച് ബക്കറ്റില്‍ കൊണ്ടുപോയത് കണ്ടെന്നതുള്പ്പെടെയുള്ള സാക്ഷിമൊഴികള്‍ വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നു. 2003 മെയ് രണ്ട് എന്ന തീയതി ചുവന്ന പെന്‍സില്‍കൊണ്ട് അടയാളപ്പെടുത്തിയ കലണ്ടറുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
2003 മെയ് രണ്ടിനായിരുന്നു മാറാട് കൂട്ടക്കൊല. ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. അരയ സമാജത്തില്‍പ്പെട്ട പണിക്കരകത്ത് ഗോപാലന്, തെക്കേത്തൊടി സന്തോഷ്, തെക്കേത്തൊടി പുഷ്പരാജന്‍, ചോയിച്ചന്റകത്ത് ചന്ദ്രന്, അരയച്ചന്റകത്ത് കൃഷ്ണന്, ആവിത്താന്‍പുരയില്‍ ദാസന്, ചോയിച്ചന്റകത്ത് മാധവന്, തെക്കേത്തൊടി പ്രജി എന്നിവരും അക്രമസംഘത്തില്‍ ഉള്‍പ്പെട്ട പരീച്ചന്റകത്ത് അസ്കറുമാണ് കൊല്ലപ്പെട്ടത്.
ജസ്റ്റിസ് തോമസ് പി.ജോസഫിനെ അന്വേഷണ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചു. വിചാരണക്കായി പ്രത്യേക കോടതി രൂപീകരിച്ചു. 139 പ്രതികള്‍ വിചാരണ നേരിട്ട കേസിന്റെ വിചാരണ കാലയളവില്‍ നൂറ്റിയിരുപത്തെട്ടാം പ്രതി പി.ടി.റസാഖ്, നൂറ്റിമുപ്പതാം പ്രതി അബൂബക്കര്‍ കോയ എന്നിവര്‍ മരിച്ചു. നൂറ്റിയെട്ടാം പ്രതി സുബ്രഹ്മണ്യന് കേസില്‍ മാപ്പുസാക്ഷിയായി. ഇയാളുടെ കടയില്‍നിന്നാണ് അക്രമികള്‍ ആയുധങ്ങള്‍ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: