തൃശൂര്‍: പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ദളിത് യുവാവ് വിനായകന് ആത്മഹത്യ ചെയ്ത സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്. ഏങ്ങണ്ടിയൂരില്‍ വിനായകന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ പട്ടികജാതി പീഡന വകുപ്പ് പ്രകാരം കേസെടുക്കണം.
വിനായകന്റെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും സഹായധനം നല്‍കണം. ഇപ്പോള്‍ ദേശീയ പട്ടികജാതി കമ്മീഷന് ഇടപെട്ടതിനെത്തുടര്‍ന്ന് നാലരലക്ഷം രൂപമാത്രമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. കുമ്മനം പറഞ്ഞു. വിനായകന്റെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രോഹിത് വെമുല സംഭവമുണ്ടായപ്പോള്‍ പ്രതികരിച്ചവരാരും വിനായകന്റെ കുടുംബത്തിനുവേണ്ടി ശബ്ദമുയര്‍ത്താത്തത് എന്തുകൊണ്ടാണെന്നും കുമ്മനം ചോദിച്ചു. അതിക്രൂരമായ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ചിലര്‍ തുടരുന്ന മൗനം ദുരൂഹമാണ്.
ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.ആര്.അനീഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു തൊയക്കാവ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷ സുകുമാരന്‍, സുരേഷ് തുടങ്ങിയവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: