ചാലക്കുടി: ജനവാസ മേഖലയില്‍ പടക്ക നിര്‍മ്മാണ ശാല തുടങ്ങാനുള്ള നീക്കത്തില്‍ പരിസരവാസികള്‍ ഭീതിയില്‍. മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലി ആലക്കാപിള്ളിയിലാണ് പടക്ക നിര്‍മ്മാണ ശാല ആരംഭിക്കുന്നത്.
അങ്കമാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണ കമ്പനി ഉടമയുടെ ഭാര്യയുടെ പേരിലാണ് മേലൂര്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വിവിധ സ്റ്റേഷനുകളില്‍ ഇദ്ദേഹത്തിന്റെ പേരില്‍ കേസുകള്‍ ഉള്ളതിനാലാണ് ഭാര്യയുടെ പേരില്‍ ലൈസന്‍സിന് അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധനക്ക് വന്നപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പടക്ക നിര്‍മ്മാണ ശാല തുടങ്ങുന്നത് പരിസരവാസികള്‍ അറിയുന്നത്.
ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ഒരു മാസത്തിന് മുമ്പ് തന്നെ പടക്ക നിര്‍മ്മാണ ശാല തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകക്കെടുത്താണ് കമ്പനി തുടങ്ങുവാന്‍ പോകുന്നത്.
പടക്കനിര്‍മ്മാണം തുടങ്ങാന്‍ പോകുന്ന സ്ഥലത്തിന് ചുറ്റുമായി 50 മീറ്ററിനുള്ളില്‍ നിരവധി വീടുകളുണ്ട്. ഇവിടേക്കെത്താന്‍ വലിയ റോഡു പോലുമില്ല.
പരിസരവാസികളുടെ എന്‍.ഒ.സി ലഭിക്കാതെ നിര്‍മ്മാണം തുടങ്ങാനാണ് നീക്കമെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
പരിസരവാസികള്‍ എഡിഎം, ചാലക്കുടി ഡിവൈഎസ്പി, വില്ലേജ് അധികാരികള്‍ക്ക് പരാതികള്‍ നല്കി. പ്രശ്ന പരിഹാരത്തിനായി ഇന്ന് രാവിലെ പത്തരക്ക് മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച വിളിച്ചിരിക്കുകയാണ്.
യോഗത്തില്‍ നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനം ഇവിടെ നിന്ന് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പരിസരവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: