തിരുവനന്തപുരം : പങ്കാളിത്ത പെന്ഷന് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പങ്കാളിത്ത പെന്ഷന് സംബന്ധിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതോടെ പ്രതിപക്ഷ സംഘടനാ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. 21ന് പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. പണിമുടക്കില്‍ നിന്ന് ഭരണകക്ഷി അനുകൂല സംഘടന പിന്‍വാങ്ങി. പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം മിനിമം പെന്ഷന് ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പങ്കാളിത്ത പെന്ഷന് ഉത്തരവില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും 2013 ഏപ്രില്‍ മുതല്‍ സര്‍വീസിലെത്തുന്നവര്‍ ജോലിക്കിടെ മരിച്ചാല്‍ ആശ്രിതനിയമനത്തിന് അപേക്ഷ നല്‍കുന്നവര്‍ക്ക് നിയമന ഉത്തരവ് നല്‍കുന്നതുവരെ അവകാശികള്‍ക്ക് ജീവനക്കാരന് അവസാനം വാങ്ങിയ ശമ്പളം തുടര്‍ന്നും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പങ്കാളിത്ത പെന്ഷന് നടപ്പാക്കുമ്പോള്‍ നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും പെന്ഷന് വാങ്ങുന്നവരുടെയും ഒരാനുകൂല്യവും കവര്‍ന്നെടുക്കില്ല. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജീവനക്കാര്‍ക്ക് അതു സംബന്ധിച്ച് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിഹരിക്കും. പങ്കാളിത്ത പെന്ഷന് സംബന്ധിച്ച് വരുന്ന കേന്ദ്ര നിയമത്തിലുള്ള മുഴുവന്‍ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷണവും അത്തരത്തില്‍ സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ബാധകമാക്കും. പങ്കാളിത്ത പെന്ഷന് സംബന്ധിച്ച് സര്വ്വീസ്സംഘടനകളില് നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും.ഇക്കാര്യം സംബന്ധിച്ച് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങളില്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഉന്നയിക്കാന്‍ കഴിയുന്ന ന്യായമായ ആവശ്യങ്ങള്‍ അവതരിപ്പിച്ച് അംഗീകരിപ്പിക്കാന്‍ ശ്രമിക്കും. മിനിമം പെന്‍ഷന്റെ കാര്യത്തില്‍ സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്രവുമായി നടത്തുന്ന ചര്‍ച്ചയില്‍ ഒന്നാമത്തെ ആവശ്യമായി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2004-ല്‍ കേന്ദ്രം പങ്കാളിത്ത പെന്ഷന് പദ്ധതിയുമായി രംഗത്തെത്തിയപ്പോള്‍ കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഒഴിഞ്ഞു നിന്നത്. പിന്നീട് പല തവണ കേന്ദ്രം പദ്ധതിയില്‍ ചേരാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെങ്കിലും കേരളം മുഖം തിരിക്കുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് കേന്ദ്രത്തില്‍ നിന്നും വ്യക്തമായ നിര്‍ദ്ദേശം വന്നതോടെ സംസ്ഥാനത്തിനു മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതായി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുമ്പോള്‍ പലപ്പോഴും കേന്ദ്രം സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. പദ്ധതിയില്‍ ചേരുമ്പോള്‍ സംസ്ഥാനത്തിന് പ്രയോജനമൊന്നും ലഭിക്കുന്നില്ലെങ്കിലും ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുമ്പോള്‍ വന്‍ നേട്ടമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ജീവനക്കാരെയും യുവജനങ്ങളെയും ഉള്‍പ്പെടെ എല്ലാവരെയും വിശ്വാസത്തിലെടുത്തും ചര്‍ച്ചകള്‍ നടത്തിയും മാത്രമേ അത്തരത്തിലെന്തെങ്കിലും നയം സര്‍ക്കാര്‍ സ്വീകരിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനം പാപ്പരാകാന്‍ പാടില്ലായെന്നതിനാലാണ് കേന്ദ്രം കൊണ്ടുവന്ന പങ്കാളിത്ത പെന്ഷന് പദ്ധതി അടുത്ത ഏപ്രില്‍ മുതല്‍ സംസ്ഥാന സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് ബാധകമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി കെ.എം.മാണി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കി.മന്ത്രി ആര്യാടന് മുഹമ്മദ്, വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഫെഡറേഷന് ഓഫ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ)യെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാര്‍, ട്രഷറര്‍ ബി. ജയപ്രകാശ്, കെ.വി.അച്യൂതന് (എന്‍ജിഒ സംഘ്) ആര്.പി.മഹാദേവകുമാര്‍, കമലാസനന് കാര്യാട്ട് (ഗസറ്റഡ് ഓഫീസേഴ്സ് സംഘ്) റ്റി.എ.നാരായണന് (ദേശീയ അധ്യാപക പരിഷത്ത്), ആര്. ബാഹുലേയന് നായര്‍ (പിഎസ് സി എംപ്ലോയീസ് സംഘ്) കെ.കെ.ശ്രീകുമാര്‍ (പ്രൈവറ്റ് കോളേജ് എംപ്ലോയീസ് സംഘ്) എന്നിവര്‍ പങ്കെടുത്തു.
പണിമുടക്കുമായി ബന്ധപ്പെട്ട് വിളിച്ചുകൂട്ടിയ സര്‍വ്വീസ് സംഘടനകളുടെ യോഗം പ്രഹസനമാക്കി മാറ്റിയ മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. പങ്കാളിത്ത പെന്ഷന് സംബന്ധിച്ച് ആഗസ്റ്റ് 5ന് ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്ന പ്രശ്നമേയില്ലെന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം അംഗീകരിച്ചുകൊടുക്കുവാന്‍ സാധിയ്ക്കില്ല. ഈ സാഹചര്യത്തില്‍ 21ന് നിശ്ചയിച്ചിട്ടുള്ള പണിമുടക്ക് വിജയിപ്പിക്കുവാന്‍ മുഴുവന്‍ ജീവനക്കാരും തയ്യാറാകണമെന്ന് (ഫെറ്റോ) സംസ്ഥാന ഭാരവാഹികളുടെ യോഗം അഭ്യര്‍ത്ഥിച്ചു.
ചര്‍ച്ച പ്രഹസനമാക്കിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ ദേശീയ അധ്യാപക പരിഷത്തും പ്രതിഷേധിച്ചു. 21ലെ പണിമുടക്കില്‍ പരിഷത്തിന്റെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.എ. നാരായണന്, പി.വി. ശ്രീകലേശന്‍, കെ. ജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: