കോതമംഗലം: രണ്ടു ദിവസമായി കോതമംഗലം ബസേലിയോസ് മെഡിക്കല്‍ മിഷല്‍ ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയില്‍ മൂന്നു ഷിഫ്റ്റുകള്‍ നടത്താനും എല്ലാ ജീവനക്കാര്‍ക്കും മുഴുവന്‍ വേതനം നല്‍കാനും തീരുമാനമായി. സമരം ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ഇതോടെ ആത്മഹത്യാ ഭീഷണിയുമായി ടെറസില്‍ കയറിയ പ്രിയ, വിദ്യ, അനു എന്നീ നഴ്സുമാര്‍ താഴെയിറങ്ങി. ഇന്നലെ സമരപന്തലിലെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് സമരം ഒത്തുതീര്‍പ്പായി പ്രഖ്യാപിച്ചത്.
നേരത്തെ നഴ്സുമാരുടെ ജീവന് രക്ഷിക്കണമെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിലും ബുധനാഴ്ചയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിലും പ്രതിഷേധിച്ച് സമരസഹായസമിതി കോതമംഗലം താലൂക്കില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
സ്വാതന്ത്ര്യദിനപുലരിയില്‍ രാവിലെ ആറരയോടെയാണ് കഴിഞ്ഞ 114 ദിവസമായി സമരം ചെയ്യുന്ന നഴ്സുമാരില്‍ മൂന്നുപേര്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. നഴ്സിംഗ് പഠനത്തിനായി ബാങ്കില്‍നിന്ന് എടുത്ത വായ്പ, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തിരിച്ചടക്കാനാവാതെ ജപ്തിഭീഷണിയെത്തുടര്ന്നാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ ഇവര്‍ ആത്മഹത്യക്ക് തയ്യാറെടുത്തത്. സമരനേതാക്കള്‍ പോലും അടുത്തെത്തിയാല്‍ താഴെ ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഇവര്‍ ഭീഷണി മുഴക്കിയത്.
സംഭവം അറിഞ്ഞയുടന്‍ കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ സംഭവസ്ഥലത്തെത്തുകയും നഴ്സുമാരുടെ ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി-മധുര ദേശീയപാത കോതമംഗലം പട്ടണത്തില്‍ ഉപരോധിക്കുകയും കടകളടപ്പിക്കുകയും ചെയ്തു. ഇവരെ പോലീസ് തടയുന്നതിനിടെ ചെറിയ തോതില്‍ ലാത്തിച്ചാര്ജുണ്ടാകുകയും തുടര്‍ന്ന് പോലീസും ജനങ്ങളും തമ്മില്‍ കല്ലേറുണ്ടാകുകയും ചെയ്തു. ഉടനെ മൂവാറ്റുപുഴ ഡിവൈഎസ്പി എന്‍. രമേശിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. നഴ്സുമാര്‍ നിലയുറപ്പിച്ച കെട്ടിടത്തിന് താഴെ ഫയര്‍ഫോഴ്സും ആംബുലന്‍സും തയ്യാറാക്കിനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസും ജനങ്ങളും തമ്മില്‍ നിരവധി തവണ ലാത്തിച്ചാര്‍ജ് നടന്നു. ഉച്ചയോടെ മൂവാറ്റുപുഴ ആര്‍ഡിഒ .കെ. ഷാനവാസ് ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചക്ക് എത്താത്തതിനെത്തുടര്‍ന്ന് സ്ഥലത്തെ ക്രമസമാധാനനില പാലിക്കാനും കുട്ടികളുടെ ജീവന് കണക്കിലെടുത്തും സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നപരിഹാരത്തിനായി കളക്ടര്‍ക്കുവേണ്ടി ഒപ്പിട്ട ഉത്തരവില്‍ സമരം ചെയ്യുന്ന മുഴുവന്‍ നഴ്സുമാരെയും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുമെന്നും ഇന്നുതന്നെ ആശുപത്രി അറ്റന്‍ന്റസ് രജിസ്റ്ററില്‍ ഒപ്പിടിച്ചശേഷമേ പോകൂവെന്നും മാധ്യമങ്ങളെ അറിയിച്ചു. തുടര്‍ന്ന് ഐഎന്‍എ നേതാവ് ഷിഹാബിന്റെ നേതൃത്വത്തില്‍ ആശുപത്രി കെട്ടിടത്തിന് മുകളിലുള്ള നഴ്സുമാരെ അനുനയിപ്പിച്ച് താഴെയെത്തിക്കുകയും മറ്റ് നഴ്സുമാരുമായി ആശുപത്രിക്കകത്തേക്ക് പ്രവേശിക്കുകയും അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ കാണാനില്ലെന്നും ഒത്തുതീര്‍പ്പ് വിവരം തങ്ങള്‍ക്കറിയില്ലെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. ഉടന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ മൂന്ന് നഴ്സുമാര്‍ ആശുപത്രി ടറസ്സിന് മുകളിലേക്ക് വീണ്ടും ഓടിക്കയറുകയുമായിരുന്നു. തുടര്‍ന്ന് ജനക്കുട്ടം ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് വീണ്ടും ലാത്തിച്ചാര്‍ജ് നടത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: