കോട്ടയം: മഴയുടെ അളവിലുണ്ടായ കുറവിന്റെ മറവില്‍ ജില്ലയില്‍ അനധികൃതമായി കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നത് വ്യാപകമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളാണ് ഇതിന് പിന്നില്‍. ഭൂജല വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തിയാണ് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോബി പ്രവര്‍ത്തിക്കുന്നത്.
കാലവര്‍ഷം കുറവായതിനാല്‍ വരുന്ന വേനലില്‍ രൂക്ഷമായ ജലക്ഷാമം ഉണ്ടാകുമെന്ന് ആളുകളെ തെറ്റിധരിപ്പിച്ചാണ് കിണര്‍ നിര്‍മ്മിക്കുന്നത്. ജില്ലയിലെ ഉയര്‍ന്നതും ജലക്ഷാമം രൂക്ഷമായതുമായ പ്രദേശങ്ങളിലാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. ചില സ്ഥലങ്ങലില്‍ അടുത്തടുത്ത് രണ്ട് കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ജലഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. മഴക്കാലത്ത് തന്നെ കുഴല്‍ക്കിണര്‍ ഉപയോഗിച്ച് ഭൂഗര്‍ഭജലം ഊറ്റിയെടുക്കാന്‍ തുടങ്ങിയാല്‍ സ്വഭാവിക നീരുറവകള്‍ ഇല്ലാതാകുമെന്ന് പരിസ്ഥിതി പ്രവര്‍്ത്തകര്‍ പറയുന്നു. ഇത് ഭൂഗര്‍ഭജലം വീണ്ടും താഴോട്ട് പോകാന്‍ ഇടയാക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞ് വരുകയാണ്. എന്നാല്‍ കാലവര്‍ഷം അവസാനിക്കും മുമ്പേ ജലം ഊറ്റാന്‍ തുടങ്ങിയാല്‍ കടുത്ത ജലദൗര്‍ലഭ്യം ഉണ്ടാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ പാമ്പാടി, കറുകച്ചാല്‍, നെടുംകുന്നം, കടുത്തുരുത്തി, ചങ്ങനാശേരി , മുണ്ടക്കയം തുടങ്ങിയ മേഖലകളിലാണ് അനധികൃത കുഴല്‍കിണര്‍ നിര്‍മാണം വ്യാപകം.
ലൈസന്‍സുള്ള ഭൂജല നിര്‍മാണ യൂണിറ്റുകള്‍ക്ക് മാത്രമാണ് കുഴല്‍കിണര്‍ നിര്‍മ്മിക്കാന്‍ യോഗ്യത. ഇവയ്ക്ക് രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ഈ രജിസ്ട്രേഷന് എല്ലാ വര്‍ഷവും പുതുക്കുകയും വേണം. എന്നാല്‍ തമിഴ് നാട്ടില്‍ നിന്നുള്ള രജിസ്ടേഷനില്ലാത്ത യൂണിറ്റുകള്‍ വന്‍തോതില്‍ എത്തുന്നതായിട്ടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ജില്ലയില്‍ 20 തോളം കുഴല്‍കിണര്‍ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ രജിസ്ട്രേഷന് ഉള്ളത് ആറെണ്ണത്തിന് മാത്രമാണ്. അതേ സമയം അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനള്ക്കോ ഭൂജല വകുപ്പിനെയോ സമീപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: