ഇടുക്കി: സംസ്ഥാനത്തെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന് 33.4 ശതമാനത്തിലെത്തി. 1364.668 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് പ്രധാനപ്പെട്ട 16 ഡാമുകളില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 2020.191 ആയിരുന്നു. അതായത് 49.6 ശതമാനം.
ഇന്നലെ രാവിലെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 24.019 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. അതേ സമയം ഇടയ്ക്ക് ശക്തി പ്രാപിച്ച മഴ വീണ്ടും ദുര്‍ബലമായി. നിലവില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ്.
മഴക്കാലം രണ്ടരമാസത്തോട് അടുക്കുമ്പോള്‍ ഇവിടെ അവശേഷിക്കുന്നത് 10 ശതമാനം വെള്ളം മാത്രമാണ്. തൊട്ടുപിന്നില്‍ കുണ്ടള ഡാമാണ് 22 ശതമാനം.
ഇടുക്കിയില്‍ 2329.32 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇത് 2347.2 അടിയായിരുന്നു. 8.984 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയപ്പോള്‍ 5.666 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ശനിയാഴ്ച ഉല്പാദിപ്പിച്ചത്. മഴയുടെ ശക്തി കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.
മഴയില്ല; വില്ലനായി അറ്റകുറ്റപ്പണി
തൊടുപുഴ: മഴ കുറഞ്ഞതിനൊപ്പം അറ്റകുറ്റപ്പണികൂടി മുറയ്ക്ക് എത്തുന്നതോടെ ഉല്പാദനം കൂട്ടാന്‍ നിര്‍ബന്ധിതരായി വൈദ്യുതി വകുപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അധികമായി ഉല്പാദിപ്പിക്കേണ്ടി വന്നത് 10 ദശലക്ഷം യൂണിറ്റോളം വൈദ്യുതിയാണ്. സാധാരണയായി 14-17 ഇടയിലാണ് കേരളത്തിലെ മൊത്തം ഉല്പാദനം. ഇതില്‍ സിംഹഭാഗവും ജലവൈദ്യുത പദ്ധതിയില്‍ നിന്നാണ്.
എന്നാല്‍ ശനിയാഴ്ചത്തെ ഉല്പാദനം 25.1706 ദശലക്ഷം യൂണിറ്റായിരുന്നു. 63.9294 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആകെ ഉപയോഗിച്ചപ്പോള്‍ പുറത്ത് നിന്ന് എത്തിക്കാനായത് 38.7588 ദശലക്ഷം യൂണിറ്റായിരുന്നു. സാധാരണ ദിവസങ്ങളില്‍ ഇത് 45.5 ദശലക്ഷത്തിന് മുകളിലാണ്.
കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ട്രാന്സ്മിഷന് ലൈനുകളിലെ അറ്റകുറ്റപ്പണി മൂലമാണ് ഉല്പാദനം കൂട്ടിയതെന്ന് കളമശേരി സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിലെ ട്രാന്സ്മിഷന് സിസ്റ്റം ഓപ്പറേഷന് ചീഫ് എഞ്ചിനീയര്‍ ഷാജി എന്‍.എന്‍. പറഞ്ഞു. ഇന്നലെ വൈകിട്ടോടെ പണി പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനം ആഴ്ചകളായി പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതിയില്‍ കുറവ് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: