കൊച്ചി: പാഠപുസ്തകം അച്ചടിക്കാന്‍ ഗുണനിലവാരമില്ലത്ത കടലാസ് ഉപയോഗിച്ചതിലൂടെ കാക്കനാട്ടെ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ (കെബിപിഎസ്) കോടികളുടെ തിരിമറി. ഇതേ തുടര്‍ന്ന് പാഠപുസ്തകം അച്ചടിക്കാന്‍ നിലവാരമുള്ള കടലാസ് ഉപയോഗിക്കാന്‍ കെ.ബി.പി.എസ് മാനേജ്മെന്റിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി.
നിലവാരം കുറഞ്ഞ ജിഎസ്എം പേപ്പറുകളിലാണ് പാഠപുസ്തകം അച്ചടിക്കാന്‍ ഉപയോഗിക്കുന്നതെന്ന് വെള്ളൂര്‍ ന്യൂസ് പ്ലിന്റ് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കൂടിയ നിലവാരമുള്ള കടലാസുകളാണ് പാഠപുസ്തകം അച്ചടിക്കാന്‍ ഉപയോഗിക്കുന്നതെന്ന് കാണിച്ച് അംഗീകാരം വാങ്ങിയ ശേഷം നിലവാരമില്ലാത്ത കടലാസാണ് അച്ചടിക്ക് ഉപയോഗിക്കുന്നതെന്ന് തൊഴിലാളികളും പറയുന്നു.
മെട്രിക് ടണ്ണിന് 50,000 മുതല്‍ 56,000 രൂപ വിലവരുന്ന പേപ്പറാണ് അച്ചടിക്കാന്‍ ഉപയോഗിക്കാന്‍ മാനേജ്മെന്റ് ഓര്‍ഡര്‍ നല്‍കുന്നത്.എന്നാല്‍ തമിഴ്നാട്ടിലെ വന്‍കിട പേപ്പര്‍ കമ്പനികള്‍ നിലവാരം കുറഞ്ഞ പേപ്പറുകളാണ് കെബിപി എസ്സില്‍ എത്തിക്കുന്നത്.
അടുത്ത അധ്യായന വര്‍ഷത്തെ പാഠപുസ്തകം അച്ചടിക്കാന്‍ കടലാസ് വില മെട്രിക് ടണ്ണിന് 10,000 രൂപ വരെ കൂടുതല്‍ വിനിയോഗിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കടലാസിന്റെ ഗുണനിലവാരം സംബന്ധിച്ച് തൊഴിലാളികളും സംശയം ഉന്നയിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്.
നിലവാരം കുറഞ്ഞ പേപ്പര്‍ അച്ചടിക്കാന്‍ വാങ്ങുന്നത് മൂലം കെബിപിഎസ്സില്‍ സമയവും ധനനഷ്ടവും ഉണ്ടാകുന്നുണ്ടെന്നാണ് തൊഴിലാളി യൂണിയനുകള്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പായിരുന്നു മുന്‍ കാലങ്ങളില്‍ പാഠപുസ്തകം അച്ചടിക്കാന്‍ കടലാസ് വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍ അടുത്തകാലത്ത് പാഠപുസ്തക വിതരണത്തോടൊപ്പം കടലാസ് വാങ്ങി ഉപയോഗിക്കാനുള്ള അനുവാദവും സര്‍ക്കാര്‍ കെബിപിഎസിന് നല്കി.
കഴിഞ്ഞ വര്‍ഷം പാഠപുസ്തകം അച്ചടിക്കാന്‍ 24.82 കോടിക്കാണ് കടലാസ് വാങ്ങിയത്. ഈ വര്‍ഷം പുസ്തകങ്ങളുടെ ഒന്നാം വാല്യം അച്ചടിക്കാന്‍ 25 കോടിയുടെ കടലാസ് വാങ്ങി. രണ്ടാം വാല്യത്തിന്റെ അച്ചടിയാണ് കെബിപിഎസ്സില്‍ പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: