തൃശൂര്‍: ദേശീയത രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒന്നിച്ച് അണിനിരത്തുന്ന ആശയമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. ഹിറ്റ്ലറും മുസോളിനിയും പ്രതിനിധാനം ചെയ്തിരുന്നത് വംശീയതയെയാണ്.
അത് ദേശീയതയല്ല. ഭാരതത്തിന്റെ സംസ്കാരം മൂല്യങ്ങളില്‍ അടിയുറച്ചതാണെന്നും രാംമാധവ് പറഞ്ഞു. പി.പരമേശ്വരന് നവതി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന സംഗമത്തില്‍ സാംസ്കാരിക ദേശീയത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശത്രുതാ മനോഭാവവും അഴിമതിയും അക്രമവും അധികാര മോഹവും നിറഞ്ഞതാണ് മാര്‍ക്സിസം. അതുകൊണ്ട് മാര്‍ക്സിസം 70 വര്‍ഷം കൊണ്ട് അവസാനിച്ചു. ഋഷി വര്യന്മാരുടെ ചിന്തകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നത് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യമാണ്. ഗോസംരക്ഷണം ഭാരത പാരമ്പര്യമനുസരിച്ച് പവിത്രമായ കര്‍മ്മമാണ്. പശുക്കള്‍ മാത്രമല്ല, മുഴുവന്‍ ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന യുവജന സംഗമം ഇന്നലെ സമാപിച്ചു. സമാപനസമ്മേളനത്തില്‍ രാംമാധവ് മുഖ്യപ്രഭാഷണം നടത്തി. കേരളം കൊലപാതക രാഷ്ട്രീയത്തിന്റെ കേന്ദ്രമായെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളാണ് കേരള രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍ക്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരായ പോരാട്ടം ഭരണാധികാരികള്‍ മാത്രം നടത്തേണ്ടതല്ല. സാധാരണ ജനങ്ങളും അഴിമതിക്കെതിരെ അണിനിരക്കണം. ദാരിദ്ര്യം, വര്‍ഗീയത, ജാതീയത തുടങ്ങിയവ അവസാനിപ്പിച്ച് പുതിയ ഭാരതം സൃഷ്ടിക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഈ നവഭാരതസൃഷ്ടി മുഴുവന്‍ ഇന്ത്യക്കാരും ചേര്‍ന്ന് നിര്‍വ്വഹിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് സമാപനസമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു.
ഒ.രാജഗോപാല്‍ എംഎല്‍എ, വിചാരകേന്ദ്രം ജോ.ഡയറക്ടര്‍ ആര്.സഞ്ജയന്, പ്രസിഡണ്ട് ഡോ. എം.മോഹന്‍ദാസ്, സെക്രട്ടറി കെ.സി.സുധീര്‍ബാബു, പി.മുകേഷ്, ഷാജി വരവൂര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: