കല്‍പ്പറ്റ: ചക്കയെ സംബന്ധിച്ച് ആഗോളനയ രൂപീകരണത്തിന് ശ്രമങ്ങള്‍ ആരംഭിക്കാന്‍ വയനാട്ടിലെ അമ്പലവയലില്‍ സമാപിച്ച അന്താരാഷ്ട്ര ശില്പശാലയില് തീരുമാനമായി.
പ്ലാവ് കൃഷി, ചക്കയുടെ സംഭരണം, സംസ്ക്കരണം, ബ്രാന്‍ഡിംഗ്, സര്ട്ടിഫിക്കേഷന് തുടങ്ങിയ കാര്യങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ ആശയ കൈമാറ്റം, സാങ്കേതിക വിദ്യ കൈമാറല്‍ എന്നിവയില്‍ നയം ആവശ്യമാണെന്നും ശില്പശാല വിലയിരുത്തി.
രോഗപ്രതിരോധ കാര്യത്തില്‍ ചക്കയ്ക്കുള്ള സവിശേഷതകളെപ്പറ്റി ആഗോളാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ പഠനം ആവശ്യമാണെന്നും ശില്പശാല നിര്‍ദ്ദേശിച്ചു.
പ്ലാവിന്തൈനടീല് മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളില്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിക്കാനും ശില്പശാലയില് തീരുമാനമായി. നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മുതല്‍ക്കുട്ടാവുന്ന തരത്തില്‍ ക്രോഡീകരിക്കുമെന്നും പ്രസിദ്ധപ്പെടുത്തുമെന്നും അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ.പി.രാജേന്ദ്രന് പറഞ്ഞു.
ഡോ.മുഹമ്മദ് ദേശ ഹാസിം(മലേഷ്യ), ഡോ.ചലിന്ദ(ശ്രീലങ്ക), ഡോ.എം.എ.റഹീം(ബംഗ്ലാദേശ് കാര്‍ഷിക സര്‍വ്വകലാശാല), ഡോ.ന്യൂയന്‍ മിംങ് ചാവ്യൂ(വിയറ്റ്നാം), നടായ ദുംപായി(ബാംങ്കോക്ക് ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ വിഭാഗം മേധാവി), ഇന്ത്യയില്‍ നിന്നുളള ഡോ.ശിശിര്‍ മിത്ര, ഡോ.ശ്രീപദ്രെ എന്നിവരാണ് ശില്പശാലക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: