ആലപ്പുഴ: നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതിക്ക് ചെലവ് കൂടുതലാണെന്ന പ്രതിസന്ധി മറികടക്കാന്‍ സോളാര്‍ പദ്ധതിയുമായി കായംകുളം താപനിലയം. രണ്ടു വര്‍ഷമായി കേരളം ഇവിടെ നിന്നും വൈദ്യുതി വാങ്ങുന്നില്ല. അതിനാല്‍ യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറിടകടക്കാന് സോളാര്‍ പദ്ധതി തയ്യാറാക്കിയത്. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുന്നതിനാല്‍ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിനും പദ്ധതി ഏറെ പ്രയോജനകരമാണ്.
നിലയത്തിന്റെ വിശാലമായ സ്ഥലസൗകര്യം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. നിലവില്‍ സോളാര്‍ പദ്ധതിയിലൂടെ 100 കിലോ വാട്ട് സൗരോര്‍ജ വൈദ്യുതിയാണ് എന്‍ടിപിസി ഉല്പാദിപ്പിക്കുന്നത്. ഇത് 175 മെഗാവാട്ടായി ഉയര്‍ത്താനാണ് ശ്രമം. ചെന്നൈയിലെ സിപ്റ്റ് കമ്പനിക്കാണ് ഇതിന്റെ മേല്‍നോട്ടം. സൗരോര്‍ജ്ജ പാനലുകളെ ഉദ്ദീപിപ്പിക്കുന്നതിനായി ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 740 പ്രധാന ഫ്ളോട്ടിങ്ങുകള് സ്ഥാപിച്ചിട്ടുണ്ട്. എന്‍ടിപിസിയുടെ അവശേഷിക്കുന്ന ഭൂമിയും ജല മേഖലയും പ്രയോജനപ്പെടുത്തി കൂടുതല്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കും.
ആകെ 1,100 ഏക്കര്‍ ഭൂമിയാണ് ഇവിടെ നിലയത്തിന്റെ കൈവശമുള്ളത്. അതില്‍ 750 ഏക്കര്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ്. നിലയത്തിനായി നികത്തി എടുത്തതടക്കം 350 ഏക്കര്‍ കര ഭൂമിയാണുള്ളത്. വെള്ളക്കെട്ടുകളില്‍ പൊന്തിക്കിടക്കുന്ന സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിക്കാണ് എന്‍ടിപിസി രൂപം നല്‍കിയിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ 100 കിലോവാട്ടിന്റെ ഫ്ളോട്ടിങ് സോളാര്‍ സംവിധാനം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
മെഗാവാട്ട് തലത്തില്‍ സ്ഥാപിക്കുമ്പോള്‍ ഇതിന് ചെലവ് കുറയുമെന്നും നാലു രൂപയില്‍ താഴെ നിരക്കില്‍ വൈദ്യുതി ഉല്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: