ന്യൂദല്‍ഹി: പ്രവാസി ഭാരതീയ വോട്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നപ്പോള്‍ എല്ലാവരേയും വിസ്മയിപ്പിച്ചത്, കേരളത്തിന്റെ രാഷ്ട്രീയ ബോധം. 24,000 വോട്ടര്‍മാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതില്‍ 98 ശതമാനവും മലയാളികള്‍. വിദേശ രാജ്യങ്ങളില്‍ പൗരത്വമില്ലാത്ത പ്രവാസി ഭാരതീയരാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ പോര്‍ട്ടലില്‍ പേരു രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇന്ത്യയില്‍ വോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷനായാണ് ഈ പോര്‍ട്ടല്‍.
24,348 ഇന്ത്യക്കാര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതില്‍ 23,556 പേരും കേരളീയരാണ്. പഞ്ചാബില്‍ നിന്ന് 364 പേരും ഗുജറാത്തില്‍ നിന്ന് 14 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലക്ഷന് കമ്മീഷന്റെ ലരശ.ിശര.ശി എന്ന വെബ്സൈറ്റിലൂടെയാണ് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കിയിരുന്നത്.
പാസ്പോര്ട്ടില് നല്‍കിയിരിക്കുന്ന പ്രദേശത്തുള്ള സ്വന്തം നിയോജകമണ്ഡലത്തിന്റെ പേരു നല്കി രജ്സ്റ്റര്‍ ചെയ്യാനായിരുന്നു നിര്‍ദ്ദേശം. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അതാത് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദേശത്തെ മേല്‍വിലാസത്തില്‍ വോട്ടര്‍മാരെ അറിയിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പു സമയത്ത് ബൂത്തിലെത്തി ഒറിജിനല്‍ പാസ്പോര്‍ട്ട് കാണിച്ചാല്‍ വോട്ടു ചെയ്യാം.
വോട്ടു ചെയ്യാന്‍ മാത്രമായി ഇന്ത്യയിലേക്കു വരാന്‍ പണം മുടക്കാന്‍ മടിക്കുന്നതിനാല്‍ മിക്ക പ്രവാസി ഭാരതീയരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താത്പര്യം കാട്ടുന്നില്ല എന്നാണ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ പ്രവാസി ഭാരതീയര്‍ക്ക് പ്രോക്സി വോട്ട് അനുവദിക്കുന്നതിനുള്ള ശുപാര്‍ശയ്ക്ക് ഈ മാസം രണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനായി തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: