കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴ തുടരുന്നു. മരണ സംഖ്യ 55 കടന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. ഇരുന്നൂറിലേറെ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. നേപ്പാളിലെ പ്രധാന ടൂറിസ്റ്റ് നഗരമായ ചിറ്റ്വാനിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്.
ദുരിതബാധിത ജില്ലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്. നേപ്പാളില്‍ കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. 21 ജില്ലകളെ ദുരിതം ബാധിച്ചതായി ഹിമാലന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 35,000 വീടുകൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും നശിച്ചു. 400 കന്നുകാലികള്‍ മരിച്ചു.
വെള്ളം കയറിയതിനെ തുടര്‍ന്ന് ബിരാത്നഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തിന്റെ ആദ്യത്തെ ദേശീയ ഉദ്യാനമായ ചിറ്റ്വാൻ വാലിയിലെ നിരവധി ഹോട്ടലുകളില്‍ വെള്ളം കയറി. ഇവിടെയുള്ളവരെ രക്ഷപ്പെടുത്താനായി നാല് റബർ ചങ്ങാടങ്ങള്‍ ആവശ്യപ്പെട്ടിട്ടുന്റെന്ന് ചീഫ് ജില്ലാ ഓഫീസർ നാരായൺ പ്രസാദ് ഭട്ട് പറഞ്ഞു.
ആനകളുടെ സഹായത്തോടെ കുടുങ്ങിയ വിനോദ സഞ്ചാരികളില്‍ ചിലര്‍ രക്ഷപെട്ടുവെന്ന് റീജിയണൽ ഹോട്ടൽ അസോസിയേഷൻ ചെയർമാൻ സുമൻ ഗോമിർ പറഞ്ഞു. കൂടുതല്‍ സഹായത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണെന്നും സുമന് ഗോമിര്‍ പറഞ്ഞു.
മധ്യ, പടിഞ്ഞാറൻ സമതലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൺസൂൺ പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നേപ്പാൾ സർക്കാർ അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു. രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് പ്രധാനമന്ത്രി ഷേർ ബഹദൂർ ദുവ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: