രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള സാഹചര്യം പരിശോധിച്ചാല്‍ ബിജെപി പ്രഭാവത്തില്‍ കോണ്‍ഗ്രസ് മങ്ങുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. ഈ നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഉണ്ടാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നേതൃമാറ്റം സുനിശ്ചിമാണെന്ന് മനസിലാക്കിയതു കൊണ്ടാകണം പ്രിയങ്ക ഗാന്ധിയെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇതു സംബന്ധിച്ച കാര്യത്തില്‍ സൂചനയും നല്കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് എട്ടിന് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 ാം വാര്‍ഷികം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ഈ നിര്‍ദേശം നേതാക്കള്‍ക്ക് മുമ്പില്‍ വച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പാര്‍ട്ടിയിലെ നേതൃമാറ്റത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി സോണിയ ആശയവിനിമയം നടത്തി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ എന്തുകൊണ്ട് പ്രിയങ്കയെ വര്‍ക്കിങ് പ്രസിഡന്റാക്കിക്കൂടാ എന്ന് ചോദിക്കുകയുണ്ടായി. കഴിഞ്ഞകുറേക്കാലമായി പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയ്ക്ക് പദവിയും ഉത്തരവാദിത്വവും നല്‍കണമെന്ന മുറവിളി ഉയരുന്നുണ്ട്. എന്നാല്‍ ഓരോ തവണയും ഈ ആവശ്യം ഉയരുമ്പോഴും റായ്ബറേലിയിലും അമേഠിയിലും മാത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം ഒതുക്കാനാണ് അവര്‍ ആഗ്രഹിച്ചിരുന്നത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയണമെങ്കില്‍ ഒരു യുവമുഖം പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തേ മതിയാകൂവെന്ന് സോണിയ ഏറ്റവും അടുപ്പമുള്ള നേതാക്കളോട് തുറന്നുപറഞ്ഞു. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. സോണിയ ഈ നിര്‍ദേശം മുന്നോട്ടുവച്ച കൂടിക്കാഴ്ചയില്‍ ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പാര്‍ട്ടിയിലെ പഴയ തലമുറയും രാഹുലിന്റെ ടീമും തമ്മില്‍ നിലനില്‍ക്കുന്ന ആശയഭിന്നതയാണ് പാര്‍ട്ടിയുടെ ക്ഷീണത്തിന് കാരണമെന്നും ചില നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: