തിരുവനന്തപുരം: ആശങ്കകള്‍ വിട്ടൊഴിയാതെ സംസ്ഥാന മെഡിക്കല്‍ പ്രവേശനം. 11 ലക്ഷമായി ഫീസ് ഉയര്‍ത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇരുട്ടടിയാണ്. ഫീസ് സംബന്ധിച്ച് ഈമാസം 21 ന് വരുന്ന ഹൈക്കോടതിയുടെ അന്തിമ വിധിയിലെ പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഫീസ് റഗുലേറ്ററി കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് നിശ്ചയിച്ച ഫീസ് പ്രകാരം സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍കോളേജുകളിലെ 85 ശതമാനം സീറ്റുകളില്‍ 5.5 ലക്ഷവും എന്ആര്ഐസീറ്റില് 20 ലക്ഷവുമായിരുന്നു. ഇതിനെതിരെ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫീസ് റഗുലേറ്ററി കമ്മീഷന്റെ ഫീസ് അഞ്ച് ലക്ഷമായി കുറച്ച് കോടതി ഇടക്കാല ഉത്തരവ് ഇട്ടു. അന്തിമവിതിധി വരുന്നത് വരെ സ്ഥിതി തുടരാനും നിര്‍ദ്ദേശിച്ചു. 21 ന് അന്തിമ വിധി വരാനിരിക്കെയാണ് മാനേജ്മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ ഭൂരിപക്ഷം സീറ്റുകളിലും ഫീസ് 11 ലക്ഷമാകാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് ലക്ഷം ഫീസും ആറ് ലക്ഷം രൂപയ്ക്ക് ബാങ്ക് ഗ്യാരണ്ടിയും. സര്‍ക്കാരും കോളജുകളും തമ്മില്‍ ഇനി കരാറിലേര്‍പ്പെടുന്നതും കോടതി വിലക്കി. പരിയാരം, കാരക്കോണം സിഎസ്ഐ, പെരിന്തല്‍മണ്ണ എംഇഎസ് എന്നീ മൂന്നു കോളജുകള്‍ മാത്രമാണു സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടത്. എന്‍ആര്‍ഐ സീറ്റിന്റെ ഫീസ് 20 ലക്ഷമായി തന്നെ തുടരും. ഇത് സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണ്.
അഞ്ച് ലക്ഷത്തിനുള്ള ബാങ്ക് ഗ്യാരണ്ടി ലഭിക്കണമെങ്കില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിന്റെയെങ്കിലും ഉറപ്പ് ബാങ്കിന് നല്‍കേണ്ടിവരും. 21 ന് കേസ് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കി നല്‍കണമെന്ന് സര്‍ക്കാര്‍ വാദിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതി വിധിഉണ്ടാകുമോ എന്നതാണ് പ്രശ്നം. അതേസമയം പ്രവേശനം സംബന്ധിച്ച നടപടികളില്‍ മാറ്റം വരില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: