കൊച്ചി : പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെയും കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജിലെയും 35 ശതമാനം മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നവര്‍ 11 ലക്ഷം രൂപയുടെ പലിശ രഹിത നിക്ഷേപവും 44 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയും നല്‍കണമെന്ന എന്‍ട്രന്‍സ് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
44 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിക്കു പകരം ഈ തുകയ്ക്ക് തുല്യമായ ബോണ്ട് കെട്ടിവെച്ചാല്‍ മതിയെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരു കോളജുകളിലെയും മാനേജ്മെന്റ് സീറ്റിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാനാവൂ. ഈ വിഭാഗങ്ങളില്‍ നിന്ന് പ്രവേശനത്തിനു മതിയായ വിദ്യാര്‍ത്ഥികളെ ലഭിക്കുന്നില്ലെങ്കില്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് 2.5 ലക്ഷം രൂപ ഫീസ് ഈടാക്കി ജനറല്‍ മെറിറ്റില്‍ നിന്ന് പ്രവേശനം നടത്താമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റീസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് തിരുവല്ല സ്വദേശി നൈനാന് വര്‍ഗീസ് പുഞ്ചമണ്ണില്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ പുതിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തെന്നും ഇതു നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാകന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: