കണ്ണൂര്‍: പാരമ്പര്യ വിളകള്‍ സമ്പൂര്‍ണ്ണ ജൈവരീതിയില്‍ കൃഷിചെയ്യുന്നതിലെ മികവും പരമ്പരാഗത വിജ്ഞാനത്തിന്റെ സംരക്ഷണവും മുന്‍നിര്‍ത്തി ഇടുക്കി തായണ്ണന്‍ കുടി ഊരിനെ മികച്ച കൃഷി നടത്തുന്ന വനവാസി ഊരായി തെരഞ്ഞെടുത്തു. കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറാണ് കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മറയൂര്‍ ചിന്നാര്‍ നദിയുടെ കരയിലുളള തായണ്ണന്‍ കുടി ഊരില്‍ 45 കുടുംബങ്ങളിലായി നൂറിലധികം പേര് വസിക്കുന്നു. മുതുവാന്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍. 42 ഏക്കര്‍ കൃഷിയിടത്തില്‍ ഒരു വര്‍ഷത്തില്‍ രണ്ട് കൃഷിയിറക്കുന്നു. ചോളം, റാഗി, വരക്, പുല്ലുചാമ, തിന, കപ്പ മുതലായവ കൃഷി ചെയ്യുന്നു. രണ്ടാമത്തെ വിളയായി നെല്ല്, ബീന്‍സ്, മറ്റ് ശീതകാല പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു.
കൂടാതെ 5000 വാട്ട് ശേഷിയുളള ഒരു മിനി ജലവൈദ്യുത പദ്ധതി, സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. അത് ഇവര്‍ സ്വയം പ്രവര്‍ത്തിപ്പിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കൃഷി നിലത്തെ പരിപാവനമായി കണക്കാക്കുന്ന ഈ ഊരിലെ ജനത നഗ്നപാദരായേ കൃഷിയിടത്തില്‍ പ്രവേശിക്കാറുളളൂ. കൂടാതെ സമ്മിശ്ര പരിപാലനത്തിന്റെ ഭാഗമായി 50 നു മുകളില്‍ പശുക്കളേയും 4000 നു മുകളില്‍ ആടുകളേയും 1000 നു മുകളില്‍ കോഴികളേയും ഈ ഊരില്‍ വളര്‍ത്തുന്നു.
മികച്ച രണ്ടാമത്തെ വനവാസി ഊരായി തെരഞ്ഞെടുത്തത് പാലക്കാട് അട്ടപ്പാടിയിലുളള ആനവായ് ഊരിനെയാണ്. കുറുമ്പ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടെ വസിക്കുന്നത്.
മിത്രനികേതന് പത്മശ്രീ കെ.വിശ്വനാഥന് മെമ്മോറിയല്‍ നെല്ക്കതിര് അവാര്‍ഡ് ലഭിച്ചത് തൃശൂര്‍ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖര സമിതിക്കാണ്. അഞ്ച് ലക്ഷം രൂപയും ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും ആണ് അവാര്‍ഡ്. കര്‍ഷകോത്തമ അവാര്‍ഡ് സിബിജോര്‍ജ്ജ്, കല്ലിംഗല്‍ വീട്, പട്ടിക്കാട് തൃശൂര്‍, കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: