ന്യൂദല്‍ഹി: രാജ്യം എഴുപത്തൊന്നാം സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍. അര്‍ധരാത്രിയില്‍ ജനാധിപത്യത്തിലേക്ക് ഉണര്‍ന്നെണീറ്റതിന്റെ ഓര്‍മ്മ പുതുക്കി രാജ്യമെങ്ങും ഇന്ന് ആഘോഷം. രാവിലെ 7.30ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. മോദിയുടെ നാലാമത്തെ ചെങ്കോട്ട പ്രസംഗമാണിത്.
പ്രസംഗത്തിലെ ഉള്ളടക്കം സംബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളില്‍നിന്നും അഭിപ്രായം തേടിയിരുന്നു. നരേന്ദ്ര മോദി ആപ്പ്, മൈ, ഗവ പോര്‍ട്ടല്‍ എന്നിവയിലൂടെ പതിനായിരത്തോളം സന്ദേശങ്ങള്‍ ലഭിച്ചു. വിദ്യാഭ്യാസം, സ്വഛ് ഭാരത്, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റല്‍വത്കരണം തുടങ്ങിയവയാണ് പ്രധാനമായും പരാമര്‍ശിക്കപ്പെട്ടത്. നോട്ട് റദ്ദാക്കല്‍, ചരക്ക് സേവന നികുതി, അതിര്‍ത്തി പ്രശ്നങ്ങള്‍, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രസംഗത്തില്‍ ഇടം നേടിയേക്കും. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയിലാണ് സ്വാതന്ത്ര്യദിനാഘോഷം.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമടക്കം എല്ലാ പ്രധാന കേന്ദ്രങ്ങളിലും പോലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നടക്കുന്ന ചെങ്കോട്ട അടക്കമുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം പഴുതടച്ച സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: