തിരുവനന്തപുരം: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തില്‍ താന്‍ നേരത്തെ ഇടപെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായും ചര്‍ച്ച നടത്തിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
താന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ടത്. സമരം തുടങ്ങിയ ആഗസ്റ്റ് 15ന് തന്നെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഒരിക്കല്‍ സമരം അവസാനിപ്പിച്ച നഴ്സുമാര്‍ പിന്നീട് ഏതോ സാഹചര്യത്തില്‍ വീണ്ടും സമരം ആരംഭിക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇന്നലെ നാലു തവണ മാധ്യമ പ്രവര്‍ത്തകര്‍ നഴ്സുമാരുടെ സമരം സംബന്ധിച്ച് പ്രതികരണം ആരാഞ്ഞെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 115 ദിവസമായി നഴ്സുമാര്‍ സമരത്തിലായിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായി ഇടപെടുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു.
നഴ്സുമാര്‍ക്ക് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകീട്ട് നടത്തിയ ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: