തിരുവനന്തപുരം: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട പോസ്റ്റ്മോര്‍ട്ടം വിവാദത്തില്‍ ഫോറന്‍സിക് സര്ജന് ഡോക്ടര്‍ ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഉന്മേഷ് അവിഹിത നേട്ടമുണ്ടാക്കിയതായി തെളിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണ സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ ദ്രുതപരിശോധന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.
സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത് ആര് എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ചുമതലവഹിച്ചിരുന്ന ഡോക്ടര്‍ ഷെര്‍ളി വാസുവും ഫൊറന്‍സിക് സര്‍ജനായ ഡോക്ടര്‍ ഉന്മേഷും തമ്മില്‍ വലിയ തര്‍ക്കവുമുണ്ടായി.
കേസിലെ പ്രോസിക്യൂഷന് സാക്ഷിയായി ഷെര്‍ലി വാസു കോടതിയില്‍ ഹാജരായപ്പോള്‍ പ്രതിഭാഗം ഹാജരാക്കിയത് ഉന്‍മേഷിനെയായിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത് താനാണെന്നും റിപ്പോര്‍ട്ടില്‍ ഷെര്‍ളി വാസു തിരുത്തലുകള്‍ വരുത്തിയതായും ഉന്മേഷ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഉന്മേഷ് പണം വാങ്ങി പ്രതിഭാഗത്തിന് വേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: