ന്യൂദല്‍ഹി: വൈക്കം സ്വദേശിയായ അഖിലയെ മതംമാറ്റി ഹാദിയയാക്കി മുസ്ലീം യുവാവ് വിവാഹം കഴിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ആര്.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേരളാ പോലീസ് അന്വേഷണം നിഷ്പക്ഷമാവില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് സുപ്രീംകോടതി പരിഗണിക്കും.
അഖിലയുടെ കൂടി നിലപാട് കേട്ട ശേഷമേ കേസില്‍ അന്തിമ തീരുമാനം എടുക്കൂ എന്ന് ചീഫ് ജസ്റ്റിസ് ജെ. എസ്. ഖെഹര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന നിലപാടിനെ കേരളം എതിര്‍ത്തില്ല. എന്‍ഐഎ അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അഖിലയോട് കോടതിയില്‍ ഹാജരാകാനോ സത്യവാങ്മൂലം നല്‍കാനോ ആവശ്യപ്പെടും. അഖിലയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവായിരുന്ന ഷെഫീന്‍ ജഹാന് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. അഖിലയെ മതംമാറ്റി ഹാദിയയാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
അഖിലയുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി ഉത്തരവിട്ടാല്‍ കേരളത്തിലെ മതപരിവര്ത്തനങ്ങളെപ്പറ്റി വിശദഅന്വേഷണത്തിന് തയ്യാറാണെന്നും എന്‍ഐഎ ഇന്നലെ സുപ്രീംകോടതിയെ ധരിപ്പിച്ചു. സുപ്രീംകോടതി ജഡ്ജിയായിരുന്ന കെ. എസ് രാധാകൃഷ്ണനെ എന്‍ഐഎ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ കോടതി ആദ്യം നിര്‍ദ്ദേശിച്ചെങ്കിലും ഷെഫിന് ജഹാന് വേണ്ടി ഹാജരായ കപില്‍ സിബലും ഇന്ദിരാ ജെയ്സിങും എതിര്‍ത്തു. ജസ്റ്റിസ് ആര്.വി രവീന്ദ്രന്റെ പേര് ഷെഫിന്റെ അഭിഭാഷകരാണ് മുന്നോട്ട് വെച്ചത്. ഒരു സിറ്റിങ്ങിന് ഒരു ലക്ഷം രൂപയാണ് ജസ്റ്റിസ് രവീന്ദ്രന് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
ബംഗളൂരുവിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ദിവസം രണ്ടു ലക്ഷം രൂപ വീതം നല്‍കണം. താമസം, യാത്ര, ഓഫീസ് ചെലവുകള്‍ എന്നിവയ്ക്ക് പുറമേയാണ് ഈ തുകകള്‍. ബില്ലുകള്‍ സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ പണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാനും അഡ്വ. രഘുനാഥും അഖിലയുടെ പിതാവ് അശോകന് വേണ്ടി കോടതിയില്‍ ഹാജരായി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: