പുനലൂര്‍: തമിഴ്നാട്ടില്‍ കനത്ത വേനലില്‍ വെന്തുരുകുമ്പോഴും മുല്ലപ്പൂ പടര്‍ന്നു പന്തലിച്ച് ശങ്കരന്കോവിലിനു സമീപം ശിങ്കിലിപ്പെട്ടി ഗ്രാമം. തമിഴ്നാട്ടിലെ പ്രധാന പുഷ്പ കൃഷിയിടമാണ് ഇവിടം.
ഇക്കുറി വേനല്‍ കനത്തതോടെ വലുതായി കൃഷിയിറക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നൂറുകണക്കിന് കര്‍ഷകരാണ് കുറ്റിമുല്ല കൃഷിയിലൂടെ ഇവിടെ വസന്തം വിരിയിച്ചിട്ടുള്ളത്. കിലോമീറ്ററുകള്‍ക്കു ദൂരെനിന്നുതന്നെ മുല്ലപ്പൂവിന്റെ പരിമണം എത്തും. കേരളത്തിലെ മിക്ക ജില്ലകളിലും പൂക്കള്‍ എത്തിക്കുന്നത് തമിഴ്നാട്ടിലെ ശങ്കരന്‍കോവില്‍ പൂമാര്ക്കറ്റില്നിന്നാണ്. ഇക്കുറി തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയായ യശൂരില്നിന്നാണ് ഇവിടെ പൂക്കള്‍ എത്തുന്നത്. ഇതുകാരണം പൂവിന് തീവിലയാണ്. ശങ്കരന്‍കോവിലില്‍ മുല്ലപ്പൂവിന് കിലോയ്ക്ക് 800 രൂപയാണ് വില. കേരളത്തിലെത്തുമ്പോള്‍ 900 രൂപയും മാലയാക്കുമ്പോള് 1000-1200 രൂപ വിലവരും. ഓണമെത്താന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ കല്യാണസീസണും കൂടിയെത്തുമ്പോള്‍ മുല്ലയുടെ വില ഇനിയും ഏറുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
ബന്ധിപ്പു 140 (ഒരു കിലോ), അരുളി 400, ട്യൂബ് റോസ് 300, റോസ് 350 എന്നിങ്ങനെയാണ് പൂക്കളുടെ ഇപ്പോഴത്തെ വില. മറ്റു സ്ഥലങ്ങളില്‍നിന്നും ശേഖരിക്കുന്ന പൂവിന്റെ വിപണിവില നിശ്ചയിക്കുന്നത് ശങ്കരന്‍കോവിലിലെ മൊത്തവ്യാപാരികളാണ്. തമിഴകത്തും പുഷ്പവ്യാപാരം പൊടിപൊടിക്കേണ്ട സമയമാണ്. എന്നാല്‍ കഠിനമായ വേനല്‍ ഇതിനെയെല്ലാം തകിടംമറിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ മുല്ല, പിച്ചി, അരുളി, ജമന്തി, കനകാമ്പരം എന്നവയൊക്കെ വ്യാപകമായ തോതില്‍ കൃഷി നടത്തിയിരുന്നു. ഇക്കുറി മുല്ലപ്പൂ മാത്രമാണ് മാര്‍ക്കറ്റില്‍ വ്യാപാരത്തിനെത്തുക. ഇതുതന്നെയാണ് തമിഴ്നാട്ടിലെ മിക്ക ഗ്രാമങ്ങളിലെയും സ്ഥിതി. മുല്ലയെങ്കിലും കൃഷിചെയ്ത് തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ശിങ്കിലിപ്പെട്ടിയിലെ പൂ കര്‍ഷകര്‍. മുല്ലയ്ക്ക് ഇടവിളയായി കൃഷിചെയ്ത നാരകത്തിലും നിറയെ നാരങ്ങ പാകമായിനില്‍ക്കുന്നു. ഇക്കുറി പൂക്കാലം ഒരുക്കാന്‍ ഈ ഗ്രാമം മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: