ബീജിങ്: ഇന്ത്യന്‍ അതിര്‍ത്തിയിലെ ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചുവെന്നതിനെക്കുറിച്ചറിയില്ലെന്ന് ചൈന. സമാധാനം നിലനിര്‍ത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ മേഖലയായ ലഡാക്കില്‍ അതിക്രമിച്ച് കയറുവാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കടന്നുകയറാന്‍ ശ്രമിക്കുകയും കല്ലേറുനടത്തുകയും ചെയ്ത ചൈനീസ് പട്ടാളത്തിന് അതേ രീതിയില്‍ തന്നെയുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്.
ലഡാക് മേഖലയിലെ പ്രസിദ്ധമായ പാന്ഗോങ് തടാകത്തിന്റെ തീരത്ത് ചൈനീസ് സൈന്യം അതിക്രമിച്ച കടന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘അത്തരത്തിലൊരു വിവരം എനിക്ക് ലഭിച്ചിട്ടില്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സൈനികര്‍ ചൈനീസ് അതിര്‍ത്തിയിയിലുള്ള നിയന്ത്രണരേഖയില്‍ എപ്പോഴും പട്രോളിങ് നടത്തും. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉണ്ടാകണമെന്നാണ് ചൈനയുടെ ആഗ്രഹം.
നിയന്ത്രണരേഖയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഭാഷണം വേണം’– ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹു ചുനൈങ് പറഞ്ഞു. സിക്കിമിന് സമീപം ദേക്ലാം മേഖലയില്‍ ഇരുസൈന്യവും മുഖാമുഖം നില്ക്കാന് തുടങ്ങിയിട്ട് 50 ദിവസം കഴിഞ്ഞു. ഭൂട്ടാന്റെ അധീനതയിലുള്ള സ്ഥലത്ത് ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കുവാനുള്ള നീക്കം ഇന്ത്യ തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവിടെ സംഘര്‍ഷം രൂപപ്പെട്ടത്.
ഇന്ത്യയും ചൈനയും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍
പരിഹരിക്കണമെന്ന് അമേരിക്ക
വാഷിങ്ടണ്‍: അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ഇന്ത്യയും ചൈനയും ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് അമേരിക്ക. ലഡാക്കില്‍ ചൈനീസ് സൈന്യം പ്രകപനം സൃഷ്ടിച്ച് കടന്നുകയറാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: