ന്യൂദല്‍ഹി: ഡീസലിന് വിലവര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. സമിതിയുടെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒറ്റയിടിക്കോ ഘട്ടംഘട്ടമായോ ഡീസല്‍ വില ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണു വില വര്‍ധിപ്പിക്കാനുള്ള കാരണങ്ങളായി സമിതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാചക വാതക സിലണ്ടറിന്റെ എണ്ണം പരിമിധിപ്പെടുത്തുകയോ വില കൂട്ടുകയോ ചെയ്യണമെന്നും സമിതി അധ്യക്ഷന്‍ സി.രംഗരാജന് പറഞ്ഞു.
സബ്സിഡി ഇനത്തില്‍ സര്‍ക്കാരിന് വന്‍ നഷ്ടമാണുണ്ടാകുന്നത്. ഇതിനാല്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമയാന മേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം ഉടന്‍ അനുവദിക്കണം. ആഭ്യന്തര ഉല്പാദനം എട്ട് ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി കുറയും. മഴയുടെ കുറവ് കാര്ഷകോല്പാദനത്തില് അരശതമാനം കുറവു വരുത്തുമെന്നും സി. രംഗരാജന് പറഞ്ഞു.
കാലവര്‍ഷത്തില്‍ 16 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്തം വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായിരിക്കും. ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 5.6 ശതമാനമായിരിക്കും. ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് 6.5 ശതമാനം മുതല്‍ ഏഴു ശതമാനം വരെയാകും.
ഊര്‍ജ്ജമേഖലയില്‍ ഭേദപ്പെട്ട വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നു സമിതി അധ്യക്ഷന്‍ സി. രംഗരാജന് അഭിപ്രായപ്പെട്ടു. എട്ടു ശതമാനം വളര്‍ച്ചാ നിരക്കാണു ലക്ഷ്യം വയ്ക്കുന്നത്. വ്യാപാര കമ്മി കുറയാനും സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: