ആലപ്പുഴ: ഗതാഗത മന്ത്രിയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയുടെ നിലം നികത്തല്‍ വിവാദമായതോടെ പാര്‍ട്ടിയിലും മന്ത്രി ഒറ്റപ്പെടുന്നു. ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ എന്‍സിപിയിലെ ഭൂരിഭാഗം നേതാക്കളും ഉറച്ചുനില്‍ക്കുന്നുവെന്നാണ് സൂചന. ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളില്‍പ്പെടുന്ന മന്ത്രിയെ സംരക്ഷിക്കേണ്ട ബാദ്ധ്യത പാര്‍ട്ടിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും. ഒന്പതുജില്ലാ കമ്മിറ്റികളും ഈ നിലപാടിനോട് യോജിച്ചു. ഇതോടെ തോമസ്ചാണ്ടിയുടെ നില പരുങ്ങലിലായി.
ഇതിനിടെ നിലംനികത്തി പാര്‍ക്കിങ് സ്ഥലമാക്കാന്‍ അനുമതി നല്‍കിയത് മുന്‍ ജില്ലാ കളക്ടറാണെന്ന് വ്യക്തമായി. അന്ന് ആലപ്പുഴ കളക്ടറായിരുന്ന എന്‍. പത്മകുമാറാണ് ഈ ഫയലില്‍ തീരുമാനമെടുത്തത്. വെള്ളം പോകാനുള്ള ചാല് നിര്‍മ്മാണത്തിന്റെ പേരില്‍ കല്ലുകെട്ടാനുള്ള ഉത്തരവിന്റെ മറവിലാണ് ചാണ്ടി നിലം നികത്തിയത്. ചാണ്ടിയുടെ റിസോര്‍ട്ടായ ലേക്പാലസിന് പാര്‍ക്കിങ് സൗകര്യമൊരുക്കാനായിരുന്നു 250 മീറ്റര്‍ നീളത്തിലും 15 മീറ്റര്‍ വീതിയിലും പാടം നികത്തിയത്.
കുട്ടനാട്ടിലെവിടെയും കാണാത്ത തരത്തിലുള്ള ചാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍വേള്‍ഡിന്റെ പേരില്‍ കുറുവേലി പാടത്തെ റിസോട്ടിന് വേണ്ടി നല്കിയ അപേക്ഷയിലാണ് കളക്ടര്‍ തീരുമാനമെടുത്തത്. ചാണ്ടിക്കെതിരെ മത്സ്യത്തൊഴിലാളികളും രംഗത്തെത്തി. ലേക്ക് പാലസ് റിസോര്‍ട്ടിനും ചുറ്റുമുള്ള കായല്‍ പ്രദേശത്ത് മത്സ്യം പിടിക്കാന്‍ പോലും മന്ത്രിയുടെ ആള്ക്കാര് സമ്മതിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിന് ചുറ്റും റിസോര്ട്ടുകാര് തൂണിട്ട് കായല്‍ കൈവശപ്പെടുത്തി.
തോമസ് ചാണ്ടി വ്യാപകമായി കായല്‍ കയ്യേറിയതിന് ഇടതു-വലതു മുന്നണികള്‍ ഒരുപോലെ ഉത്തരവാദികളാണ്. 15 വര്‍ഷത്തിലേറെയായി കയ്യേറ്റം തുടങ്ങിയിട്ട്. ഇരുമുന്നണികളുടെയും മൗനാനുവാദം നികത്തലിനുണ്ടായിരുന്നു. ആദ്യം സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ കെഎസ്കെറ്റിയു ഇതിനെതിരെ കൊടിനാട്ടിയെങ്കിലും അവരും ചാണ്ടിയുടെ സമ്പത്തിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് എംഎല്‍എയും ഇതിന് കുടപിടിക്കുകയായിരുന്നു.
പാവം കര്‍ഷകരുടെ പേരില്‍ എംഎല്‍എ-എംപി ഫണ്ടുകള്‍ വാങ്ങിയെടുത്തെങ്കിലും അതിന്റെയെല്ലാം ഗുണഭോക്താവ് ചാണ്ടി മാത്രമായി. പത്തോ പന്ത്രണ്ടോ വരുന്ന കര്‍ഷകത്തൊഴിലാളി കുടുംബങ്ങളുടെ പേരിലായിരുന്നു ഫണ്ടുകള്‍ ചെലവഴിച്ച് നേട്ടം കൊയ്തത്. തന്റെ റിസോര്‍ട്ടിന് സഹായകമായ പദ്ധതികള്‍ സര്‍ക്കാരിനെക്കൊണ്ട് നടപ്പിലാക്കുകയായിരുന്നു ചാണ്ടി. ഇതിനുവേണ്ട എല്ലാ സഹായവും ചെയ്യാന്‍ ഇരുമുന്നണികളും മത്സരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: