തിരുവനന്തപുരം: ഒരു നിലപാട് സ്വീകരിക്കാന്‍ രാജ്യസഭാ സീറ്റ് തടസ്സമെങ്കില്‍ അത് ഉപേക്ഷിക്കും. എം.പി. വീരേന്ദ്രകുമാറിന്റെ വീരവാദം രണ്ടാഴ്ച മുമ്പായിരുന്നു. ബീഹാറില്‍ നിതീഷ്കുമാര്‍ ബിജെപിയുടെ പിന്തുണ തേടി മുഖ്യമന്ത്രി ആയതിന്റെ പ്രതിഷേധം എന്ന നിലയിലാണ് ജനതാദള്‍(യു) സംസ്ഥാന അധ്യക്ഷനായ വീരേന്ദ്രകുമാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചത്.
ബിജെപിയോട് ഒപ്പം നില്‍ക്കുന്നത് കേരളത്തില്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് യോജിക്കില്ലെന്ന തിരിച്ചറിവായിരുന്നു പിന്നില്‍. നേതൃത്വത്തോട് ഇടഞ്ഞെങ്കിലും രാജിവച്ചില്ല. പാര്‍ട്ടി പുറത്താക്കാന്‍ ഊഴം കാത്തിരിക്കുകയായിരുന്നു. പുറത്താക്കപ്പെട്ടാല്‍ കൂറുമാറ്റനിരോധനത്തിന്റെ പരിധിയില്‍ നിന്ന് രക്ഷപ്പെട്ട് രാജ്യസഭാ സീറ്റ് സംരക്ഷിക്കാം എന്നതാണ് മനസ്സില്‍.
എന്നാല്‍ ശരദ് യാദവിനെ രാജ്യസഭാ കക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയതോടെ വീരേന്ദ്രകുമാറാണ് ത്രിശങ്കുവിലായത്. നിതീഷ്കുമാര്‍ പുറത്താക്കാത്ത സാഹചര്യത്തില്‍ ശരത് യാദവിനോടൊപ്പം നിന്നാല്‍ രാജ്യസഭാംഗത്വം തെറിക്കും. കേരളം ഉള്‍പ്പെടെ 14 സംസ്ഥാന ഘടകങ്ങള്‍ ഒപ്പമുണ്ടെന്ന് ശരത് യാദവ് അവകാശപ്പെടുന്നുണ്ട്. വിമതരുടെ യോഗം ഇന്ന് ദല്‍ഹിയില്‍ വിളിച്ചിട്ടുമുണ്ട്. വീരേന്ദ്രകുമാര്‍ പങ്കെടുക്കുമോ എന്നത് സംശയമാണ്. പങ്കെടുത്താന്‍ കൂറുമാറ്റ നിരോധന നിയമം പറഞ്ഞ് രാജ്യസഭാ സീറ്റ് നഷ്ടമാക്കാനാകും. വീരേന്ദ്രകുമാറിനെ കൂടാതെ ബീഹാറില്‍നിന്നുള്ള അലി അന്‍വര്‍ അന്‍സാരിയാണ് ശരത് യാദവിനൊപ്പമുള്ള രാജ്യസഭാംഗം. അലിയുടെ കാലാവധി 2018 തീരുമെങ്കില്‍ വീരന് 2022വരെ രാജ്യസഭാംഗമായി തുടരാം.
കേരളത്തില്‍ മുന്നണിമാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ വിഷമിക്കുന്നതിനിടയിലാണ് ദേശീയതലത്തില്‍ എവിടെ നില്ക്കണമെന്നറിയാതെ തപ്പിത്തടയുന്നത്. ഇടതു മുന്നണിയിലേക്ക് ചേക്കേറാമെന്നാണ് വീരേന്ദ്രകുമാറിന്റെയും ഭൂരിപക്ഷം ജില്ലാഘടകങ്ങളുടെയും ആഗ്രഹം. എല്‍ഡിഎഫ് അതിനായി പല വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്.
നിലവില്‍ ജനതാദള്‍ (യു)വിന് എംഎല്‍എമാരില്ലാത്തതിനാല്‍ ആര്‍എസ്പിയുടെ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയിലെടുത്ത് മന്ത്രി ആക്കാമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. ജനതാദള്കാരുടെ ലയനനീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. മുന്‍മന്ത്രി കെ.പി. മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും ഉള്‍പ്പെടെയുള്ള ഒരുവിഭാഗം യുഡിഎഫ് വിടുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: