കോട്ടയം: ബില്ലുകള്‍ തടഞ്ഞ് വയ്ക്കുന്ന സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് ടെന്‍ഡറുകളില്‍നിന്ന് ഒരു വിഭാഗം കരാറുകാര്‍ വിട്ടുനില്‍ക്കുന്നത് ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിയെ പ്രതികൂലമായി ബാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ചെയ്തതിന് കരാറുകാര്‍ക്ക് കുടിശികയായി കൊടുക്കാനുള്ളത് 2,000 കോടി രൂപ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ശബരിമല റോഡ് അറ്റകുറ്റപ്പണികള്‍ കിഫ്ബിയിലേക്ക് മാറ്റാനും നീക്കം നടക്കുന്നുണ്ട്.
എന്നാല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പൊതുമരാമത്ത് വകുപ്പിന്റെ ഒരു പ്രവൃത്തിയും ഇതുവരെ ടെന്‍ഡര്‍ ചെയ്തിട്ടില്ല. വരുന്ന ശബരിമല തീര്‍ത്ഥാടനത്തിനായി പൊതുമരാമത്ത് വകുപ്പ് 100 കോടിയുടെ പ്രവൃത്തികള്‍ക്കാണ് രൂപം കൊടുത്തത്. എന്നാല്‍ ധനവകുപ്പിന്റെറ അന്തിമ അനുമതി ലഭിച്ചിട്ടില്ല. തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന കോട്ടയം ജില്ലയ്ക്കായി 10 കോടിയുടെ പ്രവൃത്തികളാണ് സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം 30 കോടിയുടെ പ്രവൃത്തി നല്‍കിയെങ്കിലും ലഭിച്ചത് 10 ലക്ഷത്തിന്റെ ഒരു പ്രവൃത്തി മാത്രമാണ്. കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണിയ്ക്കായി അനുവദിച്ച തുകയുടെ സിംഹഭാഗവും ചെലവഴിച്ചത് മന്ത്രിയുടെ മണ്ഡലത്തിലായിരുന്നു. അമ്പലപ്പുഴ-തിരുവല്ല റോഡിനാണ് കൂടുതല്‍ തുക മാറ്റിവച്ചത്.
എന്നാല്‍ റോഡിന്റെ നിര്‍മ്മാണജോലികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞവര്‍ഷം പത്തനംതിട്ട ജില്ലയിലെ റോഡുകളേവരെ അവഗണിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട 26 റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബര്‍ 31ന് മുമ്പ് തീര്‍ക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. എന്നാല്‍ ചെയ്ത പ്രവൃത്തികളുടെ ബില്ല് മാറികിട്ടാത്തതിനാല് ഒരുവിഭാഗം കരാറുകാര്‍ ബഹിഷ്ക്കരണത്തിലേക്ക് നീങ്ങുകയാണ്. ബില്ലുകള്‍ മാറിക്കിട്ടാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ദയാദാക്ഷണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് അവര്‍ പറയുന്നു. കടക്കാരായതോടെ ചിലര്‍ ആത്മഹത്യയുടെ വക്കിലാണ്. പൊതുമരാമത്ത് വകുപ്പ് ഓഫീസുകളില്‍ കൈക്കൂലിയും കെടുകാര്യസ്ഥതയും നിര്‍ബാധം തുടരുകയാണെന്ന് അവര്‍ ആരോപിക്കുന്നു.
പണം മുന്‍കൂറായി ലഭിച്ച കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് ചെയ്ത പ്രവൃത്തികളുടെ ബില്ലുകളും ധനവകുപ്പ് തടഞ്ഞ് വച്ചിരിക്കുകയാണ്. സിആര്‍എഫ് പ്രകാരമുള്ള പ്രവൃത്തികളുടെ ബില്ലുകള്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ ഇവയും യഥാസമയം ലഭിക്കാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: