ന്യൂദല്‍ഹി: രാജ്യത്തെയും പാവപ്പെട്ടവരെയും കൊള്ളയടിച്ചവര്‍ക്ക് ഇന്ന് മനസമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യം സത്യസന്ധതയെ ആഘോഷിക്കുകയാണെന്ന് നോട്ട് നിരോധനം പരാമര്‍ശിച്ച് മോദി അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടം തുടരും. സാങ്കേതികവിദ്യ കൂടുതല്‍ സുതാര്യത കൊണ്ടുവരും. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണന. മിന്നലാക്രമണം ഇതിന് അടിവരയിട്ടു. ലോകത്തില്‍ ഇന്ത്യയുടെ ഔന്നത്യം വര്‍ദ്ധിച്ചു. ഭീകരതക്കെതിരെ പോരാടാന്‍ ഇന്ത്യയുമായി നിരവധി രാജ്യങ്ങള്‍ സഹകരിക്കുന്നു.
1942 മുതല്‍ 47 വരെ രാജ്യം അഭൂതപൂര്‍വ്വമായ ശക്തി പ്രകടിപ്പിച്ചു. 2022 ഓടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഇത്തരത്തിലുള്ള യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണം. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം എന്നാല്‍ ഇന്ത്യ വിടുകയെന്നതായിരുന്നു. ഇന്ന് ഇന്ത്യയെ യോജിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ആവശ്യം. ടീം ഇന്ത്യ നവ ഇന്ത്യക്കായി പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്.
പാവപ്പെട്ടവര്‍ക്ക് വീടുകളും ശുദ്ധജലവും വൈദ്യുതിയും ലഭ്യമായ, ഇപ്പോഴത്തേതിന്റെ ഇരട്ടി കര്‍ഷകര്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്ന, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരങ്ങള്‍ ലഭിക്കുന്ന, ജാതീയത, വര്‍ഗ്ഗീയത, അഴിമതി, സ്വജനപക്ഷപാതം എന്നിവയില്‍ നിന്ന് മുക്തമായ പുതിയ ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കണം. ഈ വര്‍ഷത്തെ റെക്കാര്‍ഡ് കാര്‍ഷികോല്‍പ്പാദനത്തിന് കര്‍ഷകരെയും കൃഷിശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
സമാധാനത്തിനും ഐക്യത്തിനും മൈത്രിക്കും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജാതീയതയും വര്‍ഗ്ഗീയതയും ഒരിക്കലും സഹായിക്കില്ല. വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണം. അക്രമം ഇന്ത്യയ്ക്ക് സ്വീകരിക്കാനാവില്ല. ചരക്ക് സേവന നികുതി നടപ്പാക്കിയത് സഹകരണ ഫെഡറലിസത്തിന്റെ സുപ്രധാന നടപടിയാണ്.
സാമ്പത്തിക പരിഷ്കരണങ്ങള്‍ പാവപ്പെട്ടവരെ മുഖ്യധാരയില്‍ എത്തിക്കും. ജമ്മു കശ്മീരിലെ പ്രശ്നം പരിഹരിക്കാന്‍ വെടിയുണ്ടകള്‍ക്ക് സാധിക്കില്ല. ആശ്ലേഷത്തിലൂടെ മാത്രമേ സാധിക്കൂ. മുത്തലാഖിനെതിരെ നിലപാടെടുത്ത മുസ്ലിം സ്ത്രീകളെ അഭിനന്ദിച്ച മോദി പോരാട്ടത്തില്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നും ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: