എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍നിന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍
സ്വാതന്ത്ര്യദിനത്തിന്റെ ഈ മഹനീയ അവസരത്തില്‍ ചെങ്കോട്ടയുടെ കൊത്തളങ്ങളില്‍നിന്ന് അഭിവാദനങ്ങള്‍. പുതിയ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും കരുത്തുമായി നാം മുന്നോട്ടുപോയാല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായ 2022ല്‍ നമുക്ക് ഈ യോജിച്ച ശക്തിയിലൂടെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയും. സുരക്ഷിതവും സമ്പല്‍സമൃദ്ധവും ശക്തവുമായ ഒരു നവ ഇന്ത്യയായിരിക്കും അത്. എല്ലാവര്ക്കും തുല്യ അവസരങ്ങളും ആഗോളതലത്തില്‍ രാജ്യത്തിന് പ്രഭയുണ്ടാക്കുന്നവിധം പുതിയ സാങ്കേതികവിദ്യ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന നവ ഇന്ത്യ.
നാമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് നമ്മുടെ ഭാരതമാതാവിന്റെ ശോഭയ്ക്ക് വേണ്ടിയെന്നോ, അല്ലെങ്കില്‍ ഭാരതാംബയുടെ ദിവ്യത്തത്തിന് വേണ്ടിയെന്നോയുള്ള ചേതനയുടെ അടിസ്ഥാനത്തിലായാല്‍ നമുക്ക് മുന്നേറാനാകും. ‘നടന്നുകൊള്ളും'(ചല്‍ത്താഹൈ) എന്ന നിലപാട് മാറ്റണം. ‘മാറ്റാന്‍ കഴിയും'(ബദല്‍ സക്താഹേ) എന്ന് നാം ചിന്തിക്കണം. ഒരു രാജ്യം എന്ന നിലയില്‍ ഈ നിലപാട് നമ്മെ സഹായിക്കും. രാജ്യത്തേയും പാവപ്പെട്ടവരേയും കൊള്ളയടിച്ചവര്‍ക്ക് ഇന്ന് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. ഇതു വഴി കഠിനാദ്ധ്വാനികളും സത്യസന്ധരുമായ ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ്. സത്യസന്ധനായ മനുഷ്യന് ഇന്ന് തന്റെ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന വിശ്വാസമുണ്ട്.
ബിനാമി സ്വത്തവകാശ നിയമം കുറേക്കാലമായി തീരുമാനമെടുക്കാതെ അനിശ്ചിതത്വത്തില്‍ കിടക്കുകയായിരുന്നു. ഇന്ന് നമ്മള് ബിനാമി സ്വത്തുകള്‍ക്കെതിരെ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഈ ചെറിയകാലയളവുകൊണ്ടുതന്നെ ഏകദേശം 800 കോടിയിലേറെ ബിനാമി സ്വത്തുകള്‍ ഗവണ്മെന്റ് കണ്ടുകെട്ടിക്കഴിഞ്ഞു. നമ്മുടെ സൈനികരുടെ ഒരു റാങ്ക്-ഒരു പെന്ഷന് പദ്ധതി കഴിഞ്ഞ 30-40 വര്‍ഷമായി തടസപ്പെട്ടു കിടക്കുകയായിരുന്നു. നമ്മുടെ ഗവണ്മെന്റ് അത് നടപ്പാക്കി. നാം നമ്മുടെ സൈനികരുടെ ആശയും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുമ്പോള്‍ അവരുടെ ആത്മവീര്യം കുതിച്ചുയരുകയും രാജ്യം സംരക്ഷിക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യം പതിന്മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തയാണ് ജിഎസ്ടി കാണിച്ചുതരുന്നത്. മത്സരാധിഷ്ഠിത സഹകരണഫെഡറലിസത്തിന് അത് പുതിയ കരുത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ജിഎസ്ടി ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് എങ്ങനെ നടപ്പാക്കാനായി എന്നത് ലോകരാജ്യങ്ങള്‍ ആശ്ചര്യത്തോടെയാണ് നോക്കുന്നത്.
പുതിയ സംവിധാനങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഇരട്ടി വേഗത്തിലാണ് ഇന്ന് പാതകള്‍ നിര്‍മ്മിക്കുന്നത്. റെയില്‍പാതകളും ഇരട്ടി വേഗത്തിലാണ് നിര്‍മ്മിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷവും അന്ധകാരത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന പതിനാലായിരം ഗ്രാമങ്ങള്‍ക്ക് വൈദ്യുതി നല്കി. 29 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ട് തുറന്നു, 9 കോടിയില്‍ അധികം കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചു. രണ്ടു കോടിയിലേറെ അമ്മമാരും സഹോദരിമാരും വിറക് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇപ്പോള്‍ പാചകവാതകം ഉപയോഗിക്കുന്നു.
യുവജനങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് എട്ടുകോടിയിലേറെ വായ്പകള്‍ ജാമ്യമില്ലാതെ നല്‍കിക്കഴിഞ്ഞു. ബാങ്കുകളുടെ പലിശനിരക്കുകള്‍ കുറച്ചു. നാണയപ്പെരുപ്പം നിയന്ത്രണവിധേയമാക്കി. ഇടത്തരം വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് വീടുവയ്ക്കണമെന്നുണ്ടെങ്കില്‍ കുറഞ്ഞപലിശനിരക്കില്‍ അവര്‍ക്ക് വായ്പ ലഭിക്കും. തൊഴില്‍മേഖലയില്‍ ഒരു ചെറുകിട വ്യാപാരിപോലും 50-60 ഫോമുകള്‍ പൂരിപ്പിച്ചുനല്‍കേണ്ടിയിരുന്നതിനെ നമ്മള് 5-6 ആക്കി കുറച്ചു. ഇത്തരത്തിലുള്ള മികച്ച ഭരണത്തിന്റെയും ഭരണനടപടികള്‍ ലഘൂകരിച്ചതിന്റെയും നിരവധി ഉദാഹരണങ്ങള്‍ എനിക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയും.
ആഗോളതലത്തില്‍ തന്നെ ഇന്ത്യ ഇപ്പോള്‍ വലിയ ഉന്നതിയില്‍ എത്തിയിട്ടുണ്ട്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നാം ഒറ്റയ്ക്കല്ലെന്നത് നിങ്ങള്‍ക്ക് വലിയ സന്തോഷം തരുന്ന കാര്യമായിരിക്കും. പല രാജ്യങ്ങളും സക്രിയമായി നമ്മെ പിന്തുണയ്ക്കുന്നുണ്ട്.
ജമ്മു കശ്മീരിന്റെ വികസനത്തിനും അതിന്റെ സമ്പല്‍ സമൃദ്ധിക്കും അവിടുത്തെ പൗരന്മാരുടെ അഭിലാഷപൂര്‍ത്തീകരണത്തിനായി ജമ്മുകശ്മീര്‍ ഗവണ്മെന്റ് മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാര് എന്ന നിലയില്‍ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. മുമ്പത്തെ പ്രതാപം തിരിച്ചുകൊണ്ടുവരുന്നതിനും ഒരിക്കല്‍ സ്വര്‍ഗമായിരുന്ന അത് വീണ്ടും അനുഭവവേദ്യമാക്കുന്നതിനും നാം ബാദ്ധ്യസ്ഥരാണ്.
ഇടതുപക്ഷ തീവ്രവാദത്തിനെ തടയുന്നതില്‍ നമ്മുടെ സുരക്ഷാസേനകള്‍ വഹിക്കുന്ന പങ്കിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ മേഖലകളിലുള്ള നിരവധി യുവജനങ്ങളെ അത് കീഴടങ്ങുന്നതിനും മുഖ്യധാരയുമായി യോജിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കള്ളപ്പണത്തിനെതിരെയുള്ള നമ്മുടെ പോരാട്ടം തുടരും; അഴിമതിക്കെതിരെയുള്ള നമ്മുടെ പോരാട്ടം തുടരും. സാങ്കേതിക വിദ്യയുടെ ഇടപെടലോടു കൂടി, നാം പതിയെ ആധാറിനെ സംവിധാനവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംവിധാനത്തില്‍ സുതാര്യത നിവേശിപ്പിക്കുന്നതില്‍ നാം വിജയിച്ചിരിക്കുകയാണ്.
ഞാന്‍ എല്ലാ മാസവും ഗവണ്മെന്റ് പദ്ധതികള്‍ അവലോകനം ചെയ്യാറുണ്ട്. ഒരു പ്രത്യേക പദ്ധതി എന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതൊരു 42 വര്‍ഷം പഴക്കമുള്ള പദ്ധതിയാണ്. 70-72 കിലോമീറ്ററുകളില്‍ റെയില്‍വേ ലൈനുകള്‍ ഇടുന്നതിനുള്ള ആ പദ്ധതി, കഴിഞ്ഞ 42 വര്‍ഷമായി അനിശ്ചിതത്വത്തില്‍ കിടക്കുകയാണ്. ഒന്‍പത് മാസത്തിനകം ചൊവ്വാ ഗ്രഹത്തിലെത്താന്‍ പ്രാപ്തരായ ഒരു രാജ്യത്തിന് എങ്ങനെയാണ് 70-72 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ 42 നീണ്ട വര്‍ഷങ്ങളായി ഇടാന്‍ സാധിക്കാതിരുന്നത്. അത് പാവപ്പെട്ടവരുടെ മനസ്സില്‍ സംശയങ്ങള്‍ ഉണര്‍ത്തുന്നു. നാം ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തു.
ഞാന്‍ കുറേക്കാലം മുഖ്യമന്ത്രിയായിരുന്നു, അതിനാല്‍ രാജ്യത്തിന്റെ വികസനത്തില്‍ സംസ്ഥാനങ്ങളുടെ പ്രാധാന്യം എനിക്കറിയാം. മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ഗവണ്മെന്റുകളുടെയും പ്രാധാന്യത്തെക്കുറിച്ചും എനിക്കറിയാം. അതിനാല്‍, ഞങ്ങള്‍ സഹകരണ ഫെഡറലിസത്തിന് ഊന്നല്‍ നല്കി. ഇപ്പോള്‍ നാം മത്സരാത്മക സഹകരണ ഫെഡറലിസത്തിലേക്ക് മുന്നേറുകയാണ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍, ലോകമെങ്ങും ആശ്ചര്യപ്പെടുകയുണ്ടായി. ഇത് മോദിയുടെ അവസാനമാണെന്ന് ജനങ്ങള്‍ കരുതി. പക്ഷേ, 125 കോടി രാജ്യവാസികള്‍ കാണിച്ച ക്ഷമയും വിശ്വാസവും മൂലം അഴിമതിക്കെതിരെയുള്ള നമ്മുടെ യജ്ഞത്തില്‍ ഒന്നിനുപിറകെ ഒന്നായി നമുക്ക് നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചു.
ഇന്ത്യയ്ക്ക് പയര്‍ വര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്ത പാരമ്പര്യമില്ല, ഇനി അപൂര്‍വം ഘട്ടങ്ങളില്‍ ചെയ്യേണ്ടി വന്നപ്പോള്‍ തന്നെ കുറച്ച് ആയിരം ടണ്ണുകള്‍ മാത്രമായിരുന്നു അത്. ഈ വര്‍ഷം അവര്‍ പാവപ്പെട്ടവര്‍ക്ക് പോഷണമേകുന്നതിന് 16 ലക്ഷം ടണ്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഉത്പാദിപ്പിച്ചപ്പോള്, ഗവണ്മെന്റ് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് അവ വാങ്ങുകയെന്ന ചരിത്രപരമായ നടപടിയെടുത്തു. പ്രധാന് മന്ത്രി ഫസല്‍ ബീമാ യോജന നമ്മുടെ കര്‍ഷകര്‍ക്ക് ഒരു സുരക്ഷാ കവചം നല്കി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മറ്റൊരു പേരില്‍ നടപ്പാക്കിയിരുന്ന ഈ പദ്ധതി, 3.25 കോടി കര്‍ഷകരെ മാത്രമാണ് ഭാഗമാക്കിയിരുന്നത്. ഇപ്പോള്‍ മൂന്ന് വര്‍ഷമെന്ന വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ത്തന്നെ കൂടുതല്‍ കര്‍ഷകരെ അതിനുള്ളിലേക്ക് കൊണ്ടു വരാനായി. കര്‍ഷകരുടെ എണ്ണം ഉടനെതന്നെ 5.75 കോടി കടക്കും.
പ്രധാന് മന്ത്രി കൃഷി സിഞ്ചായ് യോജന കര്‍ഷകരുടെ ജലത്തിനായുള്ള ആവശ്യം നിറവേറ്റുന്നത് ലക്ഷ്യമിടുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തി. അവയില്‍, 21 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു, 50 എണ്ണം ഉടന്‍ പൂര്‍ത്തിയാക്കും. 99 ബൃഹത്തായ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തു. 2019 നു മുന്‍പ് ഈ 99 ബൃഹത്തായ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ, നാം നമ്മുടെ പ്രതിബദ്ധത നിറവേറ്റും.
‘മുത്തലാക്ക്’ മൂലം വിഷമകരമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായ സഹോദരിമാരെ ആദരിക്കാന്‍, വനിതാ ശാക്തീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഞാനാഗ്രഹിക്കുന്നു. അവര്‍ക്ക് അവലംബമേതുമില്ല, ‘മുത്തലാക്കിന്’ ഇരയായിത്തീര്‍ന്നവര്‍ രാജ്യത്ത് വന്‍തോതിലുള്ള മുന്നേറ്റമാരംഭിച്ചു. അവര്‍ രാജ്യത്തിലെ ധിഷണാശാലികളുടെ കൂട്ടത്തില്‍പ്പെട്ടവരുടെ മനസ്സാക്ഷിയെ പിടിച്ചുലച്ചു, രാജ്യത്തെ മാധ്യമങ്ങള്‍ അവരെ സഹായിച്ചു, ‘മുത്തലാക്കിന്’ എതിരായ മുന്നേറ്റം രാജ്യത്താരംഭിച്ചു.
ഇന്ത്യയെ അഴിമതിമുക്തമാക്കുക എന്നതു പ്രധാന ദൗത്യമാണ്. നാം അതിനു വേഗംകൂട്ടാന്‍ ശ്രമിച്ചുവരികയുമാണ്. ഗവണ്മെന്റ് രൂപീകരിച്ചശേഷം നാം ആദ്യം ചെയ്തത് ഒരു എസ്ഐടി രൂപീകരിക്കുകയായിരുന്നു. മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ അഭിമാനപൂര്‍വം എനിക്കു നാട്ടുകാരോടു വെളിപ്പെടുത്താനുള്ളത് 1.25 ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടികൂടി എന്നതാണ്. കുറ്റവാളികളെ കണ്ടെത്തി അവര്‍ കീഴടങ്ങുന്ന സാഹചര്യം സൃഷ്ടിക്കും.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും രൂപാ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ വളരെയധികം നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഒളിച്ചുവെച്ചിരുന്ന കള്ളപ്പണം ഔദ്യോഗിക സമ്പദ്വ്യവസ്ഥയിലേക്ക് ഇറക്കേണ്ട സ്ഥിതിയുണ്ടായി. രാജ്യത്തുള്ള പണം മുഴുവന്‍ ഔദ്യോഗിക ബാങ്കിങ് സംവിധാനത്തിലേക്കു കൊണ്ടുവരികയായിരുന്നു ഇതിലൂടെ ലക്ഷ്യംവച്ചത്. ആ ശ്രമം വിജയിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വെളിവായത് ബാങ്കിങ് സംവിധാനത്തിനു പുറത്തുണ്ടായിരുന്ന മൂന്നു ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തിക്കാന്‍ നോട്ട് അസാധുവാക്കല്‍ വഴി സാധിച്ചു എന്നാണ്.
ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതില്‍ 1.75 ലക്ഷം കോടി രൂപയെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തിവരികയാണ്. കള്ളപ്പണത്തില്പ്പെടുന്ന രണ്ടു ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഇത് കണക്ക് ഹാജരാക്കേണ്ട സാഹചര്യം സൃഷ്ടിച്ചു. കള്ളപ്പണത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും ചെയ്തു. ഏപ്രില്‍ ഒന്നു മുതല്‍ ആഗസ്റ്റ് അഞ്ചു വരെയുള്ള ദിവസങ്ങളില്‍ ഈ വര്‍ഷം 56 ലക്ഷം പേര് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത്രയും ദിവസങ്ങളില്‍ 22 ലക്ഷം പേര് മാത്രമായിരുന്നു റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം ഇരട്ടിയിലേറെയായി. കള്ളപ്പണത്തിനെതിരെ നാം കൈക്കൊണ്ട നടപടികളാണ് ഈ മാറ്റത്തിനു കാരണം.
18 ലക്ഷത്തിലേറെ പേരുടെ വരുമാനം അവര്‍ പ്രഖ്യാപിച്ചതിലും എത്രയോ കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അവര്‍ വിശദീകരണം നല്‍കണം. നാലര ലക്ഷത്തോളം പേര് തെറ്റു സമ്മതിച്ചു ശരിയായ വഴിയില്‍ വ്യാപാരം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വരുമാന നികുതി അടയ്ക്കുകയോ അതെന്തെന്നു കേള്‍ക്കുകയോ പോലും ചെയ്യാത്ത ഒരു ലക്ഷം പേര് ഇപ്പോള്‍ നികുതി അടയ്ക്കാന്‍ നിര്‍ബന്ധിതരായി. ഏതാനും കമ്പനികള്‍ അടച്ചുപൂട്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ നാം അവസാനമില്ലാത്ത സംവാദങ്ങളും ചര്‍ച്ചകളും നടത്താന്‍ വെമ്പല്‍ കൊള്ളുകയാണ്. സാമ്പത്തികത്തകര്‍ച്ചയും അതിനുമപ്പുറവും ഉള്ള കാര്യങ്ങള്‍ ജനങ്ങള്‍ പ്രവചിക്കുകയാണ്.
കരിഞ്ചന്തക്കാര്‍ വ്യാജ കമ്പനികള്‍ സ്വന്തമാക്കുകയായിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം. ഹവാല ഇടപാടുകള്‍ നടത്തുന്ന മൂന്നു ലക്ഷം വ്യാജ കമ്പനികള്‍ ഉണ്ടെന്നാണ് കറന്‍സി നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം കൈക്കൊണ്ട ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവയില്‍ 1.75 ലക്ഷം എണ്ണത്തിന്റെ റജിസ്ട്രേഷന് റദ്ദാക്കി.
അഞ്ചു കമ്പനികള്‍ പൂട്ടുന്ന സാഹചര്യമുണ്ടായാലും ഇന്ത്യയില്‍ വലിയ ബഹളം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ നാം 1.75 ലക്ഷം കമ്പനികള്‍ പൂട്ടിക്കഴിഞ്ഞു. രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവര്‍ മറുപടി പറയേണ്ടിവരും.
ഒരേ വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യാജ കമ്പനികള്‍ ഉണ്ട്. നാനൂറോളം കമ്പനികള്‍ക്ക് ഒരേ വിലാസമാണ് ഉള്ളതെന്നു കണ്ടെത്തിയ അനുഭവമുണ്ട്. ഇത്തരം ക്രമക്കേടുകള്‍ കാട്ടുന്നവരെ ചോദ്യംചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. രഹസ്യ കരുനീക്കങ്ങളായിരുന്നു മുഴുവനും.
ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ 34 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. മുന്‍കൂറായി പണം അടയ്ക്കുന്ന സംവിധാനത്തില്‍ 44 ശതമാനം വളര്‍ച്ച ഉണ്ടായി. പണം കൈകാര്യം കുറയ്ക്കുന്നതു പരമിതപ്പെടുത്തുന്ന സമ്പദ്വ്യവസ്ഥ രൂപപ്പെടുത്താന്‍ നമുക്കു സാധിക്കണം.
സാധാരണക്കാരുടെ സമ്പാദ്യശീലം ഉറപ്പാക്കുന്നതിനായി ഉള്ളതാണ് ചില ഗവണ്മെന്റ് പദ്ധതികള്‍. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ക്കു പ്രതിവര്‍ഷം 2000 മുതല്‍ 5000 വരെ രൂപ ലാഭിക്കാം. നാം സ്വച്ഛ് ഭാരത് പദ്ധതി വിജയിപ്പിക്കുകയാണെങ്കില്‍ പ്രതിവര്‍ഷം മരുന്നിനായി ചെലവിടേണ്ടിവരുന്ന ഏഴായിരത്തോളം രൂപ ലാഭിക്കാന്‍ ദരിദ്രര്‍ക്കു സാധിക്കും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സാധിച്ചതു ജനങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിനു സഹായകമായിട്ടുണ്ട്.
ജന്‍ ഔഷധി വഴി കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ ലഭിക്കുമെന്നതു ദരിദ്രര്‍ക്ക് അനുഗ്രഹം തന്നെയാണ്. ശസ്ത്രക്രിയകള്‍ക്കും സ്റ്റെന്റുകള്‍ക്കും വലിയ ചെലവു വേണ്ടിവന്നിരുന്ന സ്ഥിതി മാറി. കാല്‍മുട്ടു ശസ്ത്രക്രിയയ്ക്കും ഈ സൗകര്യം ലഭ്യമാക്കാന്‍ നാം ശ്രമിച്ചുവരികയാണ്. ദരിദ്രരുടെയും മധ്യവര്‍ഗക്കാരുടെയും ജീവിതച്ചെലവു കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ നാം കഠിനപ്രയത്നം നടത്തിവരികയാണ്. നേരത്തേ സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രമാണു ഡയാലിസിസ് നടത്തിയിരുന്നത്. ജില്ലാതലങ്ങളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ തുറക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. ദരിദ്രര്‍ക്കു സൗജന്യമായി ഡയാലിസിസ് ചെയ്തുനല്കുന്ന കേന്ദ്രങ്ങള്‍ നാനൂറോളം ജില്ലകളില്‍ ആരംഭിച്ചുകഴിഞ്ഞു.
പല അഭിമാനകരമായ നേട്ടങ്ങളും ലോകത്തിനു മുന്നില്‍ സാധിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം. ജിപിഎസ്. വഴിയുള്ള ‘നാവിക് നാവിഗേഷന്‍ സംവിധാനം’ നാം വികസിപ്പിച്ചെടുത്തു. സാര്‍ക്ക് ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കുക വഴി അയല്‍രാജ്യങ്ങള്‍ക്കു നാം സഹായം നല്കി. വിമാനം പരിചയപ്പെടുത്തുകവഴി ലോകത്തിലുള്ള മേല്‍ക്കോയ്മ നാം ഉറപ്പിച്ചു. ‘ടീം ഇന്ത്യ, അഥവാ രാജ്യത്തെ 125 കോടി ജനങ്ങള്‍ 2022 ആകുമ്പോഴേക്കും ലക്ഷ്യം നേടുമെന്ന പ്രതിജ്ഞയെടുക്കണം. 2022 ആകുമ്പോഴേക്കും മഹത്തായതും ഉജ്വലമായതുമായ ഇന്ത്യ സൃഷ്ടിക്കാനായുള്ള സമര്‍പ്പണഭാവത്തോടെ നാം അതു ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: