ന്യൂദല്‍ഹി: നഗരാവശ്യങ്ങള് സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പുതിയ മെട്രോ റെയില്‍ നയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. പുതിയ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം നിര്‍ബന്ധമാക്കി മെട്രോ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയ്ക്ക് അവസരം തുറന്നിട്ടിട്ടുണ്ട്. കേന്ദ്ര സഹായം വേണമെങ്കില്‍ മെട്രോ റെയില്‍ പദ്ധതിക്ക് മുഴുവനായോ, അല്ലെങ്കില്‍ അതിന്റെ ചില ഘടകങ്ങളിലോ (ഓട്ടോമാറ്റിക് നിരക്ക് പിരിക്കല്‍, സേവനങ്ങളുടെ നടത്തിപ്പും പരിപാലനവും പോലെ ഏതെങ്കിലും) സ്വകാര്യ പങ്കാളിത്തം നിര്‍ന്ധമാണെന്ന് നയം വ്യക്തമാക്കുന്നു.
സ്ഥല ലഭ്യതയും അവസാന ഘട്ടത്തെ ബന്ധിപ്പിക്കാനുള്ള ശേഷിയില്ലാത്തതും പരിഗണിച്ച് മെട്രോ റെയില്‍ സ്റ്റേഷനുകളുടെ ഇരുവശത്തുമുള്ള അഞ്ചുകിലോമീറ്ററില്‍ വീതം ശ്രദ്ധകേന്ദ്രീകരിക്കാന്‍ നയം നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തിലുള്ള പദ്ധതി നിര്‍ദ്ദേശങ്ങളാകണം സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കേണ്ടത്. പൊതു ഗതാഗത്തിന് ഏറ്റവും കുറഞ്ഞ ചെലവിലുള്ള മാതൃക തെരഞ്ഞെടുക്കുന്നത് ഉറപ്പാക്കണം. വിവിധ ഗതാഗത പദ്ധതികള്‍ സംയോജിപ്പിച്ച് പദ്ധതികള്‍ തയ്യാറാക്കുന്നതിന് അര്‍ബര്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (യുഎംടിഎ) രൂപീകരിക്കണം.
ആഗോള നടപടിക്രമങ്ങള്‍ പരിഗണിച്ചും മെട്രോ റെയില്‍ പദ്ധതികളുടെ നേട്ടങ്ങള്‍ കണക്കിലെടുത്തും പദ്ധതിയുടെ അംഗീകാരം ലഭിക്കുന്നതിന് ഫൈനാന്‍ഷ്യല്‍ ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ എട്ട് ശതമാനത്തില്‍ നിന്നും എക്കണോമിക് ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ 14 ശതമാനമാക്കി ഉയര്‍ത്തി. മെട്രോ പദ്ധതിക്കായി കുറഞ്ഞനിരക്കില്‍ കടമെടുക്കുന്നതിന് കോര്‍പ്പറേറ്റ് കടപത്രം ഇറക്കി വിഭവസമാഹരണം നടത്താം. നിലവില്‍ കൊച്ചി (13.30 കി.മി) ഉള്‍പ്പെടെ എട്ട് നഗരങ്ങളിലായി 370 കിലോമീറ്റര്‍ മെട്രോ റെയില്‍ പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഇതുള്‍പ്പെടെ 13 നഗരങ്ങളിലായി 537 കി.മി മെട്രോ പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ കൊച്ചി മെട്രോ രണ്ടാംഘട്ടമായ 11.20 കിലോമീറ്റര്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: