ദേവലോകത്ത് ഇന്ദ്ര സന്നിധിയില്‍ ഒരു യോഗം നടക്കുകയായിരുന്നു. അനേകം മഹര്‍ഷിമാരും പ്രസിദ്ധന്മാരായ ചില രാജാക്കന്മാരുമെല്ലാം യോഗത്തിനെത്തിയിട്ടുണ്ട്. അഹന്തയുളളവരും ജാഡയുളളവരും തന്റേടികളുമെല്ലാമായി അനേകം പേര്. പലര്‍ക്കും മത്സരബുദ്ധിയുളള ഒരു സദസ്സ്.
ഗന്ധര്വ്വരാജനായിരുന്ന ക്രൗഞ്ചന്‍, യോഗനടപടികളവസാനിക്കുന്നതിനുമുന്പ് തന്നെ ഇന്ദ്രാനുവാദത്തോടെ സഭവിട്ടിറങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു. പ്രധാനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കുവെച്ചിറങ്ങി പോകുന്നത് ശരിയല്ലെന്ന് സദസ്സില്‍ മുറുമുറുപ്പുണ്ടായി. ഇതൊന്നും വകവെക്കാതെയായിരുന്നു ക്രൗഞ്ചന്റെ പിന്മാറ്റം. പോകുന്നപോക്കില്‍ ക്രൗഞ്ചന്റെ പാദം അവിചാരിതമായി വാമദേവമഹര്‍ഷിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ചു. പരിസരബോധമില്ലാതെ കാലില്‍ ചവിട്ടി കൊണ്ടു പോകുന്ന ക്രൗഞ്ചനെ മൂഷികനായി പോകട്ടെയെന്ന് വാമദേവന് ശപിച്ചു.
മഹര്‍ഷി ശാപമറിഞ്ഞ ക്രൗഞ്ചന്‍ ഉടന്‍ മഹര്‍ഷിയുടെ കാല്ക്കല് വീണുമാപ്പപേക്ഷിച്ചു.
വാമദേവ മഹര്‍ഷി ദയാപൂര്‍വ്വം പറഞ്ഞു. മഹര്‍ഷിമാരുടെ ശാപം ഫലിക്കാതിരിക്കില്ല. എന്നാല്‍ അവരുടെ ശാപം പോലും അനുഗ്രഹത്തിനായിക്കൊണ്ടുഫലിക്കുമെന്നും കൂടി മനസ്സിലാക്കൂ. നിനക്ക് ഗണേശന്റെ തൃപ്പാദങ്ങളില്‍ ചേരാനുളള അവസരമായിരിക്കും അത്.
ക്രൗഞ്ചന്‍ പരാശര മഹര്‍ഷിയുടെ ആശ്രമ പരിസരത്ത് കായ്കറികളെല്ലാം നശിപ്പിച്ചു നടക്കുന്ന ഒരു എലിയായി മാറി.
മൂഷികന്റെ ശല്യം സഹിക്കാതെയായപ്പോള്‍ പരാശരമഹര്ഷി ശ്രീ ഗണേശനെ ശരണം പ്രാപിച്ചു.
ആപത് ഘട്ടങ്ങളില്‍ എല്ലായ്പ്പോഴും സഹായിക്കാറുളള ശ്രീഗണേശന് മഹര്‍ഷിയെ ആശ്വസിപ്പിച്ചു.
മൂഷികനെ കുരുക്കണമെന്ന സങ്കല്പ്പത്തോടെ ശ്രീഗണേശന് ഒരു കയറെടുത്ത് ചുഴറ്റിയെറിഞ്ഞു. ആ കയര്‍ മൂഷികന്റെ കണ്ഠത്തില് വീണ് ഒരു കുരുക്കായി ഗണേശ സന്നിധിയിലേക്ക് വലിച്ചെത്തിച്ചു.
അപ്പോഴേക്കും മൂഷികന് തളര്‍ന്നിരുന്നു. ഈ കയറില്‍ നിന്നും ഇനി രക്ഷപ്പെടാന്‍ മാര്‍ഗമില്ലെന്ന് അവന് നിശ്ചയിച്ചു. അവന് ഗണേശന്റെ കാല്ക്കല് വീണുമാപ്പപേക്ഷിച്ചു. അപ്പോഴേക്കും അവന് പൂര്‍വ്വ ജന്മസ്മരണയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: