കൊച്ചി: ഇടതു രാഷ്ട്രീയ സഹയാത്രികനായിരുന്നു അഡ്വ. എം. കെ. ദാമോദരന്‍. കേരളത്തിലങ്ങോളമിങ്ങോളം വിചാരണക്കോടതികളില്‍ സിപിഎമ്മിനു വേണ്ടി ഹാജരായി. അതു രാഷ്ട്രീയം. എന്നാല്‍, സര്‍ക്കാറിന്റെ ഔദ്യോഗിക അഭിഭാഷകനായി, അഡ്വക്കേറ്റ് ജനറലായിരിക്കെ, സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വീറോടെ വാദിക്കാന്‍ ദാമോദരനുണ്ടായിരുന്നു. പേരിയ മരംമുറി കേസില്‍ കീഴ്ക്കോടതി മരം മുറിക്ക് അനുകൂല വിധി പറഞ്ഞപ്പോള്‍ പിറ്റേന്ന് ഉച്ചയ്ക്കു മുമ്പ് ആ വിധി റദ്ദാക്കി ഹൈക്കോടതിയില്‍നിന്ന് ഉത്തരവിറക്കിച്ചത് ദാമോദരന്റെ കഴിവ്. ഒരുപക്ഷേ, സര്ക്കാരിനില്ലാഞ്ഞ താല്‍പ്പര്യം ഇക്കാര്യത്തില്‍ അദ്ദേഹം കാണിച്ചു. ഇക്കാര്യത്തില്‍ പൊതു താല്‍പ്പര്യം സംരക്ഷണത്തിന് കോടതിയോട് ഇടയാനും മടിച്ചില്ല.
എംഎല്‍എമാരുള്‍പ്പെടെ 15 പേരെ ശിക്ഷിച്ച കീഴ്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതിലൂടെയാണ് പ്രതിഭാഗം അഭിഭാഷകനായിരുന്ന ദാമോദരന്‍ ഏറെ ശ്രദ്ധേയനായത്. തലശ്ശേരി കോടതിയില്‍ തുടക്കക്കാലത്തുതന്നെ, ക്രിമിനല്‍ കേസുകള്‍ വാദിക്കുന്നതില്‍ പ്രഗത്ഭനായി. ഇ. കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന ദാമോദരന്റെ നിലപാടുകളായിരുന്നു സര്‍ക്കാരിന്റെ അവസാന വാക്ക്. നായനാര്‍ക്ക് ദാമോദരനില്‍ അത്ര വിശ്വാസമായിരുന്നു. വി. എസ്. അച്യുതാനന്ദന് ദാമോദരനോട് എതിര്‍പ്പുകളുണ്ടായത് തൊഴില്‍പരമായ ഭിന്നാഭിപ്രായമായംകൊണ്ടായിരുന്നില്ല, തികച്ചും രാഷ്ട്രീയമായിരുന്നു, പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങളുടെ ഭാഗം. മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരേ സ്ത്രീ പീഡനക്കേസില്‍ കേസെടുത്തപ്പോള്‍ ഹൈക്കോടതിയില്‍ തെറ്റയിലിന് ഹാജരായി അനുകൂല വിധി നേടാന്‍ ദാമോദരനായതാണ് ഒടുവില്‍ ശ്രദ്ധേയമായ പ്രധാന കേസ്.
ദാമോദരന്‍ നല്ലൊരു മനുഷ്യ സ്നേഹിയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. സഹപ്രവര്‍ത്തകരുടെ ക്ഷേമം നോക്കിയിരുന്നു. ദാമോദരന്‍ വളര്‍ത്തിയെടുത്ത അഭിഭാഷകര്‍ ഏറെയുണ്ട്.
അവരില്‍ പലരും ജഡ്ജിമാരായി. മുതിര്‍ന്ന അഭിഭാഷകര്‍ എന്ന പദവിക്ക് ഉടമകളായി. സ്വന്തം ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നവരെ മാത്രമല്ല, കഴിവുള്ള ആരെയും, ചെറുപ്പക്കാരെ പ്രത്യേകിച്ച്, പ്രോത്സാഹിപ്പിക്കാന്‍ മടികാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപക്ഷേ, ‘എം. കെ. ദാമോദരന്‍ സ്കൂളില്‍’പ്പെട്ട അഭിഭാഷകരുടെ വലിയൊരു ഗണം ഇന്ന് ഹൈക്കോടതിയിലുണ്ട്; മികച്ചവരുടെ ഒരു നിര. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കി, ലാവ്ലിന് കേസില്‍സിബിഐ കുറ്റപത്രം നല്കിയ കേസില്‍, പ്രത്യേക കോടതിയില്‍നിന്ന് പിണറായിക്കനുകൂലമായി ഉത്തരവ് ലഭിച്ചത് ദാമോദരന്റെ നിയമോപദേശത്തിലാണ്. കേസിപ്പോള്‍ ഹൈക്കോടതിയിലാണ്. വാദം പൂര്‍ത്തിയായി. ദാമോദരന്‍ ഏറെ ഉറക്കമിളച്ച്, ചോര നീരാക്കിയ ഈ കേസില്‍ വിധി എന്തായാലും അതുകേള്‍ക്കാന്‍ ദാമോദരന്‍ ഇല്ലെന്നത് മറ്റൊരു വിധിയാണ്.
ലോട്ടറി കേസില്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി ഹാജരായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യനിയമോപദേഷ്ടാവ് സ്ഥാനത്ത് എം.കെ.ദാമോദരന്‍ എത്തിയത് വിവാദമായിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരായ വിജിലന്‍സ് കേസിലും വക്കാലത്തേറ്റെടുത്തിരുന്നു. സൂര്യനെല്ലിക്കേസ്, മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ് ക്രീം പാര്‍ലര്‍ കേസ്, പി ജയരാജന്, ടിവി രാജേഷ് എന്നിവര്‍ക്കു വേണ്ടി തലശേരി ഫസല്‍ വധക്കേസ്, എംവി ജയരാജനു വേണ്ടി ശുംഭന് വിളിയെത്തുടര്‍ന്നുള്ള കോടതിയലക്ഷ്യക്കേസ്, തുടങ്ങി സംസ്ഥാനം ചര്‍ച്ച ചെയ്ത പല കേസുകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തലശേരി പുല്‍പ്പള്ളി നക്സല്‍ കേസിലെ 123 പ്രതികളില്‍ 67 പേര്‍ക്കു വേണ്ടി ഹാജരായതും അദ്ദേഹമായിരുന്നു.
ഇന്നു രാവിലെ എട്ടുമണിയോടെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. പത്തു മണിയോടെ കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് ചേംബര്‍ കോംപ്ളക്സില്‍ പൊതു ദര്‍ശനത്തിനു വെച്ചശേഷം പത്തരയോടെ കൊടിയേരിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ കോടിയേരിയിലെ വീട്ടു വളപ്പില്‍ സംസ്കരിക്കും. ശാന്തയാണ് ഭാര്യ. മകള്‍ തനുശ്രീ. മരുമകന് : അഡ്വ. ഗില്‍ബര്‍ട്ട് ജോര്‍ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: