ബംഗളൂരു: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൊല്ലുമെന്ന് ഭീഷണി പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കര്‍ണാടക മുഖ്യമന്ത്രി ജഗദീശ് ഷെട്ടാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട വിവരം പാര്‍ലമെന്റിനേയും അദ്ദേഹം ഇന്നലെ അറിയിച്ചു. ഒരു തരത്തിലുള്ള അക്രണസംഭവവും സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം,വര്‍ഗീയ സംഘര്‍ഷം ഭയന്ന് ആസാം ഉള്‍പ്പെയെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ പലായനം തുടരുകയാണ്. സുരക്ഷ ഉറപ്പ് വരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും അറിയിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പലായനം ഇന്നലെയും തുടര്‍ന്നു . മാംഗ്ലൂര്‍, കുടക്,മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പലായനം ചെയ്തവരില്‍ ഏറെയും. റെയില്‍വെസ്റ്റേഷനുകളില്‍ ആസാമികളുടെ നീണ്ട നിരയാണ് കാണുന്നത്.
ഗുവാഹത്തിയിലേക്ക് പോയ രണ്ട് ട്രെയിനുകളില്‍ 9,718 ടിക്കറ്റുകളാണ് വിറ്റ് പോയതെന്ന് റെയില്് വെ അധികൃകര്‍ അറിയിച്ചു. 15,000 ലധികംപേര്‍ സ്വദേശത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ 2 ലക്ഷത്തിലധികം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരാണ് ബാഗ്ലൂരില്‍ താമസിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് ടിബറ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ട് പേര് കുത്തി പരിക്കേല്‍പ്പിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. കുത്തേറ്റ വിദ്യര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന് തൊട്ട്പിറകെയാണ് ആസാം മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ കൊലപ്പെടുത്തുമെന്ന് എസ് എം എസിലൂടെയും ഫേസ്ബുക്കിലൂടെയും ഭീഷണിസന്ദേശമയച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണെന്ന് ഇതുവരെ കണ്ടെത്തയിട്ടില്ല.
അതേസമയം, ആസാം കലാപത്തെതുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇവര്‍ നേരിടുന്ന സുരക്ഷാഭീഷണി എന്ത് വിലകൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപം മറ്റ് ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇടവരുത്തരുതെന്നും, ഇതിന് മുഖ്യമന്ത്രി മാരുമായും കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസാം കലാപത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കും. സഭ മാത്രമല്ല സര്‍ക്കാരും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ്. ഇവരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ എല്ലാ പാര്‍ട്ടികളും ശ്രമിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലേയും പ്രതിപക്ഷം നോട്ടീസ് നല്കി. ഇതേത്തുടര്‍ന്ന് സഭാദ്ധ്യക്ഷന് കക്ഷിനേതാക്കളെ സംസാരിക്കുവാന്‍ അനുവദിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. രാജ്യം ഒന്നടങ്കം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്ക്കൊപ്പമുണ്ടെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. എവിടെ പഠിക്കാനും ജീവിക്കാനും രാജ്യം അവര്‍ക്കൊപ്പം ഉറച്ച് നിലക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആക്രമണഭീഷണി പ്രചരിപ്പിച്ചവരെ ഉടന്‍തന്നെ പിടികൂടുമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരസെക്രട്ടറി ആര് .കെ .സിംഗ് പറഞ്ഞു. ഇതിന് ഉത്തരവാദികളായവരെ വെറുതെവിടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പലായം ചെയ്യുന്നത് ഗൗരവമേറിയസംഭവമാണ്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: