ആംസ്റ്റര്‍ഡാം: ഹോളണ്ടിനെതിരായ രണ്ട് മത്സരങ്ങളുടെ ഹോക്കി പരമ്പര ഇന്ത്യ തൂത്തുവാരി. ലോക നാലാം നമ്പറായ ഹോളണ്ടിനെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യ 4-3 ന് വിജയം നേടിയിരുന്നു. ഗുര്‍ജന്ത് സിങ് , മന്ദീപ് സിങ് എന്നിവരുടെ ഗോളുകളിലാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. മന്‍പ്രീത് സിങ്ങിന്റെ നായകത്വത്തില്‍ ഒമ്പതു ജൂനിയര്‍ ടീം കളിക്കാരുമായി ഇറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി ഇന്ത്യ മുന്നിലെത്തി.
വരുണ്‍ കുമാറിന്റെ കിക്ക് ഡച്ച് ഗോളി തട്ടിയകറ്റി.പക്ഷെ പന്ത് നേരെ ഗുര്‍ജന്തിന്റെ സ്റ്റിക്കിലെത്തി. ഒന്നാന്തരമൊരു ഷോട്ടിലൂടെ ഗുര്‍ജന്ത് ഗോള്‍ നേടി. മകിച്ച പോരാട്ടം തുടര്‍ന്ന ഇന്ത്യ തൊട്ടടുത്ത നിമിഷത്തില്‍ ഗോള്‍ നേടിയെന്ന് തോന്നി. പക്ഷെ അമര്‍ ഖുറേഷിയുടെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു. ഗോള്‍ മടക്കാനായി ഉണര്‍ന്നു കളിച്ച ഹോളണ്ട് രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ പെനാല്‍റ്റി കോര്‍ണര്‍ നേടി. ഡച്ച് താരത്തിന്റെ ഷോട്ട് പക്ഷെ ഇന്ത്യന്‍ ഗോളി ആകാഷ് ചിക്തേ രക്ഷപ്പെടുത്തി.
അവസാന പതിനഞ്ച് മിനിറ്റില്‍ ഇന്ത്യ നിരന്തരം ആക്രമണം അഴിച്ചുവിട്ടു.51-ം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. സ്ട്രൈക്കര്‍ മന്ദീപാണ് ഗോള്‍ നേടിയത്. ഏഴു മിനിറ്റുകള്‍ക്കുളളില്‍ ഹോളണ്ട് ഒരുഗോള്‍ മടക്കി. പെനാല്‍റ്റി കോണറിലൂടെ സാന്‍ഡര്‍ ഡീ വിന്നാണ് സ്കോര്‍ ചെയ്തത്. മത്സരത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യ ഹോളണ്ടിനെ പിന്തള്ളി. ടീമിന്റെ പ്രകടനത്തില്‍ തൃപ്ത്തനാണെന്ന് ക്യാപ്റ്റന്‍ മന്‍പ്രീത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: