തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ചിങ്ങം ഒന്ന് മലയാള ഭാഷാദിനമായി ആഘോഷിച്ചു. തിരുവനന്തപുരത്ത് നടന്ന പരിപാടി ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയ്ക്കുവേണ്ടി ഒരു സ്ഥാപനം എന്ന ആശയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അത് എങ്ങും എത്തിയിട്ടില്ല. ക്ലാസിക്കല്‍ പദവിക്ക് നൂറുകോടി കിട്ടും, അതു വീതിച്ചെടുക്കാം. അതു നേടിയവര്‍ ഭാഷയ്ക്കുവേണ്ടി എന്തുചെയ്തു എന്ന് നാം പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി, ഭാരതീയ ഭാഷകളെ നീചമെന്നും ശ്രേഷ്ഠമെന്നും തരംതിരിക്കുന്ന നടപടിക്ക് ഭരണഘടനാപരമായും ധാര്‍മ്മികമായും സാധൂകരണം ഉണ്ടാകും. മനോഭാവം മാറണം മാതൃഭാഷ മനസ്സില്‍ നിന്നുണരണം. വികാരവിചാരങ്ങളുടെ ഭാഷയാകണം അത്. സ്വന്തം ഭാഷയും സംസ്കാരവും സ്വീകരിക്കുന്നത് ആത്മാഭിമാനത്തിന്റെ പ്രശ്നമാകണം. മനുഷ്യനന്മയ്ക്കും രാജ്യപുരോഗതിക്കും സ്വന്തം പൈതൃകമേ ഉതകൂ. അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരമ്പര്യവൃത്തവും വായ്ത്താരിവഴക്കവും ദണ്ഡകഭേദങ്ങളും ഗദ്യവ്യത്യാസങ്ങളും ആധുനിക കവിതയില്‍ പ്രയോഗിക്കുന്ന ഒരേയൊരു ലോകഭാഷ മലയാളമാണെന്ന് കവി ഡി.വിനയചന്ദ്രന് പറഞ്ഞു. ഈ പ്രയോഗ സമൃദ്ധി, മറ്റു ഭാഷകള്‍ക്കും സാധിക്കാത്ത നൈര്‍മല്യങ്ങളും സങ്കീര്‍ണതകളും സ്വപ്നങ്ങളും ഭാഷണക്രമങ്ങളും മലയാളം നിലനിര്‍ത്തുന്നു എന്നതിനു തെളിവാണ്. ബാല്യകൗമാരങ്ങളില്‍ മലയാളം കുട്ടികള്‍ക്ക് യുദ്ധാടിസ്ഥാനത്തില്‍ ലഭ്യമാക്കുക എന്നതാണ് തെളിവാണ്. ബാല്യകൗമാരങ്ങളില്‍ മലയാളം കുട്ടികള്‍ക്കു യുദ്ധാടിസ്ഥാനത്തില്‍ ലഭ്യമാക്കുക എന്നതാണ് ഇന്നത്തെ കര്‍മപദ്ധതി. ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ സമാന്തര സാംസ്കാരിക സംഘടനകളും വായനശാലകളും ഈ ദൗത്യം ഏറ്റെടുക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
സി.രാധാകൃഷ്ണന് നല്കിയ ഭാഷാദിന സന്ദേശത്തില്‍ ലോകത്തെ ഏതു ഭാഷയും ഏഴുതാനുള്ള ലിപിയും ഏതു ശബ്ദവും ഉള്‍ക്കൊള്ളാനുള്ള വഴക്കവും ഏതാശയവും ആവിഷ്കരിക്കാനുള്ള കോപ്പും തികഞ്ഞ ഭാഷ മലയാളഭാഷയാണെന്ന് ചൂണ്ടിക്കാട്ടി. മലയാളിയുടെ സംസ്കൃതിയുടെ തായ്വേരാണ് വേദാന്തം. ഇതില്‍ നിന്ന് പോഷകം കിട്ടിയാണ് മലയാളഭാഷയുടെ തളിരുമിലയും പൂവും ഉണ്ടായത്. ഉണ്ടാകുന്നതും.
പുറത്തനിന്നു കടന്നുവന്ന എല്ലാ മതങ്ങളോടും ആശയങ്ങളോടും സഹിഷ്ണുത കാണിക്കാന്‍ എക്കാലവും പ്രയോജനപ്പെട്ടത് വേദാന്തപാഠത്തിലെ സര്‍വ്വസമത്വമാണ്. ആ വിശാലമനസ്കത അക്രമികളായി വന്നവരെപ്പോലും അചിരേണ ശാന്തശീലരാക്കി. ഏതുഭാഷയിലെ ഏതു ശബ്ദവും അനുകരിച്ചുച്ചരിക്കാനും എഴുതാനും മതിയായ അക്ഷരങ്ങള്‍ മലയാളഭാഷയിലുണ്ടായത് വെറുതെ അല്ല. അതുണ്ടാക്കിയ മഹാഗുരനാഥന് മനുഷ്യന്റെ ശബ്ദശേഷി അറിഞ്ഞ മനീഷി ആയിരുന്നു.
നമുക്കിന്ന് ലോകത്തിലെ ഏതു ഭാഷയും നിഷ്പ്രയാസം വശത്താക്കാന്‍ കഴിയുന്നത് മലയാളത്തിലെ അക്ഷരമാല ഏതുഭാഷയിലെ ഏതു ശബ്ദവും-ഫൊണീം- എഴുതാനും വായിക്കാനും കഴിവു നല്കുന്നതിനാലാണ്. ലോകത്തിന്റെ മറ്റുഭാഘങ്ങളിലെല്ലായിടത്തും കൂടി ആകെ ഉള്ളതിലേറെ മിമിക്രി കലാകാരന്മാരും വാസനയും കേരളത്തില്‍ ഉള്ളതും മറ്റൊരു കാരണത്താലുമല്ല.
ദ്രാവിഡഭാഷകളുടെയും സംസ്കതൃത്തിന്റെയും എല്ലാ ശേഷിയും ശേമുഷിയും ആത്മസമ്പത്തും പൈതൃകങ്ങളായി കിട്ടിയ മറ്റൊരു ഭാഷയും ഭാരതത്തില്‍ ഇല്ല. ഈ ചിങ്ങപ്പുലരിയില്‍ നമുക്ക് ഈ മഹാവരദാനത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാന്‍ മതിയായ അവസരങ്ങള്‍ക്കായി പൊരുതിത്തുടങ്ങാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കുപ്പത്തൊട്ടികളില്‍ കിടന്ന ചീഞ്ഞളിഞ്ഞ് ജന്മം അവസാനിപ്പിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാം. അദ്ദേഹം വിശദീകരിച്ചു.
കവി പി.നാരായണക്കുറുപ്പ് അധ്യക്ഷം വഹിച്ച യോഗത്തില്‍ വിമലാമേനോന്, ഡോ.എ.എം.ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പ്രഭാഷണം നടത്തി. ഭാഷാദിന പ്രതിജ്ഞ, മലയാള അക്കത്തിലുള്ള കലണ്ടറിന്റെ പ്രകാശനവും എന്നിവയും നടന്നു. മാസ്റ്റര്‍ രാമകൃഷ്ണന്റെ തായമ്പകയോടെയാണ് പരിപാടി ആരംഭിച്ചത്. അപര്‍ണാ മുകുന്ദന്റെ എന്റെ ഭാഷ എന്ന കാവ്യാലാപനവും നടന്നു. ശ്രീകുമാരശര്‍മ്മ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: