തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയെ സംബന്ധിച്ച് സിബിഐ അന്വേഷണം വേണ്ടെന്ന് പറഞ്ഞവര്‍പോലും ഇപ്പോള്‍ സിബിഐ അന്വേഷണത്തിനാണ് നലകൊള്ളുന്നത്. എന്നിട്ടും സിബിഐ അന്വേഷണമില്ല. തടയുന്നതാര്. ഭയക്കുന്നതാര്. മാറാട് കൂട്ടക്കൊലക്ക് പിന്നിലെ അക്രമികള്‍ക്ക് യഥേഷ്ടം പണമൊഴുക്കിയ എഫ്എമ്മും (ഫിനാന്‍സ് മിനിസ്റ്റര്‍) സംഭവം നടക്കുന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും ആരാണ്? കലാപത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഈ അജ്ഞാതര്‍ ആരെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
2006 ഫെബ്രുവരിയില്‍ കമീഷനില്‍നിന്നും റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇന്നും ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രി. അക്രമികളും സംഭവദിവസം അവര്‍ക്ക് സഹായം നല്കിയവരും മാത്രമേ ഇപ്പോഴും ഇരുമ്പഴിക്കുള്ളിലായിട്ടുള്ളൂ. കൊല്ലാന്‍ ഗൂഢാലോചന നടത്തിയ വന്‍സ്രാവുകളെ തൊടാന്‍ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും ധൈര്യമുണ്ടായില്ല. ജുഡിഷ്യല്‍ കമീഷന് തോമസ് പി ജോസഫ് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന, തീവ്രവാദി ബന്ധം, സ്ഫോടക വസ്തുക്കളുടെ ശേഖരണം, ധനസ്രോതസ്സ് എന്നിവ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തതാണ്. പക്ഷേ നടപടി സ്വീകരിച്ചിട്ടില്ല. 2003 മെയ് രണ്ടിനാണ് മാറാട് കടപ്പുറത്ത് ഒമ്പത് പേര് വെട്ടേറ്റ് മരിച്ചത്. അന്ന് രാത്രി വിദേശത്തുനിന്ന് കോഴിക്കോട്ടെത്തിയ, എഫ് എം എന്ന് സുഹൃത്തുക്കള്‍ക്കിടയിലും കസ്റ്റംസുകാര്ക്കിടയിലും അറിയപ്പെടുന്ന അജ്ഞാതനാണ് കലാപകാരികള്ക്കാവശ്യമായ തുക സംഭരിച്ച് നല്‍കിയതെന്നാണ് പൊലീസ്ഇന്റലിജന്സ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ജുഡീഷ്യല്‍ കമീഷന് റിപ്പോര്‍ട്ടില്‍ ഇത് തെളിവ് സഹിതം വ്യക്തമാക്കിയതാണ്. കലാപം നടന്ന കാലത്തെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് എഫ് എമ്മുമായി സങ്കല്‍പ്പിക്കാനാവാത്തവിധം ശക്തമായ ബന്ധമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഈ മന്ത്രിമാര്‍ അകത്താവുമോയെന്ന ഭയംമൂലമാണ് സിബിഐ അന്വേഷണത്തിന് അന്നും ഇന്നും ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും മടിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ജില്ലാഭരണകൂടം പൂട്ടി സീല്‍ചെയ്ത മാറാട്ടെ പള്ളി തുറന്ന് കഴുകി തെളിവു നശിപ്പിക്കാന്‍ നേതൃത്വം നല്കിയ അന്നത്തെ എംപി ഇന്ന് കേന്ദ്രമന്ത്രിയാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതില്‍ ഈ മന്ത്രിയുടെ സ്വാധീനമാണെന്ന് വിശ്വസിക്കാന്‍ മതിയായകാരണങ്ങളുണ്ട്.
2003 ഒക്ടോബര്‍ 5ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മാറാട് സംഭവത്തെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പിലെ 10 കാര്യങ്ങളില്‍ ഒന്‍പതും നടപ്പാക്കിയപ്പോള്‍ സിബിഐ അന്വേഷണവും നടത്താമെന്നത് മാത്രം നടപ്പായില്ല. ഇതിന് തടയിടാന്‍ ആരു ശ്രമിച്ചാലും വഴങ്ങാതിരിക്കാനുള്ള കടമ മുഖ്യമന്ത്രിക്കുണ്ട്. കേന്ദ്രസര്‍ക്കാരിനുണ്ട്. മാറാട് സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി കേന്ദ്രമന്ത്രിസഭയില്‍ ഇന്ന രണ്ടാമനാണ്. പ്രതിരോധമന്ത്രിയുമാണ്. രാജ്യരക്ഷയെ തന്നെ ബാധിക്കുന്ന ബന്ധമുള്ള സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കറുത്ത ശക്തികളെ വെളിച്ചത്തുകൊണ്ടുവരാന്‍ എന്തുകൊണ്ട് ആന്റണി ശ്രമിക്കുന്നില്ല. ഈ ചോദ്യമാണ് വരും നാളുകളില്‍ ഉയരാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: