കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശതല ഭരണ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം. തെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ ഭരണ പ്രദേശങ്ങളിലും തൃണമൂല്‍ വിജയം നേടി. തൃണമൂലിനു തൊട്ടു പിന്നിലായി ബിജെപി കരുത്ത് തെളിയിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബിജെപി രണ്ടാം സ്ഥാനത്തെത്തി.
സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. ഇടത് മുന്നണിയില്‍ നിന്ന് ഫോര്‍വേര്‍ഡ് ബ്ലോക്കിന് മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്. കോണ്‍ഗ്രസിനും സിപിഎമ്മിനും സീറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ട് ഷെയര്‍ സംസ്ഥാനത്ത് പാര്‍ട്ടി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ തെളിവാണ്.
മൂന്നു മുനിസിപ്പാലിറ്റികളില്‍ ആറു സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉത്തര ബംഗാളിലെ ദുപ്ഗുരിയില്‍ നാലും ബുനിയദ്പുര്, ദക്ഷിണ ബംഗാളിലെ പന്‍സ്കുര എന്നിവിടങ്ങളില്‍ ഓരോ സീറ്റും ബിജെപി നേടി.
ഝാര്‍ഗ്രാം മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും തൃണമൂലിനാണ് വിജയം. നല്ഹതി മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റില്‍ മാത്രം ഇടതുപക്ഷം ഒതുങ്ങിയപ്പോള്‍ ഒരുസീറ്റു പോലും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഓഗസ്റ്റ് 13നാണ് തെരഞ്ഞെടുപ്പ് നടന്നത്.
2019ല്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്നും പരമാവധി സീറ്റുകള്‍ ഉറപ്പിക്കുക എന്നതാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: