ന്യൂദല്‍ഹി: ഭീകരരുടെയും അയല്‍രാജ്യങ്ങളുടെയും ഭീഷണികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ തീരരക്ഷാ സേന നവീകരിക്കാന്‍ കേന്ദ്രതീരുമാനം. ഇതിന് 32000 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പട്രോളിങ്ങ് കപ്പലുകള്‍, ബോട്ടുകള്‍, ഹെലിക്കോപ്ടറുകള്‍, വിമാനങ്ങള്‍ തുടങ്ങിയവ വാങ്ങാനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് അഞ്ചു വര്‍ഷത്തെ പദ്ധതി. കഴിഞ്ഞ ദിവസം മന്ത്രി സഭ ഇതിന് അനുമതി നല്കി.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ തീരരക്ഷാ സേനയ്ക്ക് 175 കപ്പലുകളും 110 വിമാനങ്ങളും സ്വന്തമാകും. ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന് പട്രോളിങ്ങ് കപ്പലുകള്‍, മലിനീകരണ നിയന്ത്രണ കപ്പലുകള്‍ എന്നിവയടക്കം 60 കപ്പലുകളും കടലിലും കരയിലും സഞ്ചരിക്കുന്ന 18 ഹോവര്‍ക്രാഫ്റ്റുകളും 52 ബോട്ടുകളും 39 ഡോര്‍ണിയര്‍ നിരീക്ഷണ വിമാനങ്ങളും 19 ചേതക്ക്, ധ്രുവ് ഹെലിക്കോപ്ടറുകളുമാണ് ഉള്ളത്. 30 കോപ്ടറുകള്‍ 5,000 കോടി മുടക്കി വാങ്ങാനുള്ള പദ്ധതിയുമുണ്ട്.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച 16 ധ്രുവ് ഹെലിക്കോപ്ടറുകളും 14 ഇരട്ട എന്ജിന് കോപ്ടറുകളുമാകും വാങ്ങുക. 42 സ്റ്റേഷനുകളാണ് നിലവിലുള്ളത്. അഞ്ച് പുതിയ സ്റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കും. ഇന്ത്യയ്ക്ക് 7516 കിലോമീറ്റര്‍ തീരമാണുള്ളത്. 1382 ദ്വീപുകളും സ്വന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: