‘വേദന സഹിച്ചുകൊണ്ടിരിക്കുമ്പോഴും താനൊരവതാരമാണെന്ന് ഗുരുദേവന് പറഞ്ഞാല്‍ വിശ്വസിക്കാം’ എന്നിങ്ങനെ നരേന്ദ്രന് വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ശ്രീരാമകൃഷ്ണദേവന് കിടക്കയില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റിരുന്ന് പറഞ്ഞു: ”നരേന് നിനക്ക് ഇനിയും സംശയമാണ് അല്ലേ? ആരാണോ രാമനായും കൃഷ്ണനായും വന്നത് ആ ആള് തന്നെയാണ് ഇപ്പോള്‍ ഈ ശരീരത്തില്‍ രാമകൃഷ്ണനായും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ നരേന്! അത് നിന്റെ വേദാന്തര്‍ത്ഥത്തിലല്ല.’
വേണമെങ്കില്‍ സ്വന്തം ഇച്ഛാശക്തികൊണ്ട് അവിടേക്ക് ഈ രോഗം മാറ്റാവുന്നതേയുള്ളൂ. ഭവതാരിണിയോട് നേരിട്ട് സംസാരിക്കുവാന്‍ കഴിയുന്ന അവിടുത്തേക്ക് അത് നിഷ്പ്രയാസം സാധിക്കും. നരേന്ദ്രനും കൂട്ടരും പല പ്രാവശ്യം അവിടത്തോട് അഭ്യര്‍ത്ഥിച്ചതാണത്. പക്ഷെ അതുണ്ടായില്ല. മനസ്സ് അമ്മയ്ക്ക് അടിയറ വച്ചതാണ്.
തനിക്കായി ഒരാവശ്യവും ഇല്ല. അമ്മയുടെ ഇച്ഛ എന്താണോ അതുമാത്രം നടക്കും എന്നിട്ടും ശിഷ്യരുടെയും ഭക്തരുടെയും ആഗ്രഹസാഫല്യത്തിനായി ഒരിക്കല്‍ അമ്മയോട് പ്രാര്‍ത്ഥിക്കാനായി ശ്രമിച്ചതേയുള്ളൂ. അമ്മ അരുളുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇക്കണ്ട പ്രാണികണ്ഠങ്ങളില്‍ കൂടി ഭക്ഷണം കഴിച്ചിട്ടും മതിയായില്ല എന്നോ?
മനുഷ്യരാശി മുഴുവന്‍ ഒന്നാണെങ്കില് ഏതു വായയും വയറും ഒന്നാണല്ലൊ. അതാണല്ലൊ അദ്വൈതം. ആ അദ്വൈതം അമ്മ ശ്രീരാമകൃഷ്ണപരമഹംസരെ പഠിപ്പിച്ചു. ലോകത്തില്‍ മറ്റൊരാള്‍ക്കും പ്രയോഗിക്കുവാന്‍ സാധിക്കാത്ത മഹാപാഠം. അതാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍. വ്യാസനും ശങ്കരനും അരുളിയ അദ്വൈതം പരമഹംസര്‍ കാലോചിതമായി പ്രായോഗികമാക്കി.
കാഷായവസ്ത്രങ്ങളും രുദ്രാക്ഷമാലകളും സന്ന്യാസിമാര്‍ക്കു നല്‍കണം. അതിനായി ഒരു ആരാധകന് ഒരുക്കങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ശ്രീരാമകൃഷ്ണന് തന്റെ ശിഷ്യന്മാരെ ചൂണ്ടിക്കാട്ടി. പറഞ്ഞു. ‘ഇവരെക്കാള്‍ നല്ല സന്ന്യാസിമാര മറ്റൊരിടത്തും കാണാന്‍ കിട്ടുകയില്ല. കാഷായവസ്ത്രങ്ങളും രുദ്രാക്ഷമാലകളും ഇവര്‍ക്കു കൊടുക്കൂ.
ആരാധകന് ഒരുക്കിയതെല്ലാം ശ്രീരാമകൃഷ്ണന്റെ മുന്പില് വച്ചു. അദ്ദേഹം അവയെല്ലാം യുവാക്കന്മാരായ ശിഷ്യന്മാര്ക്കു വിതരണം ചെയ്തു. അവരാണല്ലൊ ഇനിയുള്ള കാലത്ത് തന്റെ സന്ദേശം ലോകമെമ്പാടും പരത്താന്‍ പോകുന്നവര്‍!
മറ്റാരും മുറിയിലില്ലാത്ത ഒരു അപൂര്‍വ സന്ദര്‍ഭം അപ്പോള്‍ ശ്രീരാമകൃഷ്ണന് നരേന്ദ്രനാഥിനെ അരികിലേക്ക് വിളിച്ചു. പ്രിയ ശിഷ്യനെ തൊട്ടുമുന്നില്‍ ഇരുത്തി കണ്ണെടുക്കാതെ നോക്കി സമാധിയില്‍ ലയിച്ചു. നരേന്ദ്രന് ഒരു ഞെട്ടലുണ്ടായി. എന്താണിത്? തന്റെ ശരീരത്തില്‍ വൈദ്യുതി കടക്കുന്നുവോ? പിന്നൊന്നും നരേന്ദ്രന് ഓര്‍മയില്ല.
ഓര്മ വന്നപ്പോള്‍ കണ്ടത് കണ്ണുനീര് പൊഴിക്കുന്ന ഗുരുവിനെയാണ് അതെന്തിന് എന്നു ചോദിച്ചപ്പോള്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു: ഇന്നിതാ ഞാന്‍ എനിക്കുള്ള സര്‍വസ്വവും നിനക്കു തന്നിരിക്കുന്നു. ഈ ശക്തികൊണ്ട് നീ ലോകത്തിന് വളരെയധികം നന്മകള് ചെയ്യും. അതിനുശേഷമേ നീ പൂര്‍വസ്ഥാനത്തേക്ക് മടങ്ങിപ്പോവുകയുള്ളൂ!’
ഗുരുദേവന് ശുശ്രൂഷകള്‍ ചെയ്തു കഴിഞ്ഞതിനുശേഷമുള്ള സമയം യുവഭക്തന്മാരെല്ലാവരും ധ്യാനം, ഭജനം, പഠനം മുതലായവയില്‍ ഏര്‍പ്പെട്ട്, ഒരു നിമിഷംപോലും വൃഥാവിലാക്കാതെ വിനിയോഗിച്ചു. ഗുരുദേവന്റെ ശുദ്ധവും നിസ്വാര്‍ത്ഥവുമായ വാത്സല്യത്തിന്റെ പ്രബലമായ ആകര്‍ഷണം ഒരു വശത്ത്. മറുവശത്ത് നരേന്ദ്രന്റെ അപൂര്‍വമായ സഖ്യഭാവവും ഉല്‍കൃഷ്ടമായ സംസര്‍ഗവും. ഇവ രണ്ടും സമന്വയിച്ച് ഒരേ സമയം മധുരവും ദൃഢവുമായ കെട്ടുപാടില്‍ അവര്‍ ഒന്നിച്ചു.
ശ്രീരാമകൃഷ്ണദേവന്റെ ദേഹത്യാഗം വരെ അവരെല്ലാം സേവാവ്രതം അനുഷ്ഠിക്കുകയായിരുന്നു. സംസാരത്യാഗത്തോടുകൂടിയ ആ വ്രതനിഷ്ഠ അവരെയെല്ലാം പില്ക്കാലത്ത് അസാമാന്യരായ കര്‍മകുശലരാക്കിത്തീര്‍ത്തു.
1886-ാംമാണ്ടിന്റെ അന്ത്യത്തിലെ ശീതളമായ ഒരു രാത്രിയില്‍ കാശീപുരം ഉദ്യാനത്തിലെ ഒരു മരച്ചുവട്ടില്‍ നരേന്ദ്രനും സതീര്‍ത്ഥ്യരും ഇരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അരികിലൊരിടത്ത് ഉണങ്ങിവരണ്ട് ഇലകളുടെയും ചുള്ളിക്കമ്പുകളുടെയും കൂമ്പാരംകൊണ്ട് നരേന്ദ്രന് പറഞ്ഞു നമുക്ക് അതിന് തീവയ്ക്കാം.
സന്ന്യാസിമാര്‍ ഇത്തരം രാത്രികളില്‍ മരച്ചുവട്ടില്‍ ധുനി കത്തിച്ച് ഇരിക്കാറുണ്ട്. നമുക്കും അതുപോലെ ധുനി കത്തിച്ച് ഉള്ളത്തില്‍ അടിഞ്ഞുകിടക്കുന്ന വാസനകളെ ചാമ്പലാക്കാം. അവര്‍ തീ കൊളുത്തി. നാലു ദിക്കുകളില്‍നിന്നും ഉണങ്ങിയ ഇലകളും കമ്പുകളും പെറുക്കിക്കൊണ്ടുവന്ന് അവര്‍ അതിലിട്ട് ഉള്ളിലെ വാസനകളെ പ്രതീകാത്മകമായി ഹോമിച്ചു.
ഗുരുദേവന്റെ രോഗം അധികമായിക്കൊണ്ടിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ്സ് പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ഗുരുദേവന് ഭക്തന്മാര്ക്ക് ശിക്ഷഭിക്ഷാദികള്‍ നല്കിക്കൊണ്ടിരുന്നു.
നാലഞ്ചുദിവസം കൂടി കഴിഞ്ഞു 1886 ആഗസ്റ്റ് 15 -ാം തീയതി വന്നെത്തി ശ്രീരാമകൃഷ്ണന്റെ അസ്വസ്ഥത വളരെ കൂടുതലായി.
തൊണ്ടയ്ക്കുള്ളിലെ വേദന അസഹ്യമായി നാഡിമിടിപ്പ് മന്ദഗതിയിലായി. അദ്ദേഹത്തിന് ശ്വാസോച്ഛ്വാസം ചെയ്യാന്‍ ബുദ്ധിമുട്ടായി. എന്നിട്ടും ആ വീരഹൃദയം ആസന്നമായ മൃത്യുവിന്റെ മുന്നില്‍ കുലുങ്ങിയില്ല.
ശിഷ്യന്മാര് ദുഃഖാര്‍ത്തരായി ഗുരുവിന്റെ കിടക്കയ്ക്കു ചുറ്റും കൂടി നിന്നു. ആവുന്ന ശുശ്രൂഷകളെല്ലാം ചെയ്തു. ശ്രീരാമകൃഷ്ണന് സമാധിയില്‍ ലയിച്ചു അര്‍ദ്ധരാത്രി കഴിഞ്ഞു. സമാധിയില്‍ നിന്നുണര്‍ന്നു കുറച്ചു റവക്കഞ്ഞി കുടിച്ചു.
ശ്രീരാമകൃഷ്ണന് മൂന്നുതവണ ദേവിയുടെ സ്വരം ഉച്ചരിച്ചു. എന്നിട്ട് പതുക്കെ കിടക്കയില്‍ കിടന്നു. ഒരു മണി രണ്ടു മിനിട്ടിന് വീണ്ടും സമാധിയില്‍ ലയിച്ചു. ആ സമാധി, മഹാസമാധി, ഉണരാത്ത സമാധിയായിരുന്നു.
ആ വര്‍ത്തമാനം കൊല്‍ക്കത്തയില്‍ കാട്ടുതീ പോലെ പരന്നു. ശ്രീരാമകൃഷ്ണ പരമഹംസര്‍ ഇഹലോകവാസം അവസാനിപ്പിച്ചിരിക്കുന്നു! ജനങ്ങള്‍ കാശീപുരത്തേക്ക് പാഞ്ഞു. അപ്പോഴേക്കും ആഗസ്റ്റ് 16-ാം തീയതി പുലര്‍ന്നിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ മൃതശരീരത്തെ കാഷായ വസ്ത്രം ധരിപ്പിച്ചു.
പൂക്കള്‍കൊണ്ടും ചന്ദനംകൊണ്ടും അലങ്കരിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞ് മൃതദേഹം ശ്മശാനത്തിലേക്ക് വഹിച്ചുകൊണ്ടുപോയി. കീര്‍ത്തനങ്ങള്‍ അന്തരീക്ഷത്തില്‍ അലതല്ലിക്കൊണ്ടിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ജനാവലി തിങ്ങിഞെരുങ്ങിനിന്നു. അവസാനയാത്ര ചെയ്യുന്ന ലോകഗുരുവിനെക്കണ്ട് അവര്‍ പൊട്ടിക്കരഞ്ഞു. ആ യാത്ര ശ്മശാനത്തില്‍ എത്തി. അഗ്നി മൃതശരീരത്തെ സ്വീകരിച്ചു!
സാധാരണഗതിയില്‍ മരണത്തോടെ എല്ലാവരുടെയും കഥ അവസാനിക്കുന്നു. എന്നാല്‍ ശ്രീരാമകൃഷ്ണപരമഹംസരെ സംബന്ധിച്ചിടത്തോളം മഹാസമാധിക്കു ശേഷമാണ് അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ തുടങ്ങിയത്.
ശിഷ്യരിലൂടെ ഗുരുവിനെ അറിയുകയെന്ന പാരമ്പര്യം പിന്തുടരുന്നതാണ് ഭാരതീയ സന്ന്യാസി സമ്പ്രദായത്തിന്റെ സവിശേഷത. പരമഹംസരാകുന്ന ആല്മരത്തണലില് കഴിയുന്ന കൊടിതൂവകളില്‍നിന്നും അകന്നുനിന്നാലേ ആ മഹാത്മാവിന്റെ സവിശേഷ മഹത്വം മനസ്സിലാക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: