പ്രേമം നടിച്ച് വശീകരിച്ച് മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനത്തിനും ഭീകരപ്രവര്‍ത്തനത്തിനും പെണ്‍കുട്ടികളെ ഉപയോഗിക്കുന്നതിന്റെ സൂചനകളും വാര്‍ത്തകളും ആദ്യം വന്നത് കേരളത്തില്‍നിന്നാണ്. പിന്നീട് ‘ലൗജിഹാദ്’ എന്ന് പേരുവീണ ഈ പ്രതിഭാസം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. 2009ല്‍ പത്തനംതിട്ടയില്‍ നിന്ന് രണ്ട് എംബിഎ വിദ്യാര്‍ത്ഥികളെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സ്നേഹം നടിച്ച് മതം മാറ്റി തട്ടിക്കൊണ്ടുപോയ കേസ്
ഹൈക്കോടതിയിലെത്തിയപ്പോഴാണ് ‘ലൗജിഹാദ്’ എന്ന പദം ജനം അറിഞ്ഞത്. ‘ഹിന്ദുവര്‍ഗീയവാദികള്‍’ വെറുതെ പറയുന്നതാണ് ഇതെന്ന പ്രചാരണമുണ്ടായി. എന്നാല്‍ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് കേരളത്തില്‍ ‘ലൗജിഹാദ്’ ഉണ്ടെന്ന് കോടതിയില്‍ സമ്മതിച്ചു. പിന്നീട് വന്ന പോലീസ് മേധാവിയും സംസ്ഥാനത്ത് വ്യാപകമായി പ്രേമം നടിച്ച് മതംമാറ്റ കല്യാണം നടത്തുന്നതിന്റെ പ്രത്യാഘാതം പരസ്യമായി പറഞ്ഞു.
ഇപ്പോള്‍ സുപ്രീംകോടതിയും ലൗജിഹാദിനെതിരെ നിലപാട് എടുത്തിരിക്കുകയാണ്. വൈക്കം സ്വദേശി അഖിലയെ മതംമാറ്റി ഹാദിയയാക്കി മുസ്ലിം യുവാവ് വിവാഹം കഴിച്ചത് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കേരളാ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി കണ്ടെത്തി.
അഖിലയുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി പറഞ്ഞാല്‍ കേരളത്തിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് തയ്യാറാണെന്നും എന്‍ഐഎ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഈ വിഷയം എന്‍ഐഎയുടെ അന്വേഷണപരിധിയില്‍വരുന്നതല്ലെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്ക്കാന് സുപ്രീംകോടതി തയ്യാറായില്ല. കേരള പോലീസ് അന്വേഷിച്ചാല്‍ ഏതെങ്കിലും പക്ഷത്തുനില്ക്കാന് സാഹചര്യമുണ്ടെന്ന കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
‘ലൗജിഹാദി’ന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപകമായി നിരവധി ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിനെതിരായിട്ടുണ്ട്. ഭീകരസംഘടനയായ ഐഎസ്ഐയിലേക്ക് അയയ്ക്കപ്പെട്ട പെണ്‍കുട്ടികളും ഇതില്‍പ്പെടും. പെണ്‍കുട്ടികളെ പ്രണയക്കുടുക്കില്‍പ്പെടുത്തി മതംമാറ്റി വിവാഹം കഴിക്കാനുള്ള സംഘടിത ശ്രമം വര്‍ഷങ്ങളായി നടന്നുവരുന്നതാണ്.
ചില തീവ്രവാദ മുസ്ലിംസംഘടനകളാണ് ഇതിനുപിന്നിലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്കെതിരെ നിലപാടെടുക്കുകയായിരുന്നു സംസ്ഥാന ഭരണകൂടവും പോലീസും. സംസ്ഥാനത്തിന്റെ മതേതര മുഖച്ഛായ വികൃതമാക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണം മാത്രമാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് വന്നതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് കേരള സമൂഹം തിരിച്ചറിഞ്ഞുവെങ്കിലും നടപടിയെടുക്കാന്‍ ഭരണകൂടങ്ങള്‍ മടി കാട്ടി. സംസ്ഥാനത്ത് 2007നുശേഷം നാലുവര്‍ഷംകൊണ്ട് 4000ലധികം പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് മതംമാറിയതായി അന്നത്തെ മുഖ്യമന്ത്രി നിയമസഭയില്‍തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ കുഴപ്പമില്ലെന്നും, പ്രേമിച്ച് കല്യാണം കഴിക്കുന്നതുപോലെ കരുതിയാല്‍മതിയെന്നുമായിരുന്നു ഇടതു സംഘടനകളുടെ നിലപാട്.
‘ലൗജിഹാദി’ന് ഇരയായി മതം മാറാന്‍ വിസമ്മതിച്ച പെണ്‍കുട്ടികള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന്റേയും മരിച്ചതിന്റേയും വാര്‍ത്തകളും പുറത്തുവന്നു. കോഴിക്കോട്ട് ഒരു സീരിയല്‍ നടിയും എറണാകുളത്ത് എസ്എഫ്ഐ പ്രവര്‍ത്തകയും കൊല്ലപ്പെട്ടത് ‘ലൗജിഹാദ്’ ഇരകളായിട്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒരുവര്‍ഷം മുമ്പ് തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായിരുന്ന നിമിഷ ഇസ്ലാംമതം സ്വീകരിച്ച് ഐഎസ്ഐയില്‍ ചേരാന്‍ സിറിയയിലേക്ക് കടന്നുവെന്ന വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ക്രിസ്തുമത വിശ്വാസിയായിരുന്ന നിമിഷയുടെ കാമുകന് ഇസ്ലാംമതം സ്വീകരിച്ച് യഹീയ എന്ന പേര് സ്വീകരിക്കുകയും, നിമിഷയെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഇത്രയൊക്കെയായിട്ടും ‘ലൗജിഹാദ്’എന്ന അപകടത്തെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാനോ മനസ്സിലാക്കാനോ കേരളം തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച കേസുകളെ സാധാരണ കുടുംബക്കേസുകളായി മാത്രം കൈകാര്യം ചെയ്യുകയായിരുന്നു.
സുപ്രീംകോടതി സൂചിപ്പിച്ചതുപോലെ കേരളാ പോലീസ് പലപ്പോഴും പക്ഷംചേരുകയോ ആലസ്യം കാണിക്കുകയോ ചെയ്തു. പെണ്‍കുട്ടികള്‍ പ്രേമിക്കാന്‍ പോയിട്ടല്ലേ അനുഭവിക്കട്ടെ, എന്ന മനോഭാവവും ചിലര്‍ക്കുണ്ടായി.
പക്ഷേ സ്ത്രീപീഡനംപോലെ, മാനഭംഗംപോലെ ഗുരുതരമായ കുറ്റമായി കണ്ട് ലൗജിഹാദിനെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറായില്ല. ലൗജിഹാദ് എന്നുപറയുന്നവരെ ആക്ഷേപിക്കാനാണ് മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും പുരോഗമനവാദികള്‍ക്കുമൊക്കെ താല്പര്യം.
സുപ്രീംകോടതി അഖില കേസ് ദേശീയ അന്വേഷക ഏജന്‍സിക്ക് വിട്ടതോടെ ലൗജിഹാദിന്റെ ഭീകരരൂപം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ജാതിമത വ്യത്യാസമില്ലാതെ കേരള സമൂഹത്തില്‍ പടരുന്ന കാന്‍സറായി ലൗജിഹാദ് എന്ന പ്രതിഭാസത്തെ കാണാന്‍ ഓരോരുത്തരും തയ്യാറാകുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: