ഇക്കഴിഞ്ഞ ജൂലായില്‍ വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത പതിനാറുകാരന് അവന്റെ അമ്മയോട് സംസാരിച്ചിരുന്നത് എസ്എംഎസുകളിലൂടെയാണ്. നേരിട്ടു പറയേണ്ട കാര്യങ്ങള്‍ ഒരുവീട്ടില്‍ തൊട്ടടുത്ത മുറികളിലിരുന്ന് അമ്മയും മകനും മൊബൈല്‍ഫോണ്‍ സന്ദേശങ്ങളിലൂടെ സംസാരിക്കുന്നു.
വീട്ടില്‍ സ്വന്തമായി മുറിയുള്ള മകന് സദാസമയം മുറിക്കുള്ളില്‍ അടച്ചിരുന്ന് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കാന്‍ അമ്മയോ അച്ഛനോ തയ്യാറാകുന്നില്ല. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം ഒന്നിച്ചിരുന്ന് സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. ഓരോരുത്തര്‍ക്കും അവരുടേതായ സ്വകാര്യതയുണ്ടെന്നാണ് അവകാശവാദം.
മകന്റെ മുറിയില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍, അത്യാധുനിക മൊബൈല്‍ ഫോണ്‍….എല്ലാം വാങ്ങി നല്കി. എന്നാല്‍ സ്കൂള്‍ വിട്ടുവരുന്ന മകന് പുലരുവോളം കതകടച്ചിരുന്ന് എന്താണ് ചെയ്യുന്നതെന്ന് അമ്മയോ അച്ഛനോ നോക്കുന്നില്ല.
കൃത്യമായി സ്കൂളില്‍ പോകാതെ, ഭക്ഷണം കഴിക്കാതെ, കൂട്ടുകാര്‍ക്കൊപ്പം കളിക്കാതെ, വീട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാതെ മകന് ചെയ്യുന്നതെന്താണെന്ന് ആരും അന്വേഷിച്ചില്ല. ഒടുവില്‍ അവന് മരണത്തിനു കീഴടങ്ങിയപ്പോള്‍ തങ്ങള്‍ ചെയ്തതെന്താണന്ന തിരിച്ചറിവുണ്ടായിട്ടെന്തുകാര്യം.
കുട്ടികളെയും കൗമാരപ്രായക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുകയും അരുതാത്തതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ ഗെയിം ‘ബ്ലൂവെയ്ല്‍ ചാലഞ്ചി’ന്റെ പിടിയിലകപ്പെട്ടിരിക്കുന്നത് ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു കൗമാരക്കാരാണ്. ഈ ‘നീലത്തിമിംഗലം’ ഒരുതവണ പിടികൂടിക്കഴിഞ്ഞാല്‍ പിന്നെ പിടിവിടില്ലത്രെ. കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്ക് ഇരയുമായി തിമിംഗലം മുങ്ങിത്താണുകൊണ്ടേയിരിക്കും. ഒടുവില്‍ ഇരയെ മരണം കീഴടക്കും.
‘ബ്ലൂവെയ്ല്‍ ചാലഞ്ചി’ന്റെതുടക്കം റഷ്യയിലാണ്. മനഃശാസ്ത്രപഠന വിദ്യാര്‍ഥിയായ ഫിലിപ്പ് ബുഡേകിന്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് ഗെയിം വികസിപ്പിച്ചെടുത്ത്. ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ പ്രചരിക്കുന്ന ഇത് സാധാരണ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പ്ലേസ്റ്റോറിലും മറ്റും തിരഞ്ഞാല്‍ കണ്ടെത്താനാകില്ല.
നിരന്തരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരിലേക്ക് ഗെയിം എത്തിപ്പെടുകയാണ് ചെയ്യുന്നത്. ഒളിച്ചിരിക്കുന്ന ചതിക്കുഴികള്‍ മനസ്സിലാക്കാതെയാണ് പലരും ഇതില്‍ പെട്ടുപോകുന്നത്. പതിയെ അടിമകളാകുകയും ചെയ്യുന്നു. 50 ദിവസങ്ങള്‍ കൊണ്ട് ചെയ്ത്തീര്ക്കുന്ന 50 സ്റ്റേജുകളാണ് ‘ബ്ലൂവെയ്ല്‍ ചാലഞ്ചി’ലുള്ളത്. ഇവ ഓരോന്നും ചെയ്യാന്‍ മണിക്കൂറുകളോളം മൊബൈല്‍ഫോണുമായി തപസ്സിരിക്കണം.
ആദ്യ ദിവസങ്ങളില്‍ അതിരാവിലെ 4.30 ന് എഴുന്നേല്‍ക്കാനും പിന്നീട് പ്രേത സിനിമകള്‍ കാണാനും ആവശ്യപ്പെടും. തുടര്‍ന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ അപകടകരമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ പറയുന്നു. ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമര്‍പ്പിക്കണം. കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറുവേല്പ്പിക്കുവാന് ആവശ്യപ്പെടും.
ഇതിന്റെയെല്ലാം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും വേണം. ഇങ്ങനെ തെളിവു നല്കിയാല് മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. രഹസ്യമായി ചെയ്യേണ്ട കാര്യങ്ങളും രഹസ്യ ചാറ്റിംഗുമെല്ലാം ‘ബ്ലൂവെയ്ല്‍ ചാലഞ്ചി’ന്റെ ഭാഗമാണ്. ഏറ്റവുമൊടുവില്‍ മരണത്തിലേക്ക് ആനയിക്കപ്പെടും.
2013ലാണ് റഷ്യയില്‍ ‘ബ്ലൂവെയ്ല്‍ ചാലഞ്ചി’നു തുടക്കമായത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്ഷങ്ങളായാണ് ലോകമെമ്പാടും ഇത് വലിയ പ്രചാരം നേടിയത്. രണ്ടു വര്‍ഷത്തിനിടയില്‍ 130 ജീവനുകള്‍ ഈ ഗെയിമിലൂടെ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍. റഷ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായത്. കേരളത്തില്‍ അടുത്തിടെ കൗമാരക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത് ‘ബ്ലൂവെയ്ല്‍ ചാലഞ്ചി’ന്റെ പിടിയിലകപ്പെട്ടതുമൂലമാണെന്നാണ് കരുതുന്നത്.
ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും സാഹചര്യങ്ങളും മരിച്ചവരുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസങ്ങളുമൊക്കെ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മരണം ‘ബ്ലൂവെയ്ല്‍ ചാലഞ്ചി’ന് അടിപ്പെട്ടാണെങ്കിലുംഅതിലേക്ക് നമ്മുടെ കൗമാരക്കാരെ നയിച്ച സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതും അതിനാണ് പരിഹാരം കാണേണ്ടതും.
വിദേശ രാജ്യങ്ങളിലെ അരക്ഷിത മാനസികാവസ്ഥയുള്ള കൗമാരം ഇത്തരം കുരുക്കുകളില്‍ പെട്ടുപോകുന്നത് നമുക്കു വലിയ വാര്‍ത്തകളല്ല. എന്നാല്‍ കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യവും വിലയും കല്പിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലേക്കുള്ള ഇത്തരം ‘കുരുക്കുകളുടെ’ കടന്നു കയറ്റവും ആധിപത്യം നേടലും അമ്പരിപ്പിക്കുന്നതാണ്.
അടുത്തിടെ കേരളീയ സമൂഹം കൂടോത്രത്തിനും കറുത്ത കുര്‍ബാനയ്ക്കും അറബി മാന്ത്രികത്തിനുമെല്ലാം പിറകെ കൂടുതലായി സഞ്ചരിക്കാന്‍ തുടങ്ങിയത് ജീവിതപ്രശ്നങ്ങളില്‍ നിന്ന് വേഗത്തില്‍ മുക്തരാകാം എന്ന ആഗ്രഹത്താലായിരുന്നു.
ജീവിതപ്രാരബ്ദങ്ങളും രോഗങ്ങളും കുടുംബബന്ധങ്ങളിലെ പാളിച്ചകളുമെല്ലാമാണ് മറ്റൊരത്താണിയെന്ന നിലയിലോ ആശ്വാസത്തണലായോ മലയാളിയെ ഇവയിലേക്കൊക്കെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ അത്തരത്തില്‍ പോയവരെല്ലാം മഹാദുരന്തത്തില്‍ അകപ്പെട്ടു. ‘ബ്ലൂവെയ്ല്‍ ചാലഞ്ചും’ ഇതിന്റെ മറ്റൊരു വകഭേദമായി വേണം കണക്കാക്കാന്‍.
കമ്പ്യൂട്ടറിനു മുന്നില്‍ ജീവിതത്തിന്റെ കുടുതല്‍ സമയവും ചെലവഴിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിവരസാങ്കേതിക വിദ്യ ജീവിതത്തിന്റെ ഭാഗമാകുന്ന ഇക്കാലത്ത് അതില്‍നിന്ന് ആര്‍ക്കും വിട്ടുനില്‍ക്കാനും കഴിയില്ല. ഇടത്തരക്കാര്‍ വരെ മക്കള്‍ക്ക് കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും വാങ്ങി നല്കുന്നു. ഫോണും ഇന്റര്‍നെറ്റും കൗമാരക്കാരുടെ ജീവിതത്തിന്റെ ഭാഗമാണിപ്പോള്‍.
കളിസ്ഥലത്തോ കലാലയങ്ങളിലോ കുടുംബത്തിലോ ഉള്ളതിലധികം സുഹൃത്തുക്കള്‍ ഓരോരുത്തര്‍ക്കും ഇന്റര്‍നെറ്റിലുണ്ട്. കമ്പ്യൂട്ടറിനെയും മൊബൈല്ഫോണിനെയുമൊന്നും ഒഴിവാക്കിക്കൊണ്ടുള്ള ജീവിതം ഇനി സാധ്യവുമല്ല. എന്നാല്‍ അവയില്‍ അടിമകളായി നമ്മുടെ കൗമാരം ജീവിതം ഹോമിക്കാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം.
വീട്ടിലും സമൂഹത്തിലും വിദ്യാലയത്തിലുമെല്ലാം അരക്ഷിത ബോധത്തിലകപ്പെടുന്ന കൗമാരമാണ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള അഭയ കേന്ദ്രങ്ങളിലേക്ക് ചേക്കേറുന്നത്. കുട്ടികളോട് സംസാരിക്കാനും അവര്‍ക്കൊപ്പം ഇടപഴകാനും മാതാപിതാക്കളും കുടുംബാംഗങ്ങളും സമയം കണ്ടെത്താതെ വരികയും സാങ്കേതികവിദ്യ യഥേഷ്ടം ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റിലും ‘ബ്ലൂവെയ്ല്‍ ചാലഞ്ച്’ പോലുള്ള കളികളിലും കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു.
പതിയെ അതിന് അടിമകളാകുന്നു. പിന്നീട് വീട്ടുകാരുമായി പൂര്‍ണ്ണമായി അകലുന്നു. രാത്രി വൈകുവോളം മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ചെലവഴിക്കുന്ന കുട്ടി പഠനത്തെയും അകറ്റി നിര്‍ത്തുന്നു.
സൈബര്‍ ലോകത്ത് ബ്ലുവെയ്ല് മാത്രമല്ല അപകടകാരിയെന്നാണ് വിദഗ്ധരുടെ പക്ഷം. കുട്ടികളെയും യുവാക്കളെയും ആത്മഹത്യയിലേക്ക് നയിക്കുന്ന നിരവധി വെബ്സൈറ്റുകള്‍ വേറെയുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റഷ്യയില്‍ മാത്രം ഇത്തരത്തിലുള്ള 23,000 സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാം ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവ. ഓണ്‍ലൈന്‍ ലോകത്തിന് അടിമകളായി കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് പലവിദേശ രാജ്യങ്ങളിലും വലിയ സാമൂഹിക പ്രശ്നമാണ്. ഇത് പരിഹരിക്കാന്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് കുട്ടികളുടെ ഇടയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് അവര്‍ ഏര്‍പ്പെടുത്തിയത്. ഭാരതത്തിലും സൈബര്‍ നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതിലെ പാളിച്ചകളാണ് ദുരന്തത്തിലേക്ക് വഴിവെക്കുന്നത്.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളില്‍ 18 വയസില്‍ താഴെയുള്ളവര്‍ കൂടുതലായി പ്രതികളായതു കേരളത്തില്‍നിന്നാണ്. മറ്റുസംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തിലെ സൈബര്‍ കുറ്റങ്ങളില്‍ ഏറെയും അശ്ലീലചിത്രങ്ങള്‍ ഇന്റര്നെറ്റ്വഴിയോ മൊബൈല്‍ഫോണ്‍ വഴിയോ പ്രചരിപ്പിക്കുന്നവയുമായി ബന്ധപ്പെട്ടുള്ളവയാണ്.
ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പോലീസിന് ലഭിച്ചത് നാല്പതിനായിരത്തോളം പരാതികളാണ്. തിരുവനന്തപുരത്തെ സൈബര്‍ സെല്ലില്‍ മാത്രം പ്രതിദിനം മുപ്പതിലധികം പരാതികള്‍ ലഭിക്കുന്നു. ഇവയിലധികവും മൊബൈല്‍ സംബന്ധമായ പരാതികളാണ്.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പ്, ഇ-മെയില്‍ നുഴഞ്ഞുകയറ്റം, വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയവയും ഇതിലുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വഴി അശ്ലീലം പ്രസിദ്ധപ്പെടുത്തുന്നതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്താണ് കേരളം. സാംസ്കാരികമായി ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും കേരളം എന്തുകൊണ്ടാണിങ്ങനെയാകുന്നതെന്നാണ് ചിന്തിക്കേണ്ടത്.
കുട്ടികളുടെ വളര്‍ച്ച ഏറ്റവും അടുത്തുനിന്നുകാണുന്നവര്‍ രക്ഷിതാക്കളാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കാനും അവരെ അടുത്തറിയാനും അവര്‍ക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താനും ശ്രമിച്ചാല്‍ ചതിക്കുഴികളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്താം.
ഇന്റര്‍നെറ്റ് അടക്കമുള്ള സാങ്കേതിവിദ്യകള്‍ ഇന്ന് അത്യാവശ്യമാണ്. എന്നാല്‍ അവയുടെ ദുരുപയോഗം തടയാനുള്ള നിയമവും സംവിധാനവുമാണ് ആവശ്യം. നീലത്തിമിംഗലങ്ങള്‍ നമ്മുടെ കൗമാരത്തെ വിഴുങ്ങാതിരിക്കാന്‍ നമ്മള് ജാഗരൂകരാകുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: