കറുകച്ചാല്‍: കഞ്ചാവിന്റെയും നിരോധിത പുകയിലയുടേയും വ്യാജ മദ്യത്തിന്റെയും ഉപയോഗം കറുകച്ചാല്‍ മേഖലയില്‍ വര്‍ദ്ധിക്കുന്നു. കച്ചവടം വ്യാപകമാകുന്നതായി പരാതികള്‍ ലഭിച്ചിട്ടും പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ക്ക് നടപടി എടുക്കുവാനോ ഇത്തരം സംഘങ്ങളെ പിടികൂടുവാനോ സാധിച്ചിട്ടില്ല. തീവ്രപരിശോധനകള്‍ നടത്തുമെന്ന അധികൃതരുടെ പ്രസ്താവനകള്‍ പത്രക്കുറിപ്പുകളില്‍ ഒതുങ്ങുകയാണെന്നാണ് ആക്ഷേപം.
കഞ്ചാവ് തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്ന് ട്രെയിന്‍ മുഖേന കോട്ടയത്ത് എത്തിച്ചശേഷം ബസിലോ പച്ചക്കറി, പഴം ലോറികളിലോ കറുകച്ചാലില്‍ എത്തിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും വാഹനപരിശോധനക്കോ രാത്രികാല പട്രോളിങിനോ അധികാരികള്‍ തയാറായിട്ടില്ല. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കണ്ണികളാക്കിയാണു കച്ചവടം. ചങ്ങനാശ്ശേരി മേഖലയിലുള്ള സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടത്താവളമാണ് കറുകച്ചാല്‍. ആവശ്യക്കാര്‍ക്ക് യഥാസ്ഥലത്ത് കഞ്ചാവുപൊതികള്‍ എത്തിച്ചു കൊടുക്കുന്ന ഒട്ടേറെ സംഘങ്ങള്‍ മേഖലയിലുണ്ട്. കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, പത്തനാട്, മണിമല മേഖലകള്‍ കേന്ദ്രീകരിച്ചാണ് വന്‍ തോതില്‍ ലഹരിമരുന്നു വ്യാപാരം നടക്കുന്നത്.
ആഡംബര ബൈക്കുകളിലും കാറുകളിലുമായി എത്തുന്ന സംഘങ്ങള്‍ തിരക്കൊഴിഞ്ഞ പ്രദേശങ്ങളിലും റബര്‍ത്തോട്ടങ്ങളും കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തുന്നത്. ചെറുപൊതിയായിട്ടാണ് വില്പന. വില്പനക്കാരായി തമിഴ്നാടു സ്വദേശികളുമുണ്ട്. തമിഴ് നാട്ടില്‍ നിന്നുള്ള സ്ത്രീകളും എത്തുന്നതായിട്ടാണ് അറിയുന്നത്.
കറുകച്ചാലില്‍ അണിയറപ്പടി, മേഴ്സി ആശുപത്രി റോഡ്, ശാന്തിപുരം, കൂത്രപ്പള്ളി, കുറ്റിക്കല്‍ എന്നിവിടങ്ങളിലും നെടുംകുന്നത്ത് മാന്തുരുത്തി, നെടുംകുന്നം, പുന്നവേലി എന്നിവിടങ്ങളിലും കുളത്തൂര്‍മൂഴി, പത്തനാട്, എന്നിവിടങ്ങളിലും വില്പന സജീനമാണ്. കോട്ടാങ്ങല്‍ മലമ്പാറയില്‍ കോളനി ഭാഗത്ത് അനധികൃത മദ്യവില്പനയും നടക്കുന്നുണ്ട്. കഞ്ചാവിനുപുറമെ ലഹരിഗുളികകളടക്കം വ്യാപാരം നടത്തുന്ന സംഘങ്ങളും ഉണ്ട്.
പ്രദേശത്തു നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടവും തകൃതിയാണ്. മിക്ക പെട്ടിക്കടകളിലും പുകയില ഉത്പന്നങ്ങളുടെ കച്ചവടവും സജീവമാണ്. 10 മുതല്‍ 15 രൂപ വരെ നല്കി വാങ്ങുന്ന പുകയില ഉത്പന്നങ്ങള്‍ 50 മുതല്‍ 60 രൂപ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: