ന്യൂദല്‍ഹി: ബിസിസിഐയെ ശുദ്ധീകരിക്കാന്‍ സുപ്രീംകോടതി ഭരണനിര്‍വഹണ സമിതി നിയമിച്ച ഭരണസമിതിക്ക് യാത്ര, താമസ, ഭക്ഷണ ചെലവുകളുടെ കാര്യത്തില്‍ ധൂര്‍ത്ത്. അനുരാഗ് താക്കൂറും അജയ് ഷിര്‍ക്കെയും നയിച്ച മുന്‍ ഭരണസമിതിയംഗങ്ങള്‍ ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണിത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കാണ് ഭരണനിര്‍വഹണ സമിതി പുറത്തുവിട്ടത്.
ഇപ്പോഴത്തെ ട്രഷറര്‍ അനിരുദ്ധ് ചൗധരിയാണ് മുന്പന്. സ്ഥാനമേറ്റ് ഒരു വര്‍ഷമായപ്പോഴേക്കും 1.71 കോടി രൂപ അദ്ദേഹം ചെലവഴിച്ചു. വിമാനക്കൂലിയിനത്തില്‍ 60.3 ലക്ഷം, അലവന്‍സായി 92.7 ലക്ഷം, മറ്റു ചെലവുകള്‍ 18.6 ലക്ഷം രൂപയാണ് ഇദ്ദേഹം വാങ്ങിയത്.
സെക്രട്ടറി അമിതാഭ് ചൗധരി 1.56 കോടി രൂപ ചെലവാക്കി. വിമാന യാത്രയ്ക്ക് 65 ലക്ഷം, അലവന്‍സ് 71.8 ലക്ഷം, മറ്റു ചെലവ് 19.2 ലക്ഷം രൂപ. ഇപ്പോഴത്തെ പ്രസിഡന്റ് സി.കെ. ഖന്ന ആറര ലക്ഷം രൂപ ചെലവിട്ടു.
മുന്‍ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ 24 ലക്ഷം രൂപ ചെലവഴിച്ചു. വിമാന ടിക്കറ്റ് ഇനത്തില്‍ ഒന്നും വാങ്ങിയിട്ടില്ല. മുന്‍ സെക്രട്ടറി അജയ് ഷിര്‍ക്കെ ഒരു പൈസ പോലും വാങ്ങിയില്ല. ഗൗരവ് വിര്‍മാനി (50.9 ലക്ഷം), പ്രകാശ് പരേവ (16.5 ലക്ഷം), നചികേത് ചിദ്ഗോപകര് (5.9 ലക്ഷം), ചേതന്യ നന്ദ (3.1 ലക്ഷം), മന്ജീസ് സിങ് (2.8 ലക്ഷം), കൃഷ്ണ പോഫലെ (1.7 ലക്ഷം) എന്നിങ്ങനെ മറ്റുള്ളവരുടെ ചെലവുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആകെ 4.39 കോടി രൂപയാണ് ഭാരവാഹികള്‍ക്കായി ബിസിസിഐ ചെലവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: