തിരുവനന്തപുരം: വിദ്വേഷത്തിന് സ്ഥാനമില്ലാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആശയമാണ് ഹിന്ദുത്വമെന്ന് ഡോ. ജി. മാധവന്‍നായര്‍. പ്രാചീനകാലത്തുണ്ടായിരുന്ന പ്രബുദ്ധജനതയുടെ ക്രോഡീകരിക്കപ്പെട്ട അറിവാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനമായ വേദതത്ത്വസംഹിതയായി രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് ധര്‍മസംവാദം ഹിന്ദുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേദമന്ത്രങ്ങളിലെ ആശയങ്ങള്‍ പ്രകൃതി, മനുഷ്യന് തുടങ്ങി എല്ലാറ്റിനെയും കുറിച്ചുള്ള വിജ്ഞാനം പങ്കുവയ്ക്കുന്നു. മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അങ്ങേയറ്റം പ്രയോജനകരമാണവ. അണുസിദ്ധാന്തം, നക്ഷത്രസമൂഹം, ഗണിതം തുടങ്ങിയ ജ്ഞാനവിജ്ഞാനങ്ങള്‍ യാതൊരുവിധ ആധുനിക യന്ത്രസംവിധാനങ്ങളുടെയും സഹായമില്ലാതെയാണ് നമ്മുടെ പൂര്‍വികരായ ആചാര്യന്മാര് കണ്ടെത്തിയത്.
തികഞ്ഞ ഏകാഗ്രതയോടെ അനുഷ്ഠിച്ച തപസ്സാണ് അതിനവരെ പ്രാപ്തരാക്കിയത്. ഇന്നത്തെ ആധുനിക നഗരവത്കരണത്തിന്റെ ശാസ്ത്രീയ വശങ്ങള്, വിവിധ ലോഹങ്ങള്‍, ആയുര്‍വേദ ഔഷധങ്ങള്‍ ഇവയൊക്കെയും അന്ന് വികസിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഋഷിമാരെ ആധുനികശാസ്ത്രജ്ഞരോട് ഉപമിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ പിന്നീട് ഇതൊക്കെ വികൃതമായി വ്യാഖ്യാനിക്കപ്പെട്ടു. ജാതിമതചിന്തകള്‍ രൂഢമായി. ഹിന്ദുക്കളില്‍ അനൈക്യം സംഭവിച്ചതോടെ ബാഹ്യാക്രമണങ്ങള്ക്ക് വിധേയമായി.
സ്വതന്ത്ര ഇന്ത്യയില്‍ ഈ തെറ്റുകള്‍ തിരുത്താനുള്ള സാഹചര്യങ്ങളുണ്ടെങ്കിലും മനഃപൂര്‍വം അവഹേളിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആധുനിക തലമുറയ്ക്ക് ഹിന്ദു മൂല്യങ്ങളെക്കുറിച്ച് ശരിയായ ജ്ഞാനം പകരണം. പാഠപുസ്തകങ്ങളിലൂടെയോ വിദ്യാലയങ്ങളില്‍ നിന്നോ അത് സാധ്യമല്ല. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ സനാതനധര്‍മത്തെക്കുറിച്ച് പഠിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെ സ്വാമി ചിദാനന്ദപുരി പൊന്നാടയണിയിച്ച് ആദരിച്ചു. ധര്‍മസംവാദം ജില്ലാ വര്‍ക്കിംഗ് ചെയര്മാന് രഞ്ജിത് കാര്ത്തികേയന് ആധ്യക്ഷം വഹിച്ചു. സ്വാമി ചിദാനന്ദപുരി, സംസ്ഥാനസമിതി പൊതുകാര്യദര്‍ശി പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്, ഒ. രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.
വിവിധ ആശ്രമങ്ങളെ പ്രതിനിധീകരിച്ച് സ്വാമിനി ശിവാനന്ദപുരി, സ്വാമിനി വിഷ്ണുപ്രിയ മാതാ, സ്വാമി ധര്മാനന്ദസ്വരൂപ്, സ്വാമി കൈലാസാനന്ദതീര്ഥപാദ, സ്വാമി ഹനുമന്തദാസ്, ഗാന്ധിയന്‍ അഡ്വ. കെ. അയ്യപ്പന്‍പിള്ള, വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് എസ്. ഗണേഷ്കുമാര്, ആറ്റുകാല്‍ മോഹന്‍ദാസ്, പാച്ചല്ലൂര്‍ ശ്രീനിവാസന്, ചൂഴാല്‍ നിര്മലന്, ഡോ. പി.പി. വാവ, പി.പി. ഗോപി, പ്രൊഫ എം.എസ്. രമേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: