കൊച്ചി: സംസ്ഥാനത്തെ 15 വയസില്‍ താഴെയുള്ള കുട്ടികളെ കാണാതായതു സംബന്ധിച്ച വിവരങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്കി. 2014 ആഗസ്റ്റ് ഒന്നു മുതല്‍ 2017 ആഗസ്റ്റ് ഒന്നുവരെ കാണാതായ 15 വയസില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങളാണ് അറിയിക്കേണ്ടത്. ഇവരില്‍ എത്ര പേരെ കണ്ടെത്തിയെന്നും എത്ര കുട്ടികളെ കണ്ടെത്താനുണ്ടെന്നും വ്യക്തമാക്കണം.
കാണാതായ കുട്ടികളെ കണ്ടെത്താന്‍ എന്തു സംവിധാനം നിലവിലുണ്ടെന്ന് ഡിജിപി വ്യക്തമാക്കണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. 15 വയസുള്ള മകന് നിസാമുദ്ദീനെ ഏപ്രില്‍ എട്ടു മുതല്‍ കാണാനില്ലെന്നു കാട്ടി പിതാവ് ആലപ്പുഴ പാണാവള്ളി സ്വദേശി താജു നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
ബധിരനും മൂകനുമായ താജു നല്കിയ ഹര്‍ജിയില്‍ കുട്ടിയെ കാണാതായ സംഭവം എസ്.പി ഹിമേന്ദ്ര അന്വേഷിക്കാന്‍ ജൂലായ് 24 ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റൊരു ഉദ്യോഗസ്ഥനെ ഇതിനു ചുമതലപ്പെടുത്തണമെന്നു കാണിച്ച് സര്‍ക്കാര്‍ അഭിഭാഷകന് അപേക്ഷ നല്കി.
ആദ്യ നിര്‍ദേശം നല്കി 20 ദിവസം കഴിഞ്ഞാണ് ഇത്തരമൊരു അപേക്ഷ സര്‍ക്കാര്‍ നല്‍കിയതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. അപേക്ഷ നല്കാന് വൈകിയതിലുള്ള ആശങ്കയും സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: