സംസ്ഥാനത്തെ മന്ത്രിയും കുട്ടനാട് മുതല്‍ കുവൈറ്റ് വരെ വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിനുടമയുമായ തോമസ് ചാണ്ടി, പിണറായി വിജയന് സര്‍ക്കാരിലെ പുതിയ വിവാദനായകനാണ്. അദ്ദേഹം വിവാദത്തിലകപ്പെടുന്നത് ആദ്യമല്ലെങ്കിലും തോമസ് ചാണ്ടിയെന്ന വ്യവസായിയായ മന്ത്രിയെ ന്യായീകരിക്കാനും സഹായിക്കാനുമായി ഇടതുപക്ഷ സര്‍ക്കാരിലെ മുഖ്യമന്ത്രിതന്നെ രംഗത്തെത്തുന്നത് ശ്രദ്ധേയമാണ്. എല്ലാം ശരിയാക്കിത്തരാം എന്ന മോഹനവാഗ്ദാനം നല്കി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ കുഴപ്പത്തില്‍ ചാടിയതെല്ലാം സ്വന്തം മന്ത്രിമാര്‍ കാരണമാണ്. മന്ത്രിമാര്‍ തന്നെ സൃഷ്ടിച്ച വിവാദങ്ങളും കുരുക്കുകളും സര്‍ക്കാരിനെ ഒട്ടൊന്നുമല്ല ഉലച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ രണ്ടുമന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടിവരികയും ചെയ്തു. ഒരാള്‍ അഴിമതിയുടെ പേരിലാണ് രാജിവച്ചതെങ്കില്‍ മറ്റൊരാള്‍ക്ക് മന്ത്രിസ്ഥാനം വിടേണ്ടിവന്നത് ഒരു വനിതയോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ നാണംകെട്ടാണ്.
അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച ഉമ്മന്‍ ചാണ്ടിസര്‍ക്കാരിനെതിരെ വ്യാപകപ്രചാരണം നടത്തിയാണ് വലിയ ഭൂരിപക്ഷത്തില്‍ പിണറായി നേതൃത്വം നല്കുന്ന ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അഴിമതിക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും സ്ത്രീപീഡകര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന സിപിഎമ്മിന്റെ വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിച്ച് ജനം അവര്‍ക്ക് വോട്ട് ചെയ്തു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിനെ വെല്ലുന്ന അഴിമതിക്കഥകളും സ്ത്രീപീഡനങ്ങളും ഭൂമികയ്യേറ്റവുമെല്ലാമാണ് പിണറായി ഭരണത്തിന്റെ ചുരുങ്ങിയ കാലത്തിനുള്ളില്‍ പുറത്തുവന്നത്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലും അതുണ്ടാക്കിയ വിവാദങ്ങളുമൊന്നും ഇനിയും കെട്ടടങ്ങിയിട്ടില്ല. കയ്യേറ്റമൊഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇച്ഛാശക്തി കാട്ടിയപ്പോള്‍ അതിന് തടയിടാന്‍ പിണറായി വിജയന് തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പിനു മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി പ്രഖ്യാപിച്ചത് കയ്യേറ്റമാഫിയയെ തുരത്തുമെന്നായിരുന്നെങ്കില്‍, തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയായ പിണറായി കയ്യേറ്റക്കാര്‍ക്കൊപ്പം കൂടി. ഭരണത്തില്‍ അഞ്ചു കൊല്ലവും കടിച്ചുതൂങ്ങണമെങ്കില്‍ അഴിമതിക്കാരുടെയും കയ്യേറ്റക്കാരുടെയും ഒപ്പംകൂടാതെ തരമില്ലെന്ന തിരിച്ചറിവാകാം പിണറായിയെ ഇതിനു പ്രേരിപ്പിച്ചത്.
മന്ത്രി തോമസ് ചാണ്ടി കായല്‍നിലം കയ്യേറിയത് തെളിവുകളുള്‍പ്പെടെ പുറത്തുവന്നിട്ടും മന്ത്രിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല. കായല്‍ കയ്യേറി സ്വന്തം റിസോര്‍ട്ടിലേക്ക് ചാല് നിര്‍മ്മിക്കുകയും നികത്തി പാര്‍ക്കിംഗ് സ്ഥലമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനുചുറ്റുമുള്ള കായല്‍ പ്രദേശത്ത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ മത്സ്യം പിടിക്കാന്‍ പോലും അനുവദിക്കാതെയും നാട്ടുകാര്‍ക്ക് പ്രവേശനം നിഷേധിച്ചുമാണ് കയ്യേറ്റം. അവിടേക്ക് ആരെയും കടക്കാന്‍ മന്ത്രിയുടെ ആള്ക്കാര് അനുവദിക്കുന്നില്ലത്രെ. തൂണിട്ട് കായല്‍ കൈവശപ്പെടുത്തിയാണ് കയ്യേറ്റം നടപ്പിലാക്കിയിരിക്കുന്നത്. 15 വര്‍ഷത്തിലേറെയായി തുടങ്ങിയ കയ്യേറ്റത്തിന് ഒത്താശചെയ്തത് മാറിമാറിവന്ന ഇടതു വലതു മുന്നണി സര്‍ക്കാരുകളാണ്. ഏതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും കയ്യേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടുമുന്നണികളും തോമസ് ചാണ്ടിക്ക് കയ്യേറ്റത്തിനു പിന്തുണ നല്കിക്കൊണ്ടേയിരുന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ ബിജെപിക്കെതിരെ ഉറഞ്ഞുതുള്ളിയവരുടെ തനിനിറമാണിത്.
ആലപ്പുഴക്കാര്‍ക്ക് കുവൈറ്റ് ചാണ്ടിയെന്ന ഓമനപ്പേരിലറിയപ്പെടുന്നയാളാണ് മന്ത്രി തോമസ് ചാണ്ടി. കോണ്‍ഗ്രസ് രാഷ്ട്രീയക്കാരനായിരുന്ന കാലത്തും പലപ്പോഴും വിവാദത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. കുവൈറ്റിലെ സ്കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരായി ഉണ്ടായി. റിസോര്‍ട്ട് നിര്‍മ്മാണക്കാലത്തും ആരോപണങ്ങളേറെ ഉയര്‍ന്നുവന്നു. എന്നാല്‍ അതില്‍നിന്നെല്ലാം തലയൂരി കുവൈറ്റ് ചാണ്ടി മന്ത്രി തോമസ് ചാണ്ടിവരെയായി. എല്ലാം പണംകൊണ്ട് നേടിയെടുക്കാം എന്ന വിശ്വാസത്തില്‍ രംഗത്തിറങ്ങുന്നവരെ സഹായിക്കാന്‍ നിരവധിപേരുണ്ടാകും. സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ കെഎസ്കെടിയു കായല്‍കയ്യേറ്റത്തിനെതിരെ കൊടിനാട്ടിയെങ്കിലും ആ സമരം പെട്ടെന്ന് അവസാനിച്ചു. കോണ്ഗ്രസ്സുകാര് കയ്യേറ്റം കണ്ടതേയില്ല.
തന്റെ റിസോര്‍ട്ടിന് സഹായകമായ പദ്ധതികള്‍ സര്‍ക്കാരിനെക്കൊണ്ട് നടപ്പിലാക്കുക എന്നതായിരുന്നു ചാണ്ടിയുടെ തന്ത്രം. ഇടതുവലതു സര്‍ക്കാരുകള്‍ ആ തന്ത്രത്തിനൊപ്പം നിന്നു. എംപി ഫണ്ടിലും എംഎല്‍എ ഫണ്ടിലും ഉള്‍പ്പെടുത്തി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡുകളും ചാലുകളും വെട്ടി. കുട്ടനാട്ടിലെ സാധാരണക്കാര്‍ ഒരു റോഡിനായി പഞ്ചായത്തുകള്‍ തോറും കയറിയിറങ്ങുമ്പോഴായിരുന്നു ഇത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മന്ത്രി തോമസ്ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്ന റവന്യുവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വലിയ അതിശയോക്തിയൊന്നും കാണേണ്ടതില്ല.
നിയമസഭയില്‍ തോമസ് ചാണ്ടിയുടെ കയ്യേറ്റവാര്‍ത്ത നിറഞ്ഞു നില്‍ക്കുമ്പോഴാണ് സിപിഎം എംഎല്‍എ പി.വി. അന്‍വറിന്റെ നിലമ്പൂരിലെ അമ്യൂസ്മെന്റ് പാര്‍ക്കിനെതിരായും വാര്‍ത്തകള്‍ വരുന്നത്. അന്‍വര്‍ നിയമം ലംഘിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചതെന്നാണ് ആരോപണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെതുള്‍പ്പെടെ ഒരനുമതിയും അമ്യൂസ്മെന്റ് പാര്‍ക്കിനില്ല. നിയമലംഘകരായ രണ്ടുപേരെയും പിന്തുണച്ച് സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയന് കാട്ടിയ വ്യഗ്രത കേരളത്തിനാകെ അപമാനമാണ്. ആരോപണം തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനമെങ്കിലും മുഖ്യന് മുഖവിലയ്ക്കെടുക്കാമായിരുന്നു. ചാണ്ടിക്കും അന്‍വറിനുമെതിരെ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ. അതുവരെ മന്ത്രിസ്ഥാനത്ത് തോമസ്ചാണ്ടി വേണ്ടാ എന്നു തീരുമാനിക്കാന്‍ മുഖ്യമന്ത്രിക്കാകണം. തോമസ് ചാണ്ടിയുടെ പാര്‍ട്ടിയിലുള്ളവരുള്‍പ്പെടെ ജനങ്ങള്‍ അതാഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: