അരൂര്‍: അരൂര്‍ പഞ്ചായത്തില്‍ പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. പഞ്ചായത്തിന് സമീപമുള്ള എരിയകുളം നികത്തിയാണ് പോലീസ് സ്റ്റേഷനായുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. അരൂര്‍ മുക്കത്ത് പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷന് ഇവിടെ നിന്നും മാറ്റിയതിനെ തുടര്‍ന്ന് കെട്ടിടമോ കെട്ടിടം നിര്‍മ്മിക്കുവാന്‍ സ്ഥലമോ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ ചന്തിരൂരിലെ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നതിന് ഏറെ പരിമിതികളാണുള്ളത്. പ്രതികളെ പിടികൂടിയാല്‍ സൂക്ഷിക്കുന്നതിന് ലോക്കപ്പ് സംവിധാനം പോലും ഇല്ലാത്ത സാഹചര്യത്തില്‍ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഏറെ പ്രതിസന്ധികളാണ് നേരിടുന്നത്്.
ഇത്തരം പശ്ചാത്തലത്തിലാണ് ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ തീരുമാനമായത്. കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം അനേ്വഷിച്ച് ഏറെക്കാലം കഴിഞ്ഞിട്ടും ലഭ്യമായിട്ടില്ല. ഒടുവിലാണ് പഞ്ചായത്തിന്റെ തൊട്ടടുത്ത എരിയകുളം നികത്തി പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുവാന്‍ തീരുമാനമായത്.
പത്ത് വര്‍ഷം മുന്‍പ് ജപ്പാന് കുടിവെള്ളത്തിനായുള്ള ജല സംഭരണി നിര്‍മ്മിക്കുവാനും ഏറെ ശ്രമം നടത്തിയെങ്കിലും സ്ഥലം ലഭിക്കാതെ വന്നതോടെയാണ് എരിയകുളത്തിന്റെ പകുതി നികത്തി ജപ്പാന് കുടിവെള്ള ടാങ്ക് നിര്‍മിച്ചത്. എരിയകുളം നികത്തുന്നതിന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ടാങ്ക് നിര്‍മ്മിച്ചതിന്റെ ബാക്കിയുള്ള സ്ഥലം കൂടി നികത്തിയാണ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത ഒരേയൊരു പോലീസ് സ്റ്റേഷനാണ് അരൂര്‍ പോലീസ് സ്റ്റേഷന്. ഇത്തരം സാഹചര്യത്തിലാണ് അരൂരില്‍ സ്വന്തമായി സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: